ശക്തമായ കാറ്റിന് സാധ്യത; മത്സ്യ തൊഴിലാളികൾ കടലില്‍ പോകരുത്

post

തിരുവനന്തപുരം: കേരള തീരത്തും ലക്ഷ്വദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കി.മി. വേഗതയിൽ വടക്കു -പടിഞ്ഞാറൻ ദിശയിൽ നിന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആയതിനാൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുത്.

ശക്തമായ കാറ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍: 

*അതിതീവ്ര ചുഴലിക്കാറ്റായ (Extremely Severe Cyclonic Storm) 'ഉം-പുൻ' ചുഴലിക്കാറ്റ്  സൂപ്പർ സൈക്ലോണായി മാറും -  പശ്ചിമ ബംഗാൾ, ഉത്തര ഒഡീഷ തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് - ഓറഞ്ച് അലേർട്ട്. 

*തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'ഉം-പുൻ' ചുഴലിക്കാറ്റ് മണിക്കൂറിൽ 8 കിലോമീറ്റർ വേഗതയിൽ വടക്ക്-പടിഞ്ഞാറ് ദിശയിലായി കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് ഒരു അതിതീവ്രമായ ചുഴലിക്കാറ്റായി (Extremely Severe Cyclonic Storm) മാറിയിരിക്കുന്നു. 18 മെയ് 2020 ന് രാവിലെ 8.30 ന് 13.3°N  അക്ഷാംശത്തിലും 86.3°E രേഖാംശത്തിലും എത്തിയിരിക്കുന്നു. ഒഡീഷയിലെ പരാദീപ്‌ (Paradip) തീരത്ത് നിന്ന് ഏകദേശം 780 കി.മീ.യും പശ്ചിമ ബംഗാളിലെ ദക്ഷിണ ദിഖയിൽ (South Digha) നിന്ന് 930 കി.മീ.യും ദൂരെയാണിത്. അടുത്ത 6  മണിക്കൂറിൽ ഇത് സൂപ്പർ സൈക്ലോൺ ആയി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത (Maximum Sustained Wind Speed) മണിക്കൂറിൽ 167 കി.മീ. മുതൽ 221 കി.മീ. വരെ ആകുന്ന സിസ്റ്റങ്ങളെയാണ് അതിതീവ്ര  ചുഴലിക്കാറ്റെന്ന്  (Extremely Severe Cyclonic Storm) വിളിക്കുന്നത്. സിസ്റ്റത്തിലെ കാറ്റിന്റ പരമാവധി വേഗത മണിക്കൂറിൽ 222 കി.മീ.യുടെ മുകളിലാകുന്ന സിസ്റ്റങ്ങളെയാണ് സൂപ്പർ ചുഴലിക്കാറ്റെന്ന് (Super Cyclonic Storm) വിളിക്കുന്നത്. അടുത്ത 24 മണിക്കൂറിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും ദിശയിൽ വ്യതിയാനം സംഭവിച്ച് പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും 2020 മെയ് 20 ന് ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഖ, ബംഗ്ലാദേശിലെ ഹത്തിയ ദ്വീപുകൾ എന്നിവക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും തീരപതന (Landfall) സമയത്ത് മണിക്കൂറിൽ 155 മുതൽ 185 കി.മീ.വരെ വേഗതയുണ്ടാകുമെന്നും കണക്കാക്കുന്നു

ഇന്ന് (മെയ് 18) രാവിലെയോടുകൂടി മധ്യ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങളിൽ  മണിക്കൂറിൽ 140 മുതൽ 150  കി.മീ. വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 165 കി.മീ. വേഗതയിലും അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്; തെക്ക്ഒഡിഷ തീരത്തു മണിക്കൂറിൽ 45 മുതൽ 55 കി.മീ. വേഗതയിലും ചില അവസരങ്ങളിൽ 65 കി.മീ. വേഗതയിലും ശക്തമായ കാറ്റിന് സാധ്യത. മധ്യ ബംഗാൾ ഉൾക്കടലിന്റെ തെക്ക് ഭാഗങ്ങളിലും അതിനോട് ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടലിലും സമുദ്ര സ്ഥിതി  പ്രക്ഷുബ്ദ‌മാകാൻ സാധ്യതയുണ്ട്. ഇത് മധ്യ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങളിൽ അതി പ്രക്ഷുബ്ദ‌മാകാൻ സാധ്യതയുണ്ട്.

നാളെ (മെയ് 19) മധ്യ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങളിലും , അതിനോട് ചേർന്നുള്ള വടക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 170  മുതൽ 180 കി.മീ. വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 200 കി.മീ. വേഗതയിലും അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്. വടക്ക് ഒഡിഷ തീരത്തും പശ്ചിമ ബംഗാൾ തീരത്തും  മണിക്കൂറിൽ 45 മുതൽ 55 കി.മീ. വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കി.മീ. വേഗതയിലും  ശക്തമായ കാറ്റിന്  സാധ്യതയുണ്ട്. മധ്യ ബംഗാൾ ഉല്‍കടലിലും അതിനോട് ചേർന്നുള്ള വടക്കു ബംഗാൾ ഉൾക്കടലിലും സമുദ്ര സ്ഥിതി  അതിപ്രക്ഷുബ്ദ‌മാകാൻ സാധ്യതയുണ്ട്. കേരളം തീരത്തും  ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കി.മീ. വേഗതയിൽ വടക്കു -പടിഞ്ഞാറൻ ദിശയിൽ നിന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

20ന് വടക്ക് ബംഗാൾ ഉൾക്കടലിൽ  മണിക്കൂറിൽ 155 മുതൽ 165 കി.മീ. വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 180 കി.മീ. വേഗതയിലും അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്. വടക്ക് ഒഡിഷ -പശ്ചിമ ബംഗാൾ  തീരങ്ങളിൽ മണിക്കൂറിൽ 75 മുതൽ 85 വരെയും ചില അവസരങ്ങളിൽ 95 വരെയും അത് ക്രമേണ ശക്തി പ്രാപിച്ചു മണിക്കൂറിൽ 110 മുതൽ 120 കി.മീ. വേഗതയിലും ചില അവസരങ്ങളിൽ 145 വരെയും ഒഡിഷ തീരത്തും മണിക്കൂറിൽ 120  മുതൽ 140 വരെയും ചില അവസരങ്ങളിൽ 155 കി.മീ. വേഗതയിൽ പശ്ചിമ ബംഗാൾ തീരങ്ങളിലും അതിശക്തമായ കാറ്റിനു സാധ്യത. വടക്ക് ബംഗാൾ ഉൾക്കടലിൽ സമുദ്ര സ്ഥിതി അതിപ്രക്ഷുബ്ദ‌മാകാൻ സാധ്യതയുണ്ട്.

മേൽ പറഞ്ഞ പ്രദേശങ്ങളിൽ മേൽ പറഞ്ഞ കാലയളവിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.