കള്ളാടി മണ്ണിടിച്ചിൽ: മണ്ണിനടിയിൽപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിന് മുൻഗണനയെന്ന് മന്ത്രി എ പി അനിൽ കുമാർ

post

വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണെന്ന് റവന്യൂ മന്ത്രി എ പി അനിൽകുമാർ. മണ്ണിനടിയിൽ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തി അവരെ എത്രയും വേഗം രക്ഷപ്പെടുത്തുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.


നിലവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം പരിക്കേറ്റ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളും മറ്റ് വിശദാംശങ്ങളും ശേഖരിച്ചുവരികയാണ്. വയനാട്ടിൽ നിന്നുള്ള എൻഡിആർഎഫ് സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പോലീസും ഫയർ ആൻഡ് റെസ്‌ക്യൂ സർവീസും മണ്ണ് നീക്കി രക്ഷാപ്രവർത്തനം തുടരുകയാണ്.


ജില്ലാ കളക്ടർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുവരികയാണ്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കൂട്ടിയിട്ടിരുന്ന മണ്ണാണ് ഇടിഞ്ഞുവീണതെന്നാണ് പ്രാഥമിക വിവരം. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നതിനാൽ അപകടസമയത്ത് സ്ഥലത്ത് കൂടുതൽ തൊഴിലാളികൾ ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.


ആളപായം സംഭവിച്ചിട്ടുണ്ടോയെന്നതുൾപ്പെടെയുള്ള കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂ. സ്ഥിതിഗതികൾ സർക്കാർ നിരന്തരം വിലയിരുത്തിവരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.