കോവിഡ്19 പ്രതിരോധം: നിതാന്ത ജാഗ്രത തുടരണം, അശ്രദ്ധ അപകടമുണ്ടാക്കും -മുഖ്യമന്ത്രി

* വാഹനപരിശോധന കര്‍ശനമാക്കും
തിരുവനന്തപുരം : കോവിഡ്19 പ്രതിരോധപ്രവര്‍ത്തനത്തില്‍ കേരളം തിരിച്ചുവന്നത് കൈവിട്ടുപോകുമെന്ന അവസ്ഥയില്‍ നിന്നാണെന്നും നിതാന്ത ജാഗ്രതയും കണ്ണിമയ്ക്കാതെയുള്ള ശ്രദ്ധയും തുടരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മപ്പെടുത്തി. ഒരുഘട്ടത്തില്‍ ഏറ്റവുമധികം രോഗികളുള്ള സംസ്ഥാനമെന്ന നിലയിലായിരുന്നു. ഒരാള്‍ 23 പേര്‍ക്ക് രോഗം പകര്‍ന്നു, അയാള്‍ പകര്‍ന്നവര്‍ വഴി 12 പേര്‍ക്ക് രോഗം ലഭിച്ചു. അത്തരമൊരു അവസ്ഥയില്‍ നിന്നാണ് ആശ്വസിക്കാവുന്ന നിലയിലേക്ക് വന്നത്. എന്നാല്‍ ആശ്വാസത്തിനുള്ള സമയം ആയിട്ടില്ല. ഏതെങ്കിലും ഇന്ദ്രജാലം കൊണ്ടല്ല, കൂട്ടായ പ്രവര്‍ത്തനവും ഐക്യവും ഒരുമയും കൊണ്ടാണ് നാം കോവിഡിനെ നേരിട്ടത്. ഏതു അടിയന്തിര സാഹചര്യവും നേരിടാന്‍ നാം തയാറാണ്.
കാസര്‍കോട് ജില്ലയുടെ അനുഭവം നാം ഓര്‍ക്കണം. രണ്ടുമാസം രോഗത്തോട് പടപൊരുതിയാണ് 169 പോസിറ്റീവ് കേസുകളില്‍ 142 പേര്‍ രോഗമുക്തരായത്. നാം സുരക്ഷിതരായ അവസ്ഥയിലെന്ന് തെറ്റിദ്ധരിക്കരുത്. നേരിയ അശ്രദ്ധപോലും അപകടത്തിലേക്ക് നയിക്കും എന്നുനാം ഓര്‍ക്കണം. ഇളവുകള്‍ പ്രഖ്യാപിച്ചതോടെ വാഹനങ്ങള്‍ ഒരുപാട് നിരത്തിലിറങ്ങുന്നത് ആശ്വാസ്യമായ കാര്യമല്ല. ഇക്കാര്യത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കും. വാഹന പരിശോധന ശക്തമായി തുടരും. ഹോട്ട്‌സ്‌പോട്ടുകളില്‍ കുറച്ചുകൂടി തീവ്രമാക്കും. അതേസമയം, ചരക്കുഗതാഗതം തടസ്സപ്പെടുത്തുന്ന ഒരു ഇടപെടലും അനുവദിക്കില്ല. കയറ്റിറക്ക് തര്‍ക്കങ്ങളും ഇല്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കേരളത്തില്‍ പൊതുവായ കാര്യങ്ങള്‍ വിലയിരുത്തിയാണ് നിയന്ത്രണങ്ങള്‍ തുടരുന്നത്. സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച അനുവദിക്കില്ല. പൊതുഗതാഗതം അനുവദിക്കില്ല. ബാര്‍ബര്‍ ഷോപ്പുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുറക്കാന്‍ അനുവദിക്കില്ല. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ അടുത്തു താമസിക്കുന്നവര്‍ക്ക് സ്വന്തം വാഹനത്തില്‍ ഓഫീസുകളിലെത്താന്‍ അനുമതി നല്‍കും. അടുത്ത ജില്ലയില്‍നിന്നായാല്‍ പോലും അനുവദിക്കേണ്ടിവരും. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിര്‍വഹിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ബാങ്കുകളില്‍ റെഡ് സോണ്‍ ജില്ലകളില്‍ ആവശ്യമായ ജീവനക്കാര്‍ മാത്രം ഹാജരാകുന്ന രീതിയില്‍ പുനഃക്രമീകരിക്കാന്‍ അവരോട് ആവശ്യപ്പെടും.
ലോക്ക്ഡൗണിനിടെ പൊന്നാനി ഹാര്‍ബറില്‍ ഒരുമാസമായി ബോട്ടില്‍ കുടുങ്ങിപ്പോയ മൂന്നു തൊഴിലാളികള്‍ ബോട്ടില്‍ കഴിയുന്നനില ഒഴിവാക്കാന്‍ ഇടപെട്ടിട്ടുണ്ട്. ഭിന്നശേഷിക്കാരായ 50 കുട്ടികളും കുടുംബവും മൈസൂരുവില്‍ തുടര്‍ചികിത്സയ്ക്ക് എത്തി കുടുങ്ങിയ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കും. ഡെല്‍ഹിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് വീട്ടുടമകളുടെ ഭീഷണി എന്ന വാര്‍ത്തയില്‍ ഇടപെട്ട് ഡെല്‍ഹി സര്‍ക്കാരുമായി ബന്ധപ്പെട്ട് പരിഹാരത്തിന് ശ്രമിക്കും.
മെഡിക്കല്‍ സ്റ്റോറുകളില്‍ ഇന്‍സുലിന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. നദികളിലും ഡാമുകളിലും മഴ വരും മുമ്പ് എക്കല്‍ മാറ്റാന്‍ നടപടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റാമ്പ് വെണ്ടര്‍മാരുടെ ഓഫീസുകള്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം ഇളവുകള്‍ നല്‍കും. ദല്‍ഹിയില്‍ നഴ്‌സുമാരുടെ മാനസിക സമ്മര്‍ദ്ദം പരിഹരിക്കാന്‍ കേരളഹൗസില്‍ ഓഡിയോ, വീഡിയോ കോളിലൂടെ കൗണ്‍സിലര്‍മാരോട് സംസാരിക്കാന്‍ ഹെല്‍പ്പ് ലൈന്‍ ആരംഭിക്കും. 35 കൗണ്‍സലര്‍മാരുടെ സേവനം രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ ലഭിക്കും. രക്തദാനത്തിന് കൂടുതല്‍ പേര്‍ മുന്നോട്ടുവരേണ്ടതുണ്ട്. എന്‍.സി.സി, എന്‍.എസ്.എസ് വോളണ്ടിയര്‍മാരെയും മറ്റു സന്നദ്ധ സംഘടനകളെയും രക്തദാനത്തിന് ഉപയോഗിച്ച് ബ്‌ളഡ് ബാങ്കുകളില്‍ ആവശ്യത്തിന് രക്തമെത്തിക്കാന്‍ നടപടി സ്വീകരിക്കും.
സംസ്ഥാനത്തെ പട്ടികജാതി വിഭാഗങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും കോളനിയില്‍ ആവശ്യമുണ്ടെങ്കില്‍ പ്രത്യേകമായി പരിഗണിക്കും. കേരളത്തിന് പുറത്തുനിന്ന് കടന്നുവരാന്‍ ഊടുവഴികളിലൂടെ ഉപയോഗിക്കുന്നത് തടയാന്‍ പരിശോധനകള്‍ വ്യാപകമാക്കും. പരിശോധനകളില്ലാതെ ഇത്തരത്തില്‍ ആരുവരുന്നതും അപകടകരമാണ്. ആരാധനാലയങ്ങളില്‍ ആള്‍ക്കൂട്ടമുണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അതേനില തുടരണം. മത്സ്യലേലം സംബന്ധിച്ച തര്‍ക്കങ്ങളുണ്ടാകാതിരിക്കാന്‍ ലേലം സംബന്ധിച്ച പൊതുനിലപാട് തുടരാന്‍ എല്ലാവരും സന്നദ്ധരാകണം.
കോവിഡ്19 ഭീഷണി പെട്ടെന്ന് ഒഴിഞ്ഞുപോകില്ല എന്നതിനാല്‍ രോഗപ്രതിരോധത്തില്‍ പുതിയ ശീലങ്ങള്‍ വളര്‍ത്തിയെടുക്കണം. ഇത് കുട്ടികളില്‍നിന്ന് തുടങ്ങണം. പ്രതിരോധകുത്തിവെപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. പ്ലാസ്മാ തെറാപ്പിയുടെ ട്രയല്‍ പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. പി.പി.ഇ കിറ്റുകളും റാപ്പിഡ് ടെസ്റ്റ് കിറ്റും എന്‍-95 മാസ്‌കുകളും കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
ബൈക്കപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച വര്‍ക്കല ഒറ്റൂര്‍ സ്വദേശി എസ്. ശ്രീകുമാറിന്റെ അവയവങ്ങള്‍ ദാനം ചെയ്ത കുടുംബാംഗങ്ങളുടെ മഹാമനസ്‌കതയെ ആദരിക്കുകയും അവരുടെ ദഃുഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിക്ക് ഗ്ളോബല്‍ വൈറസ് നെറ്റ്വര്‍ക്കില്‍ അംഗത്വം ലഭിച്ചതായും അദ്ദേഹം അറിയിച്ചു. ഈ അംഗത്വം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമാണിത്. 29 രാജ്യങ്ങളിലെ 45 കേന്ദ്രങ്ങളിലുള്ള ഗവേഷകരുമായി ഗവേഷണം, രോഗനിര്‍ണയം എന്നിവയ്ക്ക് ആശയവിനിമയം നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.