ലോക്ക്ഡൗണ്‍: സംസ്ഥാന സവിശേഷതകള്‍ ഉള്‍ക്കൊണ്ട് നിയന്ത്രണങ്ങള്‍ നടപ്പാക്കും -മുഖ്യമന്ത്രി

post

* കണ്ണൂര്‍, കോട്ടയം ജില്ലകള്‍ റെഡ്‌സോണില്‍

തിരുവനന്തപുരം : രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയ സാഹചര്യത്തില്‍ പൊതുവായ കേന്ദ്ര മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ചട്ടക്കൂടിനകത്തുനിന്നുകൊണ്ട് സംസ്ഥാനത്തിന്റെ സവിശേഷതകള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ നീട്ടിയപ്പോള്‍ കൂടുതലായി ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കും. കണ്ണൂര്‍, കോട്ടയം ജില്ലകളെയാണ് കേന്ദ്ര സര്‍ക്കാര്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയത്. അത് അങ്ങനെതന്നെ തുടരും.

21 ദിവസമായി കോവിഡ് പോസിറ്റീവ് കേസുകള്‍ ഇല്ലാത്ത ജില്ലകളെ ഗ്രീന്‍ സോണായി കേന്ദ്ര മാനദണ്ഡങ്ങളില്‍ പറഞ്ഞിട്ടുള്ളത്. കേന്ദ്രം കഴിഞ്ഞദിവസം ഇറക്കിയ പട്ടിക അനുസരിച്ച് എറണാകുളം, വയനാട് ജില്ലകള്‍ ഗ്രീന്‍ സോണിലായിരുന്നു. എന്നാല്‍, പുതുതായി ഒരു പോസിറ്റീവ് കേസ് വന്നതിനാല്‍ വയനാടിനെ ഓറഞ്ച് സോണിലേക്ക് മാറ്റുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതോടൊപ്പം 21 ദിവസത്തിലധികമായി പുതിയ കോവിഡ് കേസുകള്‍ ഇല്ലാത്ത ആലപ്പുഴ, തൃശൂര്‍ ജില്ലകളെ കൂടി ഗ്രീന്‍ സോണില്‍ പെടുത്തി. കേന്ദ്ര മാനണ്ഡപ്രകാരം തന്നെയാണ് ഈ വ്യത്യാസം വരുത്തിയത്. നിലവില്‍ കോവിഡ് പോസിറ്റീവ് രോഗികള്‍ ചികിത്സയിലില്ലാത്ത ജില്ലകളെയാണ് കേന്ദ്ര സര്‍ക്കാര്‍ ഗ്രീന്‍ സോണായി കണക്കാക്കിയിട്ടുള്ളത്.

ഈ രണ്ട് വിഭാഗത്തിലും പെടാത്ത ജില്ലകളെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ഓറഞ്ച് സോണില്‍ പെടുത്തിയിട്ടുള്ളത്. ഇത് പ്രകാരം സംസ്ഥാനത്തെ കാസര്‍കോട്, ഇടുക്കി, കോഴിക്കോട്, കൊല്ലം, പാലക്കാട്, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം, വയനാട് ജില്ലകള്‍ ഓറഞ്ച് സോണില്‍പെടും. സമയാസമയം ഓരോ ജില്ലയിലെയും സ്ഥിതി വിലയിരുത്തി സോണുകളുടെ തരംതിരിക്കലില്‍ മാറ്റം വരുത്തും.

രോഗചികിത്സയ്ക്കും പ്രതിരോധത്തിനും പ്രാധാന്യം കൊടുത്തുള്ള സമീപനമാണ് ആദ്യഘട്ടത്തില്‍ നാം സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ജനങ്ങളുടെ സ്വാഭാവികമായ ജീവിതത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അതിന് നല്ല ഫലമുണ്ടായി. എന്നാല്‍, അപകടനില തരണം ചെയ്‌തെന്നോ സമൂഹവ്യാപന ഭീഷണി ഒഴിഞ്ഞുപോയെന്നോ ഉറപ്പിക്കാനാവില്ല. ഈ സാഹചര്യത്തില്‍ നല്ല ജാഗ്രത നാം തുടരണം.

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഊന്നുമ്പോള്‍ നമ്മുടെ സാമ്പത്തികമായ ചലനങ്ങളെ നിയന്ത്രിക്കേണ്ടിവന്നിട്ടുണ്ട്. സ്വാഭാവികമായ ജനജീവിതത്തെ എത്രത്തോളം അനുവദിക്കാനാവും എന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.

സംസ്ഥാനത്തിനു പുറത്ത് വലിയ പ്രവാസി സമൂഹം കഴിയുന്നുണ്ട്. അവരുടെ നാടു കൂടിയാണ് ഇത് എന്ന് കണക്കിലെടുത്തുകൊണ്ട് അവരെ ഇവിടേക്ക് കൊണ്ടുവരുന്നതിനുള്ള സംവിധാനങ്ങളും പടിപടിയായി ഏര്‍പ്പെടുത്തും. അത് ഏറ്റെടുക്കുമ്പോള്‍ തന്നെ രോഗവ്യാപനത്തിന് ഇടയാവാത്ത തരത്തിലുള്ള ജാഗ്രതയും നമുക്ക് വേണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.