വാളയാര്‍ കോവിഡ്പരിശോധനകേന്ദ്രത്തില്‍ മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കി ഹരിത കേരളം മിഷന്‍

post

പാലക്കാട് : ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍  വാളയാറില്‍  ഒരുക്കിയ പരിശോധന കേന്ദ്രത്തില്‍  മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കിയതായി  ഹരിത കേരളം  മിഷന്‍ ജില്ലാ  കോര്‍ഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍ അറിയിച്ചു. പരിശോധന കേന്ദ്രത്തില്‍  ഡ്യൂട്ടിയിലുള്ളവര്‍ക്ക്  ജൈവ-  അജൈവ  മാലിന്യങ്ങള്‍ തരംതിരിച്ച്   സംസ്‌കരിക്കുന്നതിനുള്ള  സംവിധാനങ്ങള്‍, ഉപയോഗ ശൂന്യമായ മാസ്‌കുകള്‍,  ഗ്ലൗസ്,  കുടിവെള്ള   കുപ്പികള്‍, മറ്റ് പ്ലാസ്റ്റിക്  വസ്തുക്കള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവ സംഭരിച്ച് സംസ്‌കരിക്കുന്നതിനുളള  സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനായി പ്രത്യേകം  ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്.

ഭക്ഷണാവശിഷ്ടങ്ങള്‍    അണുവിമുക്തമാക്കി    സംസ്‌കരിക്കുന്നതിനുള്ള  കമ്പോസ്റ്റ് സംവിധാനം പുതുശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ചെയ്തിട്ടുള്ളത്.  അജൈവ  മാലിന്യങ്ങള്‍  ശേഖരിച്ച്  സംസ്‌കരിക്കുന്നതിന് ശുചിത്വ മിഷന്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പരിശോധന  കേന്ദ്രത്തിലെ  ബയോമെഡിക്കല്‍  മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന്   ഐ.എം.എ.യുടെ   സഹായത്തോടെയുള്ള   ഇമേജിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കുടുംബശ്രീ കാന്റീനില്‍  ശേഖരിക്കുന്ന  അജൈവ മാലിന്യങ്ങള്‍  സംസ്‌കരിക്കുന്നതിന് പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മസേനയുടെ സഹായത്തോടെ താല്ക്കാലിക എം.സി.എഫിലേക്ക് നല്‍കും. ജൈവ മാലിന്യങ്ങള്‍ അണുവിമുക്തമാക്കി സംസ്‌കരിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായിട്ടുണ്ട്.

വാളയാര്‍ അതിര്‍ത്തിയിലുള്ള പരിശോധന  കേന്ദ്രത്തിനു ചുറ്റും കണ്ടെത്തിയ  ജൈവ-അജൈവ മാലിന്യങ്ങളും,  മാസ്‌ക്,  കൈയ്യുറ  ഉള്‍പ്പെടെയുള്ള  മാലിന്യങ്ങളും  ശുചിത്വ  മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ദീപക് വര്‍മ്മ, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍  മൂര്‍ത്തി, ഹരിത കേരളം മിഷന്‍ റിസോഴ്‌സ്  പേഴ്‌സണ്‍ ശ്രാവണ്‍  എന്നിവരുടെ നേതൃത്വത്തിലുള്ള ടീം സംഭരിച്ച്  പ്രദേശത്തെ മാലിന്യമുക്തമാക്കിയിട്ടുണ്ട്.  തുടര്‍ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിന് ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അധികൃതരുടെ  പങ്കാളിത്തം  ഉറപ്പാക്കി സബ്കമ്മിറ്റി രൂപകരിച്ചതായും ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.