തുടര്‍ച്ചയായി കോവിഡ് പോസിറ്റീവായ 81 കാരന് രോഗമുക്തി

post

രോഗമുക്തനാകുന്നത് 42 ദിവസങ്ങള്‍ക്ക് ശേഷം

തിരുവനന്തപുരം: കോവിഡ് പരിശോധനാഫലം തുടര്‍ച്ചയായി പോസിറ്റീവായതിനെത്തുടര്‍ന്ന് 42 ദിവസമായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശിയായ 81കാരന്‍ കോവിഡ് രോഗമുക്തി നേടി. ചികിത്സാ കാലയളവില്‍ 16 തവണയാണ് അദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തിയത്. ഒരേ പി.സി.ആര്‍ ലാബില്‍ നിന്നും തുടര്‍ച്ചയായി രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതിന് ശേഷമാണ് അദ്ദേഹത്തെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തത്. 60 വയസിന് മുകളില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുമ്പോള്‍ ഗുരുതരാവസ്ഥയിലായ 81 വയസുകാരനെ കോവിഡില്‍ നിന്നും ചികിത്സിച്ച് ഭേദമാക്കിയ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരേയും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി വീട്ടില്‍ നിന്നുതന്നെ ദിവസവും 15 മണിക്കൂറോളം പ്രത്യേകമായി ഓക്‌സിജന്‍ സ്വീകരിക്കേണ്ടിവന്നിരുന്ന ഘട്ടത്തിലായിരുന്നു കോവിഡ് വൈറസ് ബാധയുമുണ്ടായത്. ഹൃദയസംബന്ധമായ ചികിത്സയ്‌ക്കൊപ്പം പ്രായാധിക്യം കൊണ്ടുള്ള മറ്റ് പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഒരേ സമയം കോവിഡ് ഉള്‍പ്പടെ ഒന്നിലേറെ ഗുരുതര അസുഖങ്ങളുള്ള അദ്ദേഹത്തെ ദിവസങ്ങളോളം ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രത്യേക കോവിഡ് ഐ.സി.യുവില്‍ ചികിത്സിച്ചു.

ഇതോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേരത്തേ ചികിത്സ തേടിയ എല്ലാ കോവിഡ് രോഗികളും ആശുപത്രി വിട്ടു. നിലവില്‍ മൂന്നാംഘട്ടത്തില്‍ അസുഖം ബാധിച്ച് കഴിഞ്ഞദിവസം മഹാരാഷ്ട്രയില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശി മാത്രമാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. 38 കോവിഡ് പോസിറ്റീവ് രോഗികളെയാണ് ഇതിനോടകം ചികിത്സിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും രോഗമുക്തമാക്കിയത്. ഇതില്‍ 9 ഗര്‍ഭിണികളും രണ്ട് വയസിന് താഴെ മാത്രം പ്രായമുള്ള രണ്ട് കുട്ടികളുമുണ്ടായിരുന്നു. കേരളത്തിലാദ്യമായി കോവിഡ് രോഗമുക്തി നേടിയശേഷം പ്രസവിച്ചതും 2 വയസിന് താഴെയുള്ള കുട്ടി രോഗമുക്തമാവുന്നതും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശൂപത്രിയിലായിരുന്നു.

ചികിത്സ തേടിയവരില്‍, കോവിഡ് ബാധയോടൊപ്പം ഗുരുതരമായ മറ്റ് അസുഖങ്ങള്‍ ബാധിച്ചും ചികിത്സ ആവശ്യമുള്ളവരുമുണ്ടായിരുന്നു. ഇതില്‍, സ്‌ട്രോക്കും ഹൃദയസംബന്ധമായ അസുഖവുമുള്ളവരും പ്രായം ചെന്നവരുടെ പ്രശ്‌നങ്ങള്‍ അലട്ടിയവരും മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയവരും ഉള്‍പ്പടെയുണ്ടായി. ഇവര്‍ക്ക് കോവിഡ് മഹാമാരിയില്‍ നിന്നും രക്ഷിക്കാനുള്ള ചികിത്സയ്‌ക്കൊപ്പം ഹൃദയ സംബന്ധമായി ഉള്‍പ്പടെ നിലവിലുള്ള ഗുരുതര അസുഖങ്ങള്‍ക്കും ചികിത്സ നടത്തേണ്ടിവന്നത് കോവിഡിനൊപ്പമുള്ള വലിയ പ്രതിസന്ധി തന്നെയായിരുന്നുവെങ്കിലും വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു.