പ്രവാസികളെ വരവേല്‍ക്കാന്‍ ജില്ല സജ്ജം

post

*ഇന്നെത്തുന്നത് 23 പേര്‍*


പാലക്കാട് :  ജില്ലയില്‍ എത്തുന്ന പ്രവാസികളെ വരവേല്‍ക്കാന്‍ ജില്ലാ ഭരണകൂടം സജ്ജം. ഡെപ്യൂട്ടി കലക്ടര്‍(ആര്‍.ആര്‍) സുരേഷ് കുമാര്‍ (8547610095) നോഡല്‍ ഓഫീസറായി ചെമ്പൈ സംഗീത കോളേജില്‍ താല്‍ക്കാലിക രജിസ്‌ട്രേഷന്‍, പരിശോധന, ഓഫീസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.   ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യയ്ക്കാണ് കോവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതല. കോവിഡ് സെന്ററില്‍ മുഴുവന്‍ സമയവും മെഡിക്കല്‍ സംഘം ഉണ്ടായിരിക്കും. ഇന്ന് രാത്രി 9.40 ന് നെടുമ്പാശ്ശേരി- കരിപ്പൂര്‍ വിമാനത്താവളങ്ങളിലേക്കായി ജില്ലയിലെ 23 പേരാണ് എത്തുന്നത്.  അബുദാബിയില്‍ നിന്നും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് 15 ഉം ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി എട്ടുപേരുമാണ് ജില്ലയിലേക്ക് എത്തുന്നത്. വിമാനത്താവളത്തിലെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തവരെയാകും ജില്ലയില്‍ എത്തിക്കുക. രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എയര്‍പോര്‍ട്ട് സ്ഥതി ചെയ്യുന്ന ജില്ലകളിലെ ബന്ധപ്പെട്ട ഐസോലേഷന്‍ വാര്‍ഡുകളിലേക്കോ നിരീക്ഷണ കേന്ദ്രത്തിലേക്കോ ഇവരെ മാറ്റും.

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്വന്തം ജില്ലയിലേക്ക് എത്തും

പാലക്കാട്  പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ കൊച്ചി- കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നും പ്രത്യേകം സജ്ജീകരിച്ച  കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്വന്തം ജില്ലയിലേക്ക് എത്തിക്കും. എയര്‍പോര്‍ട്ടില്‍ നിന്നും എത്തുന്നവരെ പാലക്കാട് ചെമ്പൈ സംഗീത കോളേജിലെ പ്രത്യേകം സജ്ജീകരിച്ച ഓഫീസിലെത്തി പരിശോധന പൂര്‍ത്തിയാക്കിയ ശേഷം കോവിഡ് സെന്ററുകളിലേക്ക്  മാറ്റും. ഇതിനായി 40 ഓളം കെ.എസ്.ആര്‍.ടി.സി ബസുകള്‍ അണുവിമുക്തമാക്കി സജ്ജീകരിച്ചിട്ടുണ്ട്.  വിവിധ പ്രദേശങ്ങളിലുള്ള 600 കോവിഡ് സെന്ററുകളിലായി മൂവായിരത്തോളം പേര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ സ്വന്തം ചെലവില്‍ ഹോട്ടലുകളില്‍ താമസിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് താമസത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.