അതിഥിത്തൊഴിലാളികളെ തിരിച്ചയക്കാന്‍ പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തണം -മുഖ്യമന്ത്രി

post

തിരുവനന്തപുരം  : അതിഥിതൊഴിലാളികളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് നോണ്‍സ്റ്റോപ്പ് സ്പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്താന്‍ റെയില്‍വെയോട് നിര്‍ദേശിക്കണമെന്നും സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അവരെ ബസ്സ് മാര്‍ഗം തിരിച്ചയക്കണം എന്നാണ് നിര്‍ദേശം. കേരളത്തില്‍ 3.6 ലക്ഷം അതിഥി തൊഴിലാളികളുള്ളതിനാല്‍ എന്നാല്‍, അത് പ്രായോഗികമല്ല. അവര്‍ 20,826 ക്യാമ്പുകളിലായാണ് ഇപ്പോള്‍ കഴിയുന്നത്. അവരില്‍ ഭൂരിപക്ഷവും എത്രയും വേഗം സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നവരാണ്. ബംഗാള്‍, ഒഡിഷ, ബിഹാര്‍, യുപി, ആസാം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും. ഇവരെ കൊണ്ടുപോകാന്‍ സ്‌പെഷ്യല്‍ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കണമെന്ന് പ്രാധനമന്ത്രിയോട് നേരത്തേ അഭ്യര്‍ത്ഥിച്ചിരുന്നു. ഇത്രയധികം പേരെ ബസ്സ് മാര്‍ഗം കൊണ്ടുപോകാന്‍ പ്രയാസമാണ്. മാത്രമല്ല, യാത്രയ്ക്കിടെ രോഗം പകരാനുള്ള സാധ്യതയും കൂടുതലാണ്. ഇതു കണക്കിലെടുത്താണ് സ്‌പെഷ്യല്‍ ട്രെയിന്‍ വേണമെന്ന് നാം ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്ത് അയച്ചിട്ടുമുണ്ട്.ശാരീരിക അകലം പാലിച്ചുകൊണ്ടുവേണം തൊഴിലാളികളെ കൊണ്ടുപോകാന്‍. ഓരോ ട്രെയിനിലും മെഡിക്കല്‍ സംഘമുണ്ടാകണം. ഭക്ഷണവും വെള്ളവും ട്രെയിനില്‍ തന്നെ ലഭ്യമാക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളും കേരളം ഉന്നയിച്ചിട്ടുണ്ട്.

അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് യാത്രചെയ്യാന്‍ അവസരം ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ അവര്‍ക്കിടയില്‍ ഉണ്ടാകാന്‍ ഇടയുള്ള ധൃതിയും അതുമൂലമുള്ള സംഘര്‍ഷങ്ങളും തടയാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധമുള്ള മറ്റ് വകുപ്പുകളുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും സഹായം തേടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപ ധനസഹായത്തിനുള്ള അപേക്ഷ തീയതി മെയ് അഞ്ച് വരെ നീട്ടി. നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിദേശ മലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ 201 രാജ്യങ്ങളില്‍ നിന്ന് ഇന്നുവരെ 3,53,468 പേര്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യുഎഇയില്‍ നിന്നാണ്- 1,53,660 പേര്‍. സൗദി അറേബ്യയില്‍ നിന്ന് 47,268 പേര്‍ രജിസ്റ്റര്‍ ചെയ്തു. മടങ്ങിവരുന്നതിനായി രജിസ്റ്റര്‍ ചെയ്തവരിലേറെയും ഗള്‍ഫ് നാടുകളില്‍ നിന്നാണ്.

യുകെയില്‍ നിന്ന് 2112 പേരും അമേരിക്കയില്‍ നിന്ന് 1895 പേരും ഉക്രൈയിനില്‍ നിന്ന് 1764 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലിസ്റ്റ് ഇന്ത്യാ സര്‍ക്കാരിനും അതത് രാജ്യത്തെ എംബസിക്കും നല്‍കും. കൃത്യമായ പ്ലാന്‍ തയ്യാറാക്കാനും മുന്‍ഗണന പ്രകാരം ആളുകളെ കൊണ്ടുവരാനും ഇത് സഹായിക്കും.

ഇതര സംസ്ഥാന പ്രവാസികള്‍ക്കായി ഇന്നലെ ആരംഭിച്ച നോര്‍ക്ക രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ വ്യാഴാഴ്ചവരെ രജിസ്റ്റര്‍ ചെയ്തത് 94,483 പേരാണ്. കര്‍ണാടകയില്‍ 30,576, തമിഴ്‌നാട് 29,181, മഹാരാഷ്ട്ര 13,113 എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. താല്‍ക്കാലികമായ ആവശ്യത്തിനു പോയി അവിടെ കുടുങ്ങിപോയവര്‍, ഗര്‍ഭിണികള്‍, വിദ്യാര്‍ത്ഥികള്‍, പ്രായമായവര്‍ എന്നിവര്‍ക്കാണ് ഏറ്റവും മുന്‍ഗണന. അവിടെ വീട് എടുത്ത് താമസിക്കുന്നവര്‍ നാട്ടിലെ ബന്ധുക്കളെ കാണാനായി വരുന്നതൊക്കെ പിന്നീട് ഒരു ഘട്ടത്തില്‍ ആലോചിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു