പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ വിവിധോദ്ദേശ്യ അഭയകേന്ദ്രം ഒരുങ്ങുന്നു

post

കൊച്ചി: പ്രകൃതിദുരന്തങ്ങള്‍ വന്നാല്‍ ദുരിതബാധിത പ്രദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള വിവിധോദ്ദേശ്യ അഭയ കേന്ദ്രത്തിന് പറവൂര്‍ വടക്കേക്കരയില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ തറക്കല്ലിട്ടു. കഴിഞ്ഞ പ്രളയങ്ങള്‍ ജില്ലയില്‍ ഏറ്റവുമധികം ആളുകള്‍ക്കും വീടുകള്‍ക്കും നാശം വിതച്ച മേഖലയില്‍ത്തന്നെ കേന്ദ്രം ഒരുക്കാനാകുന്നത് നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. ഏത് ദുരന്തമുണ്ടായാലും ദുരിതബാധിതരെ താല്‍കാലികമായി മാറ്റിപ്പാര്‍പ്പിക്കാനൊരിടം എന്ന നിലയില്‍ ദീര്‍ഘകാലമായി ഇത്തരത്തിലൊരു കേന്ദ്രത്തിനായുള്ള ശ്രമത്തിലായിരുന്നു.    ലോക ബാങ്കിന്റെ സഹായത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. 

ജില്ലയില്‍ ഒന്നരലക്ഷത്തിലധികം പേരാണ് 2018ലെ പ്രളയത്തില്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയത്. അന്ന് കക്ഷി രാഷട്രീയ ജാതി മത ചിന്തകള്‍ക്കതീതമായി എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പൊതുജനങ്ങളും വിവിധ സംഘടനകളും ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രമുഖരുമെല്ലാം ദുരന്തത്തെ നേരിടാന്‍ പ്രാപ്തരായിക്കഴിഞ്ഞു. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ, യുവജനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവത്തിനും ആ ദിനങ്ങളില്‍ കേരളം സാക്ഷിയായി. ഈ സൗഹൃദവും സഹകരണവും തുടരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ചുഴലിക്കാറ്റ്, പ്രളയം, വേലിയേറ്റം തുടങ്ങിയ പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം നിര്‍മിക്കുന്നത്. തുരുത്തിപ്പുറം എസ്.എന്‍.വി. ഗവ. എല്‍.പി. സ്‌കൂളിന് സമീപത്തായാണ് നിര്‍മാണം. ദുരിതാശ്വാസ ക്യാമ്പാക്കാനും അല്ലാത്തപ്പോള്‍ സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയുന്ന വിധമായിരിക്കും കെട്ടിടത്തിന്റെ രൂപകല്‍പ്പന. അല്ലാത്ത സമയങ്ങളില്‍ യോഗങ്ങള്‍ നടത്താനും മറ്റ് പരിപാടികള്‍ നടത്തുന്ന കാര്യവും പരിഗണനയിലാണ്. 

ജില്ലയില്‍ അനുവദിക്കപ്പെട്ട രണ്ട് അഭയ കേന്ദ്രങ്ങളില്‍ ഒന്നാമത്തെ കെട്ടിടമാണ് തുരുത്തിപ്പുറത്തേത്. ലോകബാങ്ക് മാനദണ്ഡമനുസരിച്ച് 995 ചതുരശ്ര മീറ്ററില്‍ മൂന്ന് നില കെട്ടിടമാണ് പണിയുന്നത്. ഒരേ സമയം 800 മുതല്‍ 1,000 പേര്‍ക്കുവരെ താമസിക്കാം. കുടിവെള്ള സൗകര്യം, ശൗചാലയങ്ങള്‍, പ്രഥമ ശുശ്രൂഷ സൗകര്യം തുടങ്ങിയവ പ്രത്യേകം സജ്ജമാക്കും. 5,56,84,243 രൂപയാണ് നിര്‍മാണത്തിന് അനുവദിച്ചിട്ടുള്ളത്.  പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണച്ചുമതല.  

വി. ഡി. സതീശന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ കെ. ടി. സന്ധ്യാദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടര്‍ എസ്. സുഹാസ്, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളില്‍, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എം. അംബ്രോസ്, പറവൂര്‍ തഹസില്‍ദാര്‍ എം. എച്ച്. ഹരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.  

ജില്ലാ കളക്ടര്‍ക്ക് മന്ത്രിയുടെ അഭിനന്ദനം

പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കുട്ടനാട് ഏറെ തകര്‍ന്ന 2018ലെ പ്രളയ സമയത്ത് അദ്ദേഹം ആലപ്പുഴയിലും 2019ല്‍ എറണാകുളത്തും ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചു. ഐഎഎസ് ലഭിച്ച് കേരള കേഡറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യത ലഘൂകരണ പദ്ധതി (എന്‍സിആര്‍എംപി) സ്റ്റേറ്റ് മാനേജരായി സേവനമനുഷ്ഠിച്ചിട്ടുമുണ്ട്.