പി. കെ. കാളൻ ഭവന പദ്ധതിയിലെ അഴിമതി ആരോപണം: ഉന്നതതല അന്വേഷണം
ആലപ്പുഴ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മുനിസിപ്പാലിറ്റിയിലും പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി നടപ്പിലാക്കിയ 'പി. കെ. കാളൻ ഭവന പദ്ധതിയിൽ' വ്യാപക ക്രമക്കേടുകൾ നടന്നതായി മാധ്യമ റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിൽ, വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് അന്വേഷണം നടത്താൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉത്തരവിട്ടു.
പുന്നപ്ര, മാരാരിക്കുളം, മണ്ണഞ്ചേരി, ആര്യാട് എന്നീ തദ്ദേശ സ്ഥാപനങ്ങളിലെയും ആലപ്പുഴ മുനിസിപ്പാലിറ്റിയിലെയും നിർമ്മാണ പ്രവർത്തനങ്ങളിലാണ് ക്രമക്കേട് ആരോപിക്കപ്പെട്ടിട്ടുള്ളത്.
പദ്ധതിയുടെ ടെൻഡർ നടപടികൾ മുതൽ നിർമ്മാണ നിർവ്വഹണം വരെയുള്ള മുഴുവൻ ഘട്ടങ്ങളും പുനഃപരിശോധിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ലീന എൻ. ടി. യുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയമിച്ചു.
നിർമ്മാണത്തിന്റെ ഗുണനിലവാരവും നാശനഷ്ടങ്ങളും കൃത്യമായി വിലയിരുത്തുന്നതിനായി സിവിൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ സ്ട്രക്ചറൽ വിദഗ്ദ്ധരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തും. സമിതി അന്വേഷണം പൂർത്തിയാക്കി 30 ദിവസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. കുറ്റക്കാരെ സംരക്ഷിച്ചിട്ടുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കുകയും, അഴിമതിക്കും വീഴ്ചകൾക്കും കാരണക്കാരായ ഏജൻസികൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ അച്ചടക്ക നടപടികൾക്ക് ശുപാർശ ചെയ്യുകയും ചെയ്യും.
സമാന പദ്ധതി മറ്റ് ജില്ലകളിൽ എതെങ്കിലും പേരുകളിൽ നടപ്പാക്കിയിട്ടുണ്ടെങ്കിൽ അവയും അന്വേഷണ പരിധിയിൽ കൊണ്ടുവരും. ഇതിന്റെ റിപ്പോർട്ട് 3 മാസത്തിനകം പ്രത്യേകം സമർപ്പിക്കാനും നിർദ്ദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾക്കായി പ്രിൻസിപ്പൽ സെക്രട്ടറി ടീങ്കു ബിസ്വാലിനു മന്ത്രി നിർദ്ദേശം നൽകി.











