കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനം- മുഖ്യമന്ത്രി

post

തിരുവനന്തപുരം : കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ള ജില്ലയെന്ന നിലയില്‍ കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പൊലീസ് പരിശോധന ശക്തമാക്കിയതിന്റെ ഫലം കണ്ടിട്ടുണ്ട്. വാഹനങ്ങള്‍ പുറത്തിറങ്ങുന്നതില്‍ കാര്യമായ കുറവുണ്ട്. ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച തദ്ദേശസ്ഥാപന പരിധിയിലെ പ്രദേശങ്ങള്‍ പൂര്‍ണമായി സീല്‍ ചെയ്തു. നിയന്ത്രണം ലംഘിച്ച് നിരത്തലിറങ്ങിയതിന് ചൊവ്വാഴ്ച 437 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 347 വാഹനങ്ങള്‍ പിടിച്ചെടുകയും ചെയ്തു.

ജില്ലയിലെ സ്ഥിതിയുടെ തീവ്രത കണക്കിലെടുത്ത് ഹോട്ട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിലും ജനങ്ങള്‍ പരമാവധി പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിയണം. അവശ്യ വസ്തുക്കള്‍ ഹോം ഡെലിവെറിയായി എത്തിക്കുന്ന രീതി ജില്ല മുഴുവന്‍ വ്യാപിപ്പിക്കും. ആരോഗ്യ ജീവനക്കാരെ പൊലീസ് തടയുന്ന സാഹചര്യമുണ്ടാകരുതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.