ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ദക്ഷിണവ്യോമസേനയുടെയും തീരസംരക്ഷണ സേനയുടെയും ആദരം

post

തിരുവനന്തപുരം:  ദക്ഷിണവ്യോമസേനയുടെയും തീരസംരക്ഷണ സേനയുടെയും നേതൃത്വത്തില്‍ കോവിഡ് 19 നെതിരെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ തിരുവനന്തപുരത്ത് ആദരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് ആരോഗ്യ പ്രവര്‍ത്തകരെ വ്യോമസേന ആദരിച്ചത്. സാരംഗ് ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തിയാണ് ആദരം അര്‍പ്പിച്ചത്.

രാവിലെ പത്ത് മണിക്കാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുഷ്പവൃഷ്ടി നടത്തിയത്. രാവിലെ 10.10ന് ജനറല്‍ ആശുപത്രിക്ക് മുകളില്‍ ഹെലികോപ്റ്റര്‍ പുഷ്പവൃഷ്ടി നടത്തി. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെല്ലാം ഇരുസ്ഥലത്തും അണിനിരന്നിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അമ്മയും കുഞ്ഞും പ്രതിമയ്ക്ക് സമീപം മുതല്‍ പ്രധാന കവാടം വരെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അണിനിരന്നത്. ജനറല്‍ ആശുപത്രിയില്‍ മുന്‍വശത്തെ ഗെയ്റ്റിന് സമീപം ആരോഗ്യപ്രവര്‍ത്തകര്‍ നിന്നു. രണ്ടിടത്തും മൂന്നു വട്ടമാണ് ഹെലികോപ്റ്ററില്‍ നിന്ന് ചുവന്ന റോസാപുഷ്പങ്ങളും പൂവിതളുകളും ആരോഗ്യപ്രവര്‍ത്തകര്‍ക്കു മേല്‍ വിതറിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ കൈവീശി ആദരവിന് നന്ദി അറിയിച്ചു. വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്ററാണ് പുഷ്പങ്ങള്‍ വിതറിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സായുധ സേന ആദരവ് അര്‍പ്പിക്കുന്നതിന്റെ ഭാഗമായി ബാന്റ് മേളവും കേക്ക് മുറിക്കലും നടന്നു.

വിഴിഞ്ഞത്തെ തീരസംരക്ഷണ സേനയുടെ നേതൃത്വത്തില്‍ മേയ് രണ്ട്, മൂന്ന് തീയതികളില്‍ ശംഖുംമുഖം കടലില്‍ തീരസംരക്ഷണ സേനയുടെ കപ്പലില്‍ ലൈറ്റ് മുഴുവന്‍ പ്രകാശിപ്പിച്ചാണ് ആദരവ് പ്രകടിപ്പിച്ചത്.