കേരളത്തിന്റെ മുന്‍ഗണനാ പട്ടികയിലെ പ്രവാസികളെ ആദ്യ ഘട്ടത്തില്‍ തന്നെ നാട്ടിലെത്തിക്കണം: മുഖ്യമന്ത്രി
*വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിലെ ഹോട്ട്സ്പോട്ടുകളില്‍ നിന്നും വരുന്നവര്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ ഏഴു ദിവസം കഴിയണം
തിരുവനന്തപുരം : കേരളം നേരത്തെ തീരുമാനിച്ച മുന്‍ഗണനാ പട്ടികയിലെ പ്രവാസികളെ ആദ്യ ഘട്ടത്തില്‍ തന്നെ നാട്ടിലെത്തിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ ലിസ്റ്റ് കേന്ദ്രത്തിന് നല്‍കിയിരുന്നു. തൊഴില്‍ നഷ്ടപ്പെട്ടവര്‍, കരാര്‍ പുതുക്കിയിട്ടില്ലാത്തവര്‍, ജയില്‍ മോചിതര്‍, ഗര്‍ഭിണികള്‍, വിസിറ്റ് വിസ കാലാവധി കഴിഞ്ഞവര്‍, ലോക്ക്ഡൗണ്‍ കാരണം മാതാപിതാക്കളില്‍ നിന്ന് വേറിട്ട് കഴിയേണ്ടി വന്ന കുട്ടികള്‍, പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് കേരളത്തിന്റെ മുന്‍ഗണനയിലുള്ളത്. ഇപ്പോള്‍ ലഭിച്ച വിവരം അനുസരിച്ച് ആദ്യ അഞ്ച് ദിവസം 2250 പേരെ വിമാനത്തിലെത്തിക്കുമെന്നാണ് അറിയുന്നത്. കേരളത്തിലേക്ക് ആകെ 80000 പേരെ എത്തിക്കുന്നതിനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നതെന്ന് വിവരമുണ്ട്. മുന്‍ഗണനയനുസരിച്ച് കേരളം കണക്കാക്കിയത് 1,69,136 പേരെയാണ്. തിരിച്ചുവരാന്‍ 4.42 ലക്ഷം പ്രവാസി മലയാളികളാണ് രജിസ്റ്റര്‍ ചെയ്തത്.
കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാണ് വിമാനങ്ങളെത്തുക. കണ്ണൂര്‍ വിമാനത്താവളത്തെ ഒഴിവാക്കിയിരിക്കുകയാണ്. കണ്ണൂര്‍ വഴി എത്തുന്നതിന് 69,179 പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
കൊറോണ വൈറസ് ബാധയ്ക്ക് പരിശോധന നടത്താതെയാണ് വിദേശത്തു നിന്ന് പ്രവാസികളെ കൊണ്ടുവരുന്നതെന്നതെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. ഇത് വലിയ അപകടം സൃഷ്ടിക്കുന്ന രീതിയാണ്. ഒരു വിമാനത്തില്‍ 200 പേരാണ് വരിക. ഒന്നോ രണ്ടോ പേര്‍ക്ക് വൈറസ് ബാധയുണ്ടെങ്കില്‍ യാത്രക്കാര്‍ മുഴുവന്‍ പ്രശ്നത്തിലാകും. കേന്ദ്രത്തിന്റെ ഈ തീരുമാനം പുനപരിശോധിക്കണം. ഇറ്റലിയില്‍ നിന്നും ഇറാനില്‍ നിന്നും ആദ്യം ആളുകളെ കൊണ്ടുവന്നപ്പോള്‍ ഇന്ത്യന്‍ മെഡിക്കല്‍ സംഘം അവിടെ പോയി പരിശോധിച്ചിരുന്നു. യാത്രതിരിക്കും മുമ്പ് പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ച രീതിയിലാണ് പ്രവാസികള്‍ വരുന്നതെങ്കില്‍ ചുരുങ്ങിയത് ഏഴു ദിവസം സര്‍ക്കാരിന്റെ ക്വാറന്റൈന്‍ സംവിധാനത്തില്‍ കഴിയണം. ഇതരസംസ്ഥാനങ്ങളിലെ ഹോട്ട്സ്പോട്ടുകളില്‍ നിന്ന് മടങ്ങിവരുന്ന മലയാളികളും ഇത്തരത്തില്‍ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏഴാം ദിവസം പി. സി. ആര്‍ ടെസ്റ്റ് നടത്തും. ഫലം അടുത്ത ദിവസം വരും. നെഗറ്റീവ് ആകുന്നവരെ വീട്ടിലേക്കയക്കും. പോസിറ്റീവായാല്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റും. നെഗറ്റീവ് ഫലം വന്ന് വീട്ടിലേക്ക് പോകുന്നവര്‍ തുടര്‍ന്നും ഒരാഴ്ച ക്വാറന്റൈനില്‍ കഴിയണം. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്തും. രണ്ടു ലക്ഷം ടെസ്റ്റ് കിറ്റുകള്‍ക്ക് സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങള്‍ക്ക് പുറമെ എല്ലാ ജില്ലകളിലും ക്വാറന്റൈന് സംവിധാനമുണ്ടാവും. വിവിധ ജില്ലകളിലായി 2.5 ലക്ഷം കിടക്കകള്‍ക്കുള്ള സൗകര്യം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 1,63,000 കിടക്കകള്‍ ഇപ്പോള്‍ തന്നെ ഉപയോഗയോഗ്യമാണ്. ഒഴിഞ്ഞു കിടക്കുന്ന വീടുകളും ആവശ്യമെങ്കില്‍ ക്വാറന്റൈന്‍ സംവിധാനമാക്കും.
മാലദ്വീപില്‍ നിന്ന് രണ്ടും യു. എ. ഇയില്‍ നിന്ന് ഒരു കപ്പലിലും പ്രവാസികളെ എത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കൊച്ചി തുറമുഖത്ത് പോര്‍ട്ട് ട്രസ്റ്റുമായി ബന്ധപ്പെട്ട് ക്രമീകരണം ഒരുക്കും. നാവിക സേന അധികൃതരുമായി ചീഫ് സെക്രട്ടറി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ കപ്പലിലെത്തുന്ന മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ അവരവരുടെ സംസ്ഥാനങ്ങളിലേക്കയക്കും.
45,000ത്തിലധികം പി. സി. ആര്‍ ടെസ്റ്റ് കിറ്റുകള്‍ സംസ്ഥാനത്തുണ്ട്. കൂടുതല്‍ കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി. ഈ മാസം അവസാനത്തോടെ 60000 ടെസ്റ്റുകള്‍ നടത്താനാവുമെന്നാണ് പ്രതീക്ഷ. അടുത്ത ആഴ്ചയോടെ വിമാനത്തില്‍ 20000 പ്രവാസികളെത്തുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 1,80,540 പേരാണ് തിരികെവരാന്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 25,410 പേര്‍ക്ക് പാസ് നല്‍കി. 3363 പേര്‍ തിരിച്ചെത്തി. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ഇവിടത്തെ പാസിനൊപ്പം വരുന്ന സംസ്ഥാനത്തെ പാസും കരുതണം. അതിര്‍ത്തിയില്‍ നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ മാത്രം സാന്നിധ്യം മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളെ എത്തിക്കുന്നതിന് പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്താന്‍ ശ്രമം തുടരുന്നു. വളരെ അകലെയുള്ള സംസ്ഥാനങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിന് ശ്രമം നടക്കുന്നു. അന്തര്‍സംസ്ഥാന യാത്രയ്ക്ക് വാഹനം ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കുന്നതിന് സംവിധാനം ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ.കെ. ശൈലജ ടീച്ചര്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.