നന്ദി പറഞ്ഞ് ഡേവിഡും ലിയയും സ്പെയിനിലേക്ക് മടങ്ങി

post

കോട്ടയം: അന്‍പതു ദിവസം പിന്നിട്ട അനിശ്ചിതത്വത്തിനൊടുവില്‍ ഡേവിഡും ലിയയും  സ്വദേശത്തേക്ക്. ഇന്നലെ രാത്രി കോട്ടയത്തുനിന്നും റോഡ് മാര്‍ഗം ബാംഗ്ലൂരിലേക്ക് പുറപ്പെട്ട ഇവര്‍ അവിടെനിന്നും നാളെ(മെയ് എട്ട്) രാവിലെയുള്ള വിമാനത്തില്‍ സ്പെയിനിലേക്കു പോകും. 

മാര്‍ച്ച് ആദ്യ വാരം കേരളത്തിലെത്തിയ  ഡേവിഡ് ലൂയി മാര്‍ട്ടിനെസിനും ലിയ മാത്താസ് ഈ വീലെയ്ക്കും മാര്‍ച്ച് 15ന് ബസ് യാത്രക്കിടെയാണ് സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായി ക്വാറന്‍റൈന്‍ നിര്‍ദേശിച്ചത്.

പാലാ ജനറല്‍ ആശുപത്രിയിലായിരുന്ന ഇവര്‍ക്ക് പകരം താമസസ്ഥലം കണ്ടെത്താന്‍ ജില്ലാ ഭരണകൂടം ശ്രമിക്കുമ്പോള്‍ പേരുര്‍ കാസാ മരിയ സ്പിരിച്വാലിറ്റി സെന്‍റര്‍ അധികൃതര്‍ ആ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇവര്‍ക്കും ഫ്രാന്‍സില്‍നിന്നുള്ള ദമ്പതികള്‍ക്കും താമസവും ഭക്ഷണവും ഉറപ്പാക്കി. സാമ്പിള്‍ പരിശോധനയില്‍ ഇവരില്‍ ആര്‍ക്കും കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു.

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ക്വാറന്റയിന്‍ പൂര്‍ത്തിയാക്കിയെങ്കിലും ലോക് ഡൗണ്‍ തുടര്‍ന്നതോടെ നാട്ടിലേക്കുള്ള യാത്ര മുടങ്ങി. ഏപ്രില്‍ രണ്ടാം വാരത്തില്‍ ഫ്രാന്‍സുകാര്‍ മടങ്ങിയെങ്കിലും ഇവരുടെ കാത്തിരിപ്പ് നീണ്ടു. 

ഇന്നലെ രാത്രി വര്‍ക്കലയില്‍നിന്നു വന്ന സ്പെയിന്‍കാരായ ആന്‍ഡ്രിയാസ് ക്ലെമന്‍റെ, പൗലോ എന്നിവര്‍ക്കൊപ്പമാണ് ഇരുവരും ബാംഗ്ലൂരിലേക്ക് പോയത്. 

''ജീവിതം ഒരു മുറിയിലും പരിസരത്തും മാത്രമായി ഒതുങ്ങിയെങ്കിലും ഇവിടം മറ്റൊരു വീടുപോലെയായിരുന്നു. ഇവിടെ അനുഭവിച്ച സുരക്ഷിതത്വത്തിനും ആതിഥ്യത്തിനും  ജില്ലാ ഭരണകൂടത്തിനും കാസാ മരിയയിലെ വൈദികര്‍ക്കും ജീവനക്കാര്‍ക്കും നന്ദി''-ലിയ പറഞ്ഞു.