ഒരാഴ്ചയ്ക്കകം കാര്‍ഷികമേഖലയില്‍ കര്‍മപദ്ധതി; തരിശുനിലങ്ങളില്‍ കൃഷിയിറക്കും

post

തിരുവനന്തപുരം : കാര്‍ഷിക മേഖലയില്‍ വലിയ പരിവര്‍ത്തനമുണ്ടാക്കി നമ്മുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കൃഷി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാക്കാനും സര്‍ക്കാര്‍ വലിയൊരു കര്‍മ പദ്ധതിക്ക് ഒരാഴ്ചയ്ക്കകം രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അടിയന്തരമായി ഈ പദ്ധതിക്ക് രൂപം നല്‍കാന്‍ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേര്‍ന്നു. അടുത്ത ബുധനാഴ്ച വീണ്ടും യോഗം ചേര്‍ന്ന് കര്‍മ പദ്ധതിക്ക് അവസാന രൂപം നല്‍കും. ഇതു നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കാലവര്‍ഷത്തിന് മുമ്പുതന്നെ ആരംഭിക്കും.

യോഗത്തില്‍ കൃഷി, ജലസേചനം, തദ്ദേശസ്വയംഭരണം, ക്ഷീര വികസനം വകുപ്പ് മന്ത്രിമാരും, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനും പങ്കെടുത്തിരുന്നു. തരിശുനിലങ്ങളില്‍ പൂര്‍ണമായും കൃഷിയിറക്കുക എന്നതാണ് ഇതില്‍ മുഖ്യമായി കാണുന്നത്. ഓരോ പഞ്ചായത്തിലും തരിശിട്ട സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് ആസൂത്ര ബോര്‍ഡ് കണ്ടെത്തും.

കൃഷി വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നത് പ്രധാനമാണ്. അതോടൊപ്പം, ജലസേചനം, ക്ഷീര വികസനം, സഹകരണ വകുപ്പുകളും പങ്കാളികളാകണം. കൃഷിയുടെ പരമ്പരാഗത സങ്കേതങ്ങളില്‍ കടിച്ചുതൂങ്ങാതെ പുതിയ സാധ്യതകളിലേക്ക് തിരിയണം. മണ്ണില്‍ മാത്രമാണ് കൃഷി എന്ന സങ്കല്‍പം മാറി. വെള്ളത്തിലും മട്ടുപ്പാവിലും ഗ്രോ ബാഗുകളിലും സമൃദ്ധമായ വിള ലഭിക്കുന്ന കൃഷി രീതികളുണ്ട്. മത്സ്യകൃഷി കായലിലും കൃത്രിമ ജലാശയങ്ങളിലും മാത്രമല്ല, കടലില്‍ തന്നെ ചെയ്യാവുന്ന സാങ്കേതിക വിദ്യയും രീതിയും നമുക്ക് മുന്നിലുണ്ട്.

കന്നുകാലി വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, പന്നി, ആട്, പോത്ത് വളര്‍ത്തല്‍, മത്സ്യകൃഷി, അതിന്റെ വൈവിധ്യവല്‍ക്കരണം എന്നിവയ്ക്ക് മുന്തിയ പ്രാധാന്യം നല്‍കി നമ്മുടെ ഭാവി പ്രതിസന്ധി മറികടക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കും.മുട്ട, മാംസം തുടങ്ങിയവയുടെ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത നേടുന്നതിന് നടപടി സ്വീകരിക്കും. സംസ്ഥാനത്ത് പ്രതിദിനം 75 ലക്ഷം അധികം മുട്ട ഉല്‍പാദിപ്പിക്കുന്നത്തിനുള്ള സൗകര്യങ്ങളും സഹായവും ഒരുക്കും.

സഹകരണ സംഘങ്ങള്‍ മുഖേന കാര്‍ഷികരംഗത്ത് പുതിയ ദൗത്യങ്ങള്‍ക്ക് ആവശ്യമായ വായ്പ ലഭ്യമാക്കാന്‍ വിപുലമായ പദ്ധതി നടപ്പാക്കും. ഇതിനായി നബാര്‍ഡിന്റെ സഹായം തേടും. കുടുംബത്തില്‍ ഒന്ന്, രണ്ട് പശുക്കളെ വളര്‍ത്താനുള്ള പദ്ധതി ആരംഭിക്കും. അതോടൊപ്പം പഞ്ചായത്ത് തലത്തില്‍ അഞ്ച്, പത്ത് പശുക്കളെ വളര്‍ത്തുന്ന ഫാമുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന തുടങ്ങും.

കേരള ചിക്കന്‍ പദ്ധതി സംസ്ഥാന വ്യാപകമാക്കും. കോഴിയിറച്ചിയുടെ ലഭ്യതയും വിലസ്ഥിരതയും ഇതിലൂടെ ഉറപ്പാക്കാന്‍ കഴിയും. ഈ വര്‍ഷം 200 ഔട്ട്ലെറ്റുകള്‍ തുടങ്ങും. കുടുംബശ്രീക്ക് സ്വന്തമായി ഇറച്ചിക്കോഴി സംസ്‌കരണത്തിന് പ്ലാന്റ് അടിയന്തരമായി പൂര്‍ത്തിയാക്കും. ക്ഷീരരംഗത്തെ പ്രധാന പ്രശ്നം അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പാലുല്‍പാദനം വലിയതോതില്‍ വര്‍ധിച്ചാല്‍ അധികം വരുന്ന പാല്‍ പാല്‍പ്പൊടിയോ ബാഷ്പീകരിച്ച പാലോ ആയി പരിവര്‍ത്തനം ചെയ്യണം. ഇതിനായി സംസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടു കൂടിയ പാല്‍പ്പൊടി പ്ലാന്റ് സ്ഥാപിക്കും. അതോടൊപ്പം ഒരു ബാഷ്പീകരണ പ്ലാന്റും സ്ഥാപിക്കാന്‍ ആലോചിക്കുന്നു. ഇതിനുള്ള സാധ്യതാ പഠനം ഉടന്‍ നടത്തും.

പാലില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളായ ചീസ്, കട്ടിത്തൈര് തുടങ്ങിയവയുടെ ഉല്‍പാദനം വര്‍ധിപ്പിക്കും.  നിലവിലുള്ള ഡയറി പ്ലാന്റുകളില്‍ ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണം നടത്തും. ക്ഷീര  സഹകരണ സംഘങ്ങള്‍ നവീകരിക്കും. കറവയന്ത്രങ്ങള്‍ക്കുള്ള സബ്സിഡി വര്‍ധിപ്പിക്കും. 15,000 ഏക്കര്‍ സ്ഥലം കണ്ടുപിടിച്ച് സമയബന്ധിതമായി കാലിത്തീറ്റ കൃഷി വ്യാപിപ്പിക്കും.

മത്സ്യമേഖലയ്ക്ക് സമഗ്രമായ സാമ്പത്തിക പാക്കേജ് പരിഗണിക്കണമെന്ന ആവശ്യം വിശദമായി കേന്ദ്ര സര്‍ക്കാരിന്റെ മുന്നില്‍ അവതരിപ്പിക്കും. കോവിഡിനു ശേഷമുള്ള ഘട്ടത്തില്‍ അതിജീവനത്തിനായി മത്സ്യബന്ധന മേഖലയില്‍ അടിയന്തര പുനരുജ്ജീവന നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ബദല്‍ ഉപജീവനമാര്‍ഗം നല്‍കുന്നതിന് പ്രാമുഖ്യം നല്‍കും. മത്സ്യം, പാല്‍, മുട്ട മേഖലകളിലെ വിതരണ ശൃംഖലകളുടെ നവീകരണം ഏറ്റെടുക്കും. മത്സ്യ വിതരണശൃംഖല പരിഷ്‌കരിക്കുന്നതിന് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തും.

സംസ്ഥാനത്തെ വലിയ ജലാശയങ്ങള്‍ ഉള്‍നാടന്‍ മത്സ്യകൃഷിക്ക് കീഴില്‍ കൊണ്ടുവരും. അവയില്‍ തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹായത്തോടെ മത്സ്യ കൃഷി വ്യാപിപ്പിക്കും. മത്സ്യകുഞ്ഞുങ്ങളെ പൊതു ജലാശയത്തില്‍ നിക്ഷേപിക്കും. ഉപയോഗശൂന്യമായി കിടക്കുന്ന കുളങ്ങള്‍ നിശ്ചിത വര്‍ഷത്തേക്ക് പ്രത്യേക വ്യവസ്ഥയില്‍ മത്സ്യകൃഷിക്ക് ഉപയോഗയോഗ്യമാക്കുന്ന കാര്യം പരിഗണിക്കും. സ്വകാര്യ മത്സ്യ വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും.

മത്സ്യമേഖലയിലെ സ്ഥാപന വായ്പ വര്‍ധിപ്പിക്കാന്‍ പുതിയ വായ്പാനയം രൂപീകരിക്കും. ഉള്‍നാടന്‍ മത്സബന്ധനം ഉള്‍പ്പെടെയുള്ള മത്സ്യമേഖലയുടെ വായ്പാ ആവശ്യങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സംവിധാനമുണ്ടാക്കും. മത്സ്യം കടലില്‍ എവിടെ കണ്ടെത്താം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളുടെ അഭാവം ആഴക്കടല്‍ മത്സ്യബന്ധനത്തിന് തടസ്സമാകുന്നു. മത്സ്യബന്ധനത്തിലേര്‍പ്പെടുന്നുവര്‍ക്ക് വിവരങ്ങള്‍ യഥാവിധി വിതരണം ചെയ്യുന്നതിന് സാങ്കേതിക സംവിധാനം ഉണ്ടാക്കും.

ഗുണനിലവാരമുള്ള മത്സ്യവിത്ത് ഉല്‍പാദനം ശക്തിപ്പെടുത്തും. ശുദ്ധജല ചെമ്മീന്‍, ഉപ്പുവെള്ള ചെമ്മീന്‍, കടുക്ക (കല്ലുമ്മേക്കായ്), ചിപ്പി, ഞണ്ട് എന്നിവയുടെ വിത്തുല്‍പാദനത്തിന് പ്രത്യേക ശ്രദ്ധ നല്‍കും. നമുക്ക് ഏറെ പരിചയമില്ലാത്തതാണ് കടല്‍ മത്സ്യകൃഷി. ഇത് ഇന്ത്യന്‍ സമുദ്ര മത്സ്യബന്ധനത്തിന്റെ ഭാവി എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്. ഇതിന്റെ സാധ്യത പരിശോധിക്കാനും കടല്‍ത്തീര പ്രദേശങ്ങളില്‍ ഉപ്പുവെള്ളത്തിലെ കൃഷി വിപുലീകരിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.

അലങ്കാര മത്സ്യമേഖലയിലെ സാധ്യത കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനൊപ്പം തദ്ദേശീയ അലങ്കാര മത്സ്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കും. കരിമീന്‍ ഉള്‍പ്പെടെയുള്ള ഫിന്‍ഫിഷ് കൃഷി വാണിജ്യാധിഷ്ഠിത ഉല്‍പാദനത്തിന് ഉതകുന്ന വിധം വര്‍ധിപ്പിക്കും. ഇതിനുവേണ്ട വിത്തുകളുടെ വിതരണവും ഫലപ്രദമാക്കും. വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കുള്ള ഉപജീവന സഹായപദ്ധതിയായി ഇതും ചിപ്പികൃഷിയും വ്യാപകമാക്കാനാണ് ഉദ്ദേശിക്കുന്നത്.

രോഗപ്രതിരോധ ശേഷിയും അതിവേഗ വളര്‍ച്ചയും കൂടുതല്‍ വാണിജ്യസാധ്യതയുമുള്ള വനാമി ചെമ്മീന്‍ കൃഷി വ്യാപകമാക്കാനുള്ള മുന്‍ തീരുമാനം നടപ്പാക്കും. ഇതിലൂടെ ചെമ്മീന്‍ കൃഷിയില്‍ സമീപകാലത്തുണ്ടായ തിരിച്ചടി അതിജീവിക്കാന്‍ കഴിയും എന്നാണ് കരുതുന്നത്. കുറേ വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്യാത്ത ജലാശയങ്ങളില്‍ വര്‍ഷം മുഴുവന്‍ ചെമ്മീന്‍ കൃഷി നടത്താന്‍ സൗകര്യമൊരുക്കുന്നത് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.