കേരള ബാങ്ക് ; ലയനനടപടി പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി അനുമതി

post

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ 'കേരള ബാങ്ക് ' രൂപീകരണം നടപ്പാക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങിയതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുണ്ടായിരുന്ന 21 കേസുകളും ഒന്നായി പരിഗണിച്ച് കോടതി ഡിസ്മിസ് ചെയ്തതോടെയാണ് തടസ്സങ്ങള്‍ മാറിയത്. സര്‍ക്കാരിന് ലയനനടപടി പൂര്‍ത്തീകരിക്കുന്നതിനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.

2019 ഒക്ടോബര്‍ ഏഴിന് 13 ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ അന്തിമ അനുമതി ഉത്തരവില്‍ കേരള സഹകരണ നിയമത്തില്‍ വരുത്തിയ വകുപ്പ് 14എ ഭേദഗതി സംബന്ധിച്ച് കേരള ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകളിലെ അന്തിമ തീര്‍പ്പിനെ അനുസരിച്ചാകണം ലയനം നടത്തേണ്ടത് എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു.

പതിമൂന്ന് ജില്ലാസഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കുമായി സംയോജിപ്പിക്കുക എന്ന നിയമപരമായ ലയന നടപടിയാണ് ഇപ്പോള്‍ സാധ്യമാകുക.

ബാങ്കുകളുടെ ലയനം ഉത്തരവാകുന്നതിനെ തുടര്‍ന്ന് ജില്ലാ- സംസ്ഥാന സഹകരണ ബാങ്കുകളിലെ നിലവിലെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഇല്ലാതാകും. സര്‍ക്കാര്‍ നിയമിക്കുന്ന ഇടക്കാല ഭരണസമിതിയായിരിക്കും തുടര്‍ന്ന് ഭരണനിര്‍വഹണം നടത്തുക. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ധന റിസോര്‍സ് സെക്രട്ടറി സഞ്ജീവ് കൗശിക്, സംസ്ഥാന സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ റാണി ജോര്‍ജ്  എന്നിവരായിരിക്കും ആദ്യത്തെ ഇടക്കാല ഭരണസമിതിയിലെ അംഗങ്ങള്‍. ഇടക്കാല ഭരണസമിതി അടിയന്തിരമായി യോഗം ചേര്‍ന്ന് സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളില്‍ നാളിതുവരെ നടന്നുവന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള ക്രമീകരണങ്ങള്‍ നടത്തി ഉത്തരവിറക്കും.

ലയനശേഷമുള്ള സംസ്ഥാന സഹകരണ ബാങ്കിന്റെ ആദ്യ ജനറല്‍ ബോഡി ഡിസംബറില്‍ വിളിച്ചുചേര്‍ക്കും. ആവശ്യമായി വരുന്ന ബൈലോ ഭേദഗതികളായിരിക്കും പ്രധാന അജണ്ട. ഇതില്‍ പുതിയ ബാങ്കിന്റെ ഭരണനിര്‍വഹണവും പ്രവര്‍ത്തനമേഖലകളുമായിരിക്കും പ്രധാനമായും ഉള്‍ക്കൊള്ളുന്നത്.

നിലവില്‍ സംസ്ഥാന-ജില്ലാ സഹകരണബാങ്കുകളുടെ ഉല്‍പന്നങ്ങളും, സേവനങ്ങളും ഏറെക്കുറെ ഏകീകരിച്ചിട്ടുണ്ട്. 2020 ജനുവരി ഒന്നുമുതല്‍ ഇത് പൂര്‍ണ്ണമായും നടപ്പില്‍ വരുത്തും.

കേരളബാങ്ക് സി.ഇ.ഒ ആയി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ പി.എസ് രാജനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.

ജീവനക്കാരുടെ ലയനം ജീവനക്കാരുടെ സംഘടനകളുമായി കൂടിയാലോചിച്ച് 2020 മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കും. താല്‍ക്കാലിക കരാര്‍ ജീവനക്കാര്‍, ദിവസവേതന ജീവനക്കാര്‍, കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരുടെ കാര്യത്തിലും ഉചിതമായ തീരുമാനം ഉണ്ടാകും.

കേരള ബാങ്കിന് പുതിയ ലോഗോ, കളര്‍ സ്‌കീം എന്നിവ റിസര്‍വ് ബാങ്കിന്റെ അനുമതിക്ക് വിധേയമായി പുറത്തിറക്കും.സംസ്ഥാന- ജില്ലാ സഹകരണ ബാങ്കുകളുടെ അവശ്യമായ കെട്ടിടങ്ങള്‍ ആറുമാസത്തിനകം നവീകരിച്ച് ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.പുതിയ ബാങ്കിന് യോജിച്ച രീതിയില്‍ ഉദ്യോഗസ്ഥ ഘടന നവീകരിക്കും. എല്ലാ ജീവനക്കാര്‍ക്കും  ആറുമാസത്തിനുള്ളില്‍ വിദഗ്ദ്ധ പരിശീലനം ഉറപ്പാക്കും. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം, പ്രമോഷന്‍, സ്ഥലംമാറ്റം എന്നീ കാര്യങ്ങളില്‍ വ്യക്തമായ നയം രൂപീകരിക്കും. കേരള ബാങ്കിന്റെ പുതിയ ബാങ്കിംഗ് നയം ഉടന്‍ പ്രഖ്യാപിക്കും.

സംസ്ഥാന- ജില്ലാ സഹകരണ ബാങ്കുകളുടെ കോര്‍ ബാങ്കിംഗ് ഏകീകരണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ നടന്നു വരികയാണ്. 2020 സെപ്തംബറോടെ കോര്‍ ബാങ്കിംഗ് ഏകീകരണം പൂര്‍ത്തീകരിച്ച് ടെസ്റ്റിംഗിന് സാധിക്കുമെന്നാണ് കരുതുന്നത്. ടെസ്റ്റിംഗിനുശേഷം പുതിയ ഏകീകൃത കോര്‍ ബാങ്കിംഗ് സംവിധാനത്തില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കാവുന്ന രീതിയില്‍ കേരള ബാങ്ക് പ്രവര്‍ത്തനക്ഷമമാകും. രണ്ടാംഘട്ടത്തില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ ഈ ശൃംഖലയില്‍ കൂട്ടിയിണക്കാന്‍ നടപടി സ്വീകരിക്കും.

ഇടക്കാല ഭരണസമിതിയുടെ കാലാവധി പരമാവധി ഒരു വര്‍ഷമാണ്. എന്നാല്‍, ബാങ്കുകളുടെ നിയമപരമായ ലയനം പൂര്‍ത്തീകരിച്ചതിനുശേഷം, ആവശ്യമായ ബൈലോഭേദഗതികള്‍ നടത്തി എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യ ഭരണസമിതിയെ ബാങ്കിന്റെ അധികാരമേല്‍പ്പിക്കും.

കേരള ബാങ്ക് രൂപീകരണം സാധ്യമാക്കാന്‍ സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിച്ച എല്ലാ വിഭാഗങ്ങളോടും നന്ദി രേഖപ്പെടുത്തുന്നതായി മന്ത്രി പറഞ്ഞു. ഡിസംബര്‍ ആറിന് ഒരു ദിവസം നീളുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനതല ആഘോഷമായി ഡിസംബര്‍ ആറിന് തിരുവനന്തപുരത്ത് നടക്കുന്ന സഹകാരിബഹുജന കൂട്ടായ്മയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സംസ്ഥാന സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ റാണി ജോര്‍ജ്, സഹകരണ രജിസ്ട്രാര്‍ ഡോ: പി.കെ. ജയശ്രീ, സംസ്ഥാന സഹകരണ ബാങ്ക് സി.ജി.എം കെ.സി സഹദേവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.