നബാര്‍ഡ് വായ്പ സുഭിക്ഷ കേരളം പദ്ധതിക്ക് പിന്തുണയാകും

post

തിരുവനന്തപുരം: കോവിഡ്-19 പശ്ചാത്തലത്തില്‍ കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് നബാര്‍ഡ് അനുവദിച്ച 2,500 കോടി രൂപയുടെ വായ്പ ഏറ്റവും മികച്ച രീതിയില്‍ സമയബന്ധിതമായി വിനിയോഗിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കൃഷി, മൃഗസംരക്ഷണം, മത്സ്യ ബന്ധനം എന്നീ മേഖലകളുടെ പുനരുജ്ജീവനത്തിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ‘സുഭിക്ഷകേരളം’ പദ്ധതി വിജയിപ്പിക്കുന്നതിന് നബാര്‍ഡ് വായ്പ ഉപയോഗിക്കും.

കേരളത്തിന് ആകെ വകയിരുത്തിയ 2,500 കോടി രൂപയില്‍ 1,500 കോടി രൂപ കേരള ബാങ്ക് വഴിയും 1,000 കോടി രൂപ കേരള ഗ്രാമീണ ബാങ്ക് വഴിയും വായ്പയായി നല്‍കും. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴിയായിരിക്കും കൃഷിക്കാരിലേക്ക് വായ്പയെത്തുക. കേരള ബാങ്കിന് അനുവദിച്ച 1,500 കോടിയില്‍ 990 കോടി രൂപ കൃഷി ഉല്പാദനത്തിനും ഫിഷറീസ്, മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തന മൂലധനത്തിനുമാണ്. ബാക്കി 510 കോടിരൂപ സ്വയം തൊഴില്‍, കൈത്തറി, കരകൗശലം, കാര്‍ഷികോല്പന്ന സംസ്കരണം, ചെറിയ കച്ചവടം മുതലായവയ്ക്ക് പ്രവര്‍ത്തന മൂലധനമായി നല്‍കും.

കാര്‍ഷിക മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കുന്നതിന് പഴയ രീതികളില്‍ നിന്ന് മാറാന്‍ കേരളം തയ്യാറെടുക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൃഷിയില്‍ താല്പര്യമുള്ള എല്ലാവര്‍ക്കും കൃഷി നടത്താന്‍ കഴിയണം. ഭൂമിയുടെ ഉടമസ്ഥത നോക്കാതെ സ്വയം സഹായ സംഘങ്ങള്‍ക്കും പാടശേഖര സമതികള്‍ക്കും കര്‍ഷകരുടെ കൂട്ടായ്മക്കും കുടുംബശ്രീക്കുമെല്ലാം വായ്പ നല്‍കാന്‍ കേരള ബാങ്കും പ്രാഥമിക കാര്‍ഷിക സംഘങ്ങളും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പശു വളര്‍ത്തല്‍, പന്നി വളര്‍ത്തല്‍, മത്സ്യ കൃഷി എന്നിവയ്ക്കും എളുപ്പത്തില്‍ വായ്പ കിട്ടുന്ന സ്ഥിതിയുണ്ടാകണം. കേരളത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ച് മത്സ്യം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളത്.

യോഗത്തില്‍ മന്ത്രിമാരായ ഇ. പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, വി. എസ്. സുനില്‍ കുമാര്‍, അഡ്വ. കെ. രാജു, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി. കെ. രാമചന്ദ്രന്‍, കേരളബാങ്ക് സി.ഇ.ഒ. പി. എസ്. രാജന്‍ എന്നിവരും വിവിധ വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.

യോഗത്തിന് മുമ്പ് നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍. ശ്രീനിവാസന്‍, നബാര്‍ഡിന്‍റെ വായ്പാ പദ്ധതികള്‍ വിശദീകരിച്ചു. ഒരു വര്‍ഷത്തേക്കാണ് നബാര്‍ഡിന്‍റെ വായ്പ. ദീര്‍ഘകാല ഗ്രാമീണ വായ്പാ ഫണ്ടായി കേരളത്തിന് 1,600 കോടിരൂപയും ലഭിക്കും. ഇതില്‍ 500 കോടി കേരളബാങ്കിനും 500 കോടി കേരള ഗ്രാമീണ ബാങ്കിനും 600 കോടി കേരള ലാന്‍റ് ഡെവലപ്മെന്‍റ് ബാങ്കിനുമാണ്.