ജില്ലയില്‍ ഏപ്രില്‍ 21ന് നിലവില്‍ വരുമെന്ന് അറിയിച്ചിരുന്ന ഇളവുകളില്‍ മാറ്റം

post

കോട്ടയം: കോവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ ഏപ്രില്‍ 21ന് നിലവില്‍ വരുമെന്ന് അറിയിച്ചിരുന്ന ഇളവുകളില്‍ മാറ്റം വരുത്തിയതായി ജില്ലാ കളക്ട൪ അറിയിച്ചു. 

അത്യാവശ്യങ്ങള്‍ക്കൊഴികെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. മുന്‍ ദിവസങ്ങളിലേതുപോലെ പോലീസ് പരിശോധന തുടരും. വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിന് ഒറ്റ നമ്പര്‍, ഇരട്ട നമ്പര്‍ ക്രമീകരണം ഉണ്ടാകില്ല. എന്നാല്‍ വാഹനത്തിലോ അല്ലാതെയോ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. 

ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ പാടില്ല. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും പാഴ്‌സല്‍ വിതരണത്തിനു മാത്രമേ അനുമതിയുള്ളൂ. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍  33 ശതമാനം ജീവനക്കാരുടെ ഹാജര്‍ ഉറപ്പാക്കി പ്രവര്‍ത്തിക്കണം.

വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിന് നിയന്ത്രണമുണ്ട്.  ബാര്‍ബര്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. വസ്ത്രവ്യാപാര സ്ഥാപനങ്ങളും ജ്വല്ലറികളും തുറക്കുന്നതിന് നിരോധനം തുടരും.

ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍ക്കും മുനിസിപ്പാലിറ്റികളുടെ പരിധിക്കു പുറത്തുള്ള വ്യവസായ ശാലകള്‍ക്കും  അംഗീകൃത സ്വകാര്യ ബാങ്കുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. റോഡ് നിര്‍മാണം, ജലസേചനം, കെട്ടിട നിര്‍മാണം, തൊഴിലുറപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.  

വരും ദിവസങ്ങളിലെ ലോക് ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്നതനുസരിച്ച് നടപടികള്‍ സ്വീകരിക്കുന്നതാണ്.