റിപ്പബ്ലിക് ദിന പരേഡ്: കേരളത്തിന്റെ ടാബ്ലോയ്ക്ക് മൂന്നാം സ്ഥാനം
റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കേരളം അവതരിപ്പിച്ച നിശ്ചല ദൃശ്യത്തിന് മൂന്നാം സ്ഥാനം. 12 വർഷത്തിന് ശേഷമാണ് കേരളം റിപ്പബ്ലിക് ദിന പരേഡിൽ മെഡൽ പട്ടികയിൽ ഇടം നേടുന്നത്. മുപ്പതിലധികം ടാബ്ലോകളിൽ നിന്നാണ് കേരളത്തിൻ്റെ വികസന നേട്ടമായ കൊച്ചി വാട്ടർ മെട്രോയും ഡിജിറ്റൽ സാക്ഷരതയിലെ നൂറു ശതമാനം നേട്ടവും എടുത്തു കാട്ടിയ ടാബ്ലോ തെരഞ്ഞെടുക്കപ്പെട്ടത്.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സ്പെഷൽ സെക്രട്ടറിയും ഡയറക്ടറുമായ ടി.വി. സുഭാഷിൻ്റെ നേതൃത്വത്തിലാണ് ടാബ്ലോയുടെ ആശയവും നിർവ്വഹണവും നിർവഹിച്ചത്.
നോഡൽ ഓഫീസറായ ന്യൂഡൽഹി ഇൻഫർമേഷൻ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റർ രതീഷ് ജോണിൻ്റെ നേതൃത്വത്തിലാണ് ടാബ്ലോയുടെ നിർമ്മാണ പ്രവർത്തികൾ രാഷ്ട്രീയ രംഗശാല ക്യാമ്പിൽ നടത്തിയത്. അഡീഷണൽ ഡയറക്ടർമാരായ കെ.ജി. സന്തോഷ്, വി.പി. പ്രമോദ് കുമാർ, കെ.പി. സരിത, ഡെപ്യൂട്ടി ഡയറക്ടർ എ. അരുൺകുമാർ എന്നിവർ മേൽനോട്ടം വഹിച്ചു.
കേരള ടാബ്ലോയുടെ ഡിസൈനിംഗും ഫാബ്രിക്കേഷൻ ജോലികളും നിർവഹിച്ചത് ജെ.എസ് ചൗഹാൻ ആൻഡ് അസോസിയേറ്റ്സിനായി റോയ് ജോസഫാണ്. ടാബ്ലോയുടെ സംഗീതസംവിധാനം മോഹൻ സിതാരയാണ്. ഐ ആൻഡ് പി. ആർ . ഡി ഡെപ്യൂട്ടി ഡയറക്ടർ വി.ആർ. സന്തോഷാണ് ഗാനരചയിതാവ്. ഗായകൻ കെ.എ.സുനിൽ. ടാബ്ലോയുടെ കലാകാരുടെ നൃത്തസംയോജനം നടത്തിയത് ജയപ്രഭ മേനോൻ ആണ്. ടാബ്ലോയിൽ 16 ഓളം കലാകാരന്മാർ അണിനിരന്നു.









