ഹൈടെക് സ്‌കൂള്‍ പദ്ധതികള്‍ പൂര്‍ത്തീകരണത്തിലേക്ക്

post

സ്‌കൂളുകളില്‍ വിന്യസിച്ചത് 116259 ലാപ്‌ടോപ്പുകളും 67194 പ്രൊജക്ടറുകളും

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കി വരുന്ന ഹൈടെക് സ്‌കൂള്‍ ഹൈടെക് ലാബ് പദ്ധതികള്‍ പൂര്‍ത്തീകരണത്തിലേക്ക്. 2018 ജനുവരിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഹൈടെക് സ്‌കൂള്‍ പദ്ധതിയിലൂടെ 4752 സ്‌കൂളുകളിലെ 45000 ക്ലാസ് മുറികള്‍ പൂര്‍ണമായും ഹൈടെക്കായി. 2019 ജൂലൈയില്‍ ഉദ്ഘാടനം ചെയ്ത ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളുള്ള 9941 സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്ന പദ്ധതിയും പൂര്‍ണമായി.

പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ള സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളില്‍ ഇതുവരെ വിന്യസിച്ചത് 116259 ലാപ്‌ടോപ്പുകളും, 97655 യു.എസ്.ബി സ്പീക്കറുകളും, 67194 പ്രൊജക്ടറുകളും, 41811 മൗണ്ടിംഗ് കിറ്റുകളും, 23098 സ്‌ക്രീനുകളുമാണ്. ഇതിന് പുറമെ 4545 എല്‍.ഇ.ഡി ടെലിവിഷന്‍(43'), 4611 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്ററുകള്‍, 4578 ഡി.എസ്.എല്‍.ആര്‍ ക്യാമറ, 4720എച്ച്.ഡി വെബ്ക്യാം എന്നിവയും സ്‌കൂളുകളില്‍ വിന്യസിച്ചു കഴിഞ്ഞു.  കിഫ്ബിയില്‍ നിന്നും 562 കോടി രൂപയാണ് ഹൈടെക് സ്‌കൂള്‍ഹൈടെക് ലാബ് പദ്ധതികള്‍ക്ക് ഇതുവരെ ചെലവഴിച്ചത്.

ഏറ്റവും കൂടുതല്‍ ഉപകരണങ്ങള്‍ വിന്യസിച്ച ജില്ല മലപ്പുറമാണ് (17959 ലാപ്‌ടോപ്പുകളും 9571 പ്രൊജക്ടറുകളും). കോഴിക്കോടാണ് (12114 ലാപ്‌ടോപ്പുകളും 6940 പ്രൊജക്ടറുകളും) തൊട്ടടുത്ത്. ഏറ്റവും കൂടുതല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കിയ സര്‍ക്കാര്‍ സ്‌കൂള്‍ കോഴിക്കോട് ജില്ലയിലെ ജി.ജി.വി.എച്ച്.എസ്.എസ് ഫറൂഖും (98 ലാപ്‌ടോപ്പ്, 62 പ്രൊജക്ടര്‍) എയിഡഡ് സ്‌കൂള്‍  മലപ്പുറും ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോടും (143 ലാപ്‌ടോപ്പ്, 123 പ്രൊജക്ടര്‍) ആണ്.

ഹൈടെക് പദ്ധതിയുടെ ഭാഗമായി മുഴുവന്‍ അദ്ധ്യാപകര്‍ക്കും പ്രത്യേക ഐടി പരിശീലനം നല്‍കിയിട്ടുണ്ട്. പാഠഭാഗങ്ങള്‍ ക്ലാസ്മുറിയില്‍ ഡിജിറ്റല്‍ സംവിധാനമുപയോഗിച്ച് ഫലപ്രദമായി വിനിമയം നടത്താനായി 'സമഗ്ര' പോര്‍ട്ടല്‍ സജ്ജമാക്കി. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി കൂട്ടായ്മയായ 2060 സ്‌കൂളുകളില്‍ സ്ഥാപിച്ച 'ലിറ്റില്‍ കൈറ്റ്‌സ്' യൂണിറ്റുകള്‍ വഴിയും ഹൈടെക് സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ സജീവമാക്കുന്നുണ്ട്.  എല്ലാ ഉപകരണങ്ങള്‍ക്കും അഞ്ച് വര്‍ഷ വാറണ്ടിയും ഇന്‍ഷുറന്‍സ് പരിരക്ഷയും പരാതി പരിഹാരത്തിന് പ്രത്യേക കോള്‍ സെന്ററും വെബ് പോര്‍ട്ടലും കൈറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരിയില്‍ പ്രത്യേക ഐടി ഓഡിറ്റ് പൂര്‍ത്തിയാക്കാനും സംസ്ഥാനതല ഹൈടെക് പൂര്‍ത്തീകരണ പ്രഖ്യാപനം നടത്താനും ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

സ്‌കൂള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ഹൈടെക് പൂര്‍ത്തീകരണ പ്രഖ്യാപനങ്ങള്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു ഡിവിഷനില്‍ ഏഴ് കുട്ടികളില്‍ താഴെയുണ്ടായിരുന്ന 1359 സ്‌കൂളുകള്‍ക്കും ഉപകരണങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു.

സ്‌കൂള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, അസംബ്ലിപാര്‍ലമെന്റ്, മണ്ഡലങ്ങള്‍, ജില്ല എന്നിങ്ങനെ ഹൈടെക് ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുള്ള സ്‌കൂളുകളുടെ മുഴുവന്‍ വിശദാംശങ്ങളും 'സമേതം' പോര്‍ട്ടലില്‍ (www.sametham.kite.kerala.gov.in ) ഹൈടെക് സ്‌കൂള്‍ ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.