കോവിഡ് : നിയന്ത്രണങ്ങള്‍ അയയരുത്, അശ്രദ്ധ പാടില്ല- മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ അയഞ്ഞാല്‍ സ്ഥിതി മാറിപോകാനിടയുണ്ടെന്ന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മിപ്പിച്ചു.നമ്മുടെ നാട്ടില്‍ അപ്രതീക്ഷിതമായ കേന്ദ്രങ്ങളില്‍നിന്ന് രോഗബാധ ഉണ്ടാകുന്നുണ്ട്. ചരക്കുലോറികളുടെ സഞ്ചാരവും മറ്റും ഉള്ളത് ഇതിന് കാരണമാണ്. ഇപ്പോള്‍ അങ്ങനെയുള്ള കേസുകള്‍ കണ്ടെത്താനും ക്വാറന്‍ന്റൈന്‍ ചെയ്യാനും കഴിയുന്നുണ്ട്.രോഗികളുടെ വിവരം എടുത്തുനോക്കിയാല്‍ പലതിലും രോഗപകര്‍ച്ചയ്ക്ക് കാരണമായി അശ്രദ്ധ കാണാം. നേരിയ ഒരു അശ്രദ്ധപോലും നമ്മള്‍ ആരെയും കോവിഡ് രോഗിയാക്കാം. അതുകൊണ്ടാണ് പരുഷമായി പറയേണ്ടിവരുന്നതും നിയന്ത്രിക്കേണ്ടിവരുന്നതും. പൊലീസ് നിയന്ത്രക്കുന്നതില്‍ വിഷമം തോന്നിയിട്ട് കാര്യമില്ല. എന്നാല്‍ ബലപ്രയോഗം ഉണ്ടാകരുത് എന്ന് ശക്തമായി നിര്‍ദേശിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ പറ്റാത്ത അവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത് എന്ന ധാരണ എല്ലാവര്‍ക്കും ഉണ്ടാകണം.
നിയന്ത്രണം വകവെക്കാതെ വിഴിഞ്ഞം കടപ്പുറത്ത് വീണ്ടും ലേലം വിളിച്ചുള്ള മീന്‍വില്‍പന തുടങ്ങി എന്ന ഒരു വാര്‍ത്ത കണ്ടു. അതുപോലെ കമ്പോളങ്ങളിലും ആള്‍ക്കൂട്ടമുണ്ടാകുന്നുണ്ട്. മലപ്പുറത്ത് ഏതോ ഒരു പ്രചാരണത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ പുറത്തിറങ്ങി. ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ പറ്റുന്നതല്ല. അതുകൊണ്ടുതന്നെ പൊലീസുമായി സഹകരിക്കുകയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുകയും വേണം. അതിഥി തൊഴിലാളികള്‍ക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും നാം നല്‍കുന്നുണ്ട്. അവരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള കാര്യങ്ങളും നീങ്ങുന്നുണ്ട്. അതിനിടയില്‍ തെറ്റിദ്ധരിപ്പിച്ച് അവരെ തെരുവിലിറക്കാന്‍ ശ്രമങ്ങളുണ്ടായാല്‍ അതിനെ നിര്‍ദാക്ഷണ്യം നേരിടും.
റോഡുകള്‍ പൂട്ടിയപ്പോള്‍ കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് കായല്‍ മാര്‍ഗം ആളുകളെ എത്തിക്കുന്നു എന്നതായി വിവരമുണ്ട്. ഇത്തരം അനധികൃത യാത്ര അനുവദിക്കാനാവില്ല.കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോട്ടയം, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ജില്ലാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ഒരു റോഡ് ഒഴിവാക്കി ബാക്കി എല്ലാ റോഡുകളും അടയ്ക്കും.
കണ്ണൂര്‍ ജില്ലയില്‍ സ്‌പെഷ്യല്‍ ട്രാക്കിങ് ടീം പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ 20 വീടുകളുടെയും ചുമതല രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ടീമിന് നല്‍കിയിട്ടുണ്ട്. ശാസ്ത്രീയ വിവരശേഖരണ രീതി ഉപയോഗിച്ച് ആളുകളുടെ സമ്പര്‍ക്കം കണ്ടെത്തുന്നു. ലോക്ക്ഡൗണിനു മുമ്പ് വിദേശത്തുനിന്ന് മടങ്ങിയെത്തിയ ആളുകളുടെ നിരീക്ഷണ കാലാവധി കഴിഞ്ഞെങ്കിലും അവരെ പരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്.
കാസര്‍കോട് ജില്ലയില്‍ കോവിഡ് നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന കലക്ടര്‍ സജിത്ബാബു, ഐജിമാരായ അശോക് യാദവ്, വിജയ് സാക്കറേ എന്നിവര്‍ ക്വാറന്‍ന്റൈനില്‍ പ്രവേശിച്ചു. ജില്ലയില്‍ കോവിഡ് ബാധിച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയതുകൊണ്ടാണിത്.കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വഴികള്‍ അടച്ചതോടെ അടിയന്തര ആവശ്യത്തിന് പോലും ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാകാത്ത സ്ഥിതി റെഡ്‌സോണ്‍ ജില്ലകളിലും ഹോട്ട്‌സ്‌പോട്ടുകളിലും ഉണ്ട്. അത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗം തന്നെയാണ്. ഇത് മുന്‍കൂട്ടി കണ്ടതിനാലാണ് അവശ്യ സാധനങ്ങള്‍ ഹോം ഡെലിവറിയായി നല്‍കണമെന്ന തീരുമാനമെടുത്തത്. അത് ഫലപ്രദമായി നടപ്പിലാക്കാനാകണം. അതിന് പൊലീസിന്റെ സഹായമുണ്ടാകും.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരേയും അവരുടെ അയല്‍വാസികളേയും നേരിട്ടോ ഫോണ്‍ മുഖേനെയോ ബന്ധപ്പെട്ട് ജനമൈത്രി പൊലീസ് ക്ഷേമാന്വേഷണങ്ങള്‍ നടത്തുന്നുണ്ട്. ലോക്ക്ഡൗണ്‍ ആരംഭിച്ചശേഷം ഇതുവരെ 3,49,504 വീടുകളില്‍ പൊലീസ് സന്ദര്‍ശനം നടത്തുകയോ ഫോണ്‍ മുഖേന വിവരങ്ങള്‍ അന്വേഷിക്കുകയോ ചെയ്തിട്ടുണ്ട്.പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി. മാസ്‌ക് ധരിക്കാത്തതിന് വ്യാഴാഴ്ച വൈകിട്ട് നാലു മണിവരെ കേരളത്തില്‍ 954 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.