പ്രവാസികളുടെ മടക്കം: വാഹനസൗകര്യത്തിന് ഓണ്‍ലൈന്‍ സംവിധാനവുമായി ടൂറിസം വകുപ്പ്

post

തിരുവനന്തപുരം:  കോവിഡ്19 പ്രതിസന്ധി മൂലം അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് കേരളത്തിലേക്ക് മടങ്ങുന്നതിന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി വാഹന സൗകര്യം ഒരുക്കാന്‍ കേരള ടൂറിസം ഓണ്‍ലൈന്‍ സംവിധാനം തയാറാക്കി. ഇതിനായി 150ല്‍പരം ട്രാന്‍സ്‌പോര്‍ട്ട്-ടൂര്‍ ഓപ്പറേറ്റര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇതിനകം ഉറപ്പാക്കിയിട്ടുണ്ടെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് അറിയിച്ചു. കൂടുതല്‍ ഓപറേറ്റര്‍മാരുടെ രജിസ്‌ട്രേഷന്‍ വരുംദിവസങ്ങളില്‍ ഉറപ്പാക്കും.

വാഹനം ആവശ്യമുള്ള അന്യസംസ്ഥാനങ്ങളിലുള്ള പ്രവാസി മലയാളികള്‍ക്ക് www.keralatourism.org  എന്ന വെബ്‌സൈറ്റില്‍ അന്വേഷണം നടത്തി രജിസ്റ്റര്‍ ചെയ്യാം. ആവശ്യാനുസരണമുള്ള വാഹനവും തെരഞ്ഞെടുക്കാം. അവര്‍ ലഭ്യമാക്കുന്ന ആവശ്യവും ബന്ധപ്പെണ്ടേ നമ്പരും അടക്കമുള്ള വിവരങ്ങള്‍ ടൂര്‍ ഓപറേറ്റര്‍ക്ക് ടൂറിസം വകുപ്പ് ഇ-മെയില്‍ വഴി കൈമാറും. അതേസമയം തന്നെ യാത്രക്കാര്‍ക്കും രജിസ്റ്റര്‍ നമ്പറും തെരഞ്ഞെടുക്കുന്ന ഓപ്പറേറ്ററെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും ലഭ്യമാക്കും. പരസ്പരം ബന്ധപ്പെട്ട് അവര്‍ക്ക് യാത്ര സംബന്ധിച്ച വിവരങ്ങളും യാത്രാക്കൂലിയും നിശ്ചയിക്കാം.

5897 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന 500 ഓളം വാഹനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. 58 ബസുകള്‍, 71 ട്രാവലര്‍, 53 ഇന്നോവ ക്രിസ്റ്റ, 112 ഇന്നോവ, എര്‍ട്ടിഗ പോലുള്ള കാര്‍ 37, എറ്റിയോസോ സമാനമായതോ ആയ 81 കാറുകള്‍, സ്വിഫ്റ്റ് അല്ലെങ്കില്‍ സമാനമായ 53 കാര്‍ എന്നവിയാണ് ഇതിനകം തയാറായിട്ടുണ്ട്.

ഈ വാഹന നമ്പര്‍ ഉപയോഗിച്ച് പ്രവാസി യാത്രക്കാര്‍ക്ക് കേരളത്തിലേക്കുള്ള യാത്രാ പാസിന് അപേക്ഷിക്കാം. ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഓപ്പറേറ്റര്‍മാര്‍ www.keralatourism.org/to-data-collections/tour-operator/  എന്ന ലിങ്കില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി അഭ്യര്‍ഥിച്ചു.