ആയിരത്തോളം പ്രതിഭകള്‍, 856 സ്‌കൂളുകളിലെ കുട്ടികള്‍ ; പുത്തന്‍ അനുഭവമായി വിദ്യാലയം പ്രതിഭകളിലേക്ക്

post

കോട്ടയം: പൊതു വിദ്യാഭ്യാസ വകുപ്പ്  സംഘടിപ്പിച്ച 'വിദ്യാലയം പ്രതിഭകളിലേക്ക് ' പരിപാടിയില്‍ കോട്ടയം ജില്ലയിലെ വിദ്യാര്‍ഥികള്‍ വിവിധ മേഖലകളിലെ ആയിരത്തോളം പ്രശസ്ത വ്യക്തികളുമായി സംവദിച്ചു. 14 ദിവസം നീണ്ടുനിന്ന പരിപാടിയില്‍  856 സ്‌കൂളുകളില്‍ നിന്നായി അഞ്ച് മുതല്‍ 15 വരെ വിദ്യാര്‍ഥികളടങ്ങുന്ന സംഘങ്ങളാണ് പ്രതിഭകളെ കാണാനെത്തിയത്.

 ജസ്റ്റിസ് കെ.ടി. തോമസ്, കര്‍ണ്ണാടക സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി, എഴുത്തുകാരന്‍ അയ്മനം  ജോണ്‍, ഒളിമ്പ്യന്‍ രഞ്ജിത്ത് മഹേശ്വരി, ചലച്ചിത്ര സംവിധായകരായ ജയരാജ്, ജോഷി മാത്യു, കവി ഏഴാച്ചേരി രാമചന്ദ്രന്‍, കാഥികന്‍  കോട്ടയം ബാബുരാജ്, വിഷവൈദ്യന്‍ മൂര്‍ക്കാട്ടില്‍ പി.ടി ദാമോദരന്‍ തുടങ്ങിയവരാണ് കുട്ടികള്‍ക്കു മുന്നില്‍ മനസു തുറന്നത്.  

ഓരോ വിദ്യാലയത്തിന്റെയും സമീപ മേഖലകളിലെ പ്രതിഭകളെ ചെന്നു കണ്ട് അവരുടെ സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കുവാനാണ് പദ്ധതി ലക്ഷ്യമിട്ടത്. കല, സാഹിത്യം, കായികം, ശാസ്ത്രം തുടങ്ങിയ വിഭാഗങ്ങളിലെ പ്രതിഭകളെയാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തത്. ഇതിന്റെ ഭാഗമായി മുടിയൂര്‍ക്കര ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ പര്‍വ്വതാരോഹക സാന്ദ്രാ തോമസിനൊപ്പം മെഡിക്കല്‍ കോളേജിനടുത്തുള്ള ചാത്തുണ്ണിപ്പാറയില്‍ സന്ദര്‍ശനം നടത്തി.

വിദ്യാലയങ്ങളിലെ ജൈവവൈവിധ്യ ഉദ്യാനത്തില്‍നിന്നുള്ള പൂക്കളുമായി പ്രതിഭകളെ സന്ദര്‍ശിച്ച കുട്ടികള്‍ അവര്‍ നല്‍കിയ സന്ദേശം സ്‌കൂളിലെ സഹപാഠികളുമായി പങ്കുവച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരില്‍നിന്നും ലഭിച്ച  അറിവുകള്‍  ജീവിതത്തില്‍ പ്രയോജനപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. നവംബര്‍ 14നാണ് പദ്ധതി ആരംഭിച്ചത്.