അന്തര്‍സംസ്ഥാന യാത്ര സാധ്യമല്ല, അനധികൃത യാത്രകള്‍ നടത്തിയാല്‍ കര്‍ശന നടപടി- മുഖ്യമന്ത്രി

തിരുവനന്തപുരം :നിലവില്‍ അന്തര്‍സംസ്ഥാന യാത്ര സാധ്യമല്ലെന്നും അനധികൃത യാത്രകള്‍ കര്‍ക്കശമായി തടയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അനധികൃത യാത്രകള്‍ നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു. മൂന്നാംഘട്ടത്തില്‍ സംസ്ഥാനത്ത് രോഗവ്യാപനവും സാമൂഹ്യവ്യാപനവും ഉണ്ടായിട്ടില്ല. എന്നാല്‍, ഭീഷണി തുടരുക തന്നെയാണെന്നത് മറക്കരുത്. തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെ ആളുകള്‍ ഇരുവശത്തേക്കും കടക്കുന്നത് തടയാന്‍ കര്‍ശനനടപടി തുടരും. മെഡിക്കല്‍ ആവശ്യങ്ങള്‍ ഉള്‍പ്പെടെയുളള അത്യാവശ്യ യാത്രകള്‍ക്കുവേണ്ടി ജില്ല കടന്നു പോകുന്നതിന് പൊലീസ് ആസ്ഥാനത്തു നിന്നും ജില്ലാ പൊലീസ് മേധാവിമാരുടെ ഓഫീസില്‍ നിന്നും മാത്രമേ എമര്‍ജന്‍സി പാസ് നല്‍കാവൂ.
കളിയിക്കാവിളയില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ തമിഴ്‌നാട് സര്‍ക്കാര്‍ സര്‍വീസിലെ വനിതാ ഡോക്ടറെയും അവരെ അതിര്‍ത്തി കടക്കാന്‍ സഹായിച്ച സംസ്ഥാന സര്‍വീസിലെ ഡോക്ടറായ അവരുടെ ഭര്‍ത്താവിനെയും ക്വാറന്‍ൈറന്‍ ചെയ്തിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരവും ഐപിസി പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു.
വാഹനങ്ങളില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് കൊല്ലം ജില്ലയിലെ തെന്‍മല പൊലീസ് സ്റ്റേഷനില്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അഞ്ചു പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കേന്ദ്രീയ വിദ്യാലയം അധ്യാപിക വയനാട് അതിര്‍ത്തിയിലൂടെ കര്‍ണ്ണാടകയില്‍ പ്രവേശിച്ച സംഭവത്തില്‍ വൈത്തിരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കര്‍ണാടകയില്‍നിന്ന് പണം വാങ്ങി നാട്ടിലെത്തിക്കാന്‍ ഏജന്റുമാര്‍ സജീവമായി രംഗത്തിറങ്ങി എന്നത് അപകടകരമാണ്. പൊലീസ് ഇക്കാര്യത്തില്‍ നടപടിയെടുക്കും. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ ഡോക്ടര്‍മാരുടെ സാന്നിധ്യം ഉറപ്പാക്കും.
ഡല്‍ഹിയില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ മുഴുവന്‍ പേരെയും കണ്ടെത്തുകയും പരിശോധിക്കുകയും ചെയ്തിട്ടുള്ളതായും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തേക്കുള്ള ചരക്കുനീക്കത്തിന്റെ ഭാഗമായി 2254 ട്രക്കുകള്‍ കഴിഞ്ഞദിവസം വന്നു. പഴം, പച്ചക്കറി ഇനങ്ങളില്‍ വരവില്‍ വലിയ പ്രശ്‌നങ്ങളില്ല. സ്റ്റോക്ക് കുറവ് തോന്നുന്ന സാധനങ്ങള്‍ സംഭരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ രോഗം വരാന്‍ സാധ്യത കൂടുതലുള്ളതുകൊണ്ട് മെയ് മൂന്നുവരെ അവര്‍ മാറിനില്‍ക്കണം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പണികള്‍ ചെയ്യുന്നത് എന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.