പ്രവാസികള്‍ക്കും തൊഴില്‍ നഷ്ടമായവര്‍ക്കും പിന്തുണയായി സ്‌കില്‍ രജിസ്ട്രി ആപ്പ്

post

തിരുവനന്തപുരം : കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കും ലോക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ട ദൈനംദിന ഗാര്‍ഹിക-വ്യവസായിക തൊഴിലാളികള്‍ക്കും, സാങ്കേതിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രയോജനകരമായി സ്‌കില്‍ രജിസ്ട്രി ആപ്പ്. മരപ്പണിക്കാര്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, കെട്ടിട നിര്‍മ്മാണ തൊഴിലാളി എന്നിവര്‍ക്കും ആപ്പില്‍ അവസരമുണ്ട്. യോഗ്യതയും വൈദഗ്ധ്യവും കൂലിയും പരിശോധിച്ച് ഇഷ്ടമുള്ളയാളെ തെരഞ്ഞെടുക്കാം. അടിയന്തരാവശ്യത്തിന് ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം തൊഴിലാളികളെ ആവശ്യമുള്ളവര്‍ക്കും ആപ്പ് ഉപയോഗിക്കാം. ഉപഭോക്താവിന്റെ സംതൃപ്തി അനുസരിച്ച് തൊഴിലാളിക്ക് സ്റ്റാര്‍ റേറ്റിംഗും നല്‍കാനാവും.

ആദ്യ വിഭാഗത്തില്‍ ഗൃഹോപകരണങ്ങളുടെ അറ്റകുറ്റപണികളും സര്‍വ്വീസിങ്ങും ചെയ്യുന്നവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡ്രൈവര്‍മാര്‍, വീട്ടു ജോലിക്കാര്‍, ശുചീകരണ തൊഴിലാളികള്‍, തെങ്ങു കയറ്റക്കാര്‍, തുണി അലക്കുകയും തേയ്ക്കുകയും ചെയ്യുന്നവര്‍, ഡേ കെയറുകള്‍, ഹോം നഴ്‌സുമാര്‍, ആശുപത്രികളിലും വീടുകളിലും വയോജന പരിപാലനം നടത്തുന്നവര്‍, വീട്ടിലെത്തി കുട്ടികളെ നോക്കുന്നവര്‍, വീടുകളിലെത്തി പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ പരിശോധിക്കുന്നവര്‍ മൊബൈല്‍ ബ്യൂട്ടിപാര്‍ലര്‍ സേവനം നടത്തുന്നവര്‍ എന്നിവര്‍ ഈ സര്‍വ്വീസിലുള്‍പ്പെടും.

സ്‌കില്‍ രജിസ്ട്രി ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. അടിസ്ഥാന വിവരങ്ങള്‍ നല്‍കി തൊഴിലാളിയായോ തൊഴില്‍ ദായകനായോ രജിസ്റ്റര്‍  ചെയ്യാം.

കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ്,  വ്യാവസായിക പരിശീലന വകുപ്പിന്റെയും കുടുംബശ്രീയുടെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെയും സഹകരണത്തോടെ ഒരു വര്‍ഷം മുന്‍പാണ് സ്‌കില്‍ രജിസ്ട്രി തൊഴില്‍ ആപ്പിന് രൂപം നല്‍കിയത്.

വിശദവിവരങ്ങള്‍ക്ക് സര്‍ക്കാര്‍ ഐ.ടി.ഐകളിലോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലോ ബന്ധപ്പെടുക. അന്വേഷണങ്ങള്‍ക്ക്: ഷെറിന്‍ ജോസഫ്, നോഡല്‍ ഓഫീസര്‍, ആര്‍.ഐ. സെന്റര്‍, ചാക്ക, ഫോണ്‍: 0471-2501867.