വീണ്ടും നേട്ടവുമായി സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി

post

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിവഴി സംസ്ഥാനത്തു വീണ്ടും  ഹൃദയംമാറ്റ ശസ്ത്രക്രിയ  നടത്തി .  ബൈക്ക് അപകടത്തെ തുടര്‍ന്ന് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീകുമാറിന് (50) മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന്  ബന്ധുക്കള്‍ അവയവ ദാനത്തിന് തയ്യാറാവുകയായിരുന്നു. കോട്ടയം  മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കെ .സി. ജോസ്  (62) ആണ് ശ്രീകുമാറിന്റെ ഹൃദയം സ്വീകരിച്ചത്. 

ശ്രീകുമാറിന്റെ ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്കയും കരളും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കുമാണ് നല്‍കിയത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  ലോകത്താകമാനം അവയവദാന പ്രക്രിയ നിലച്ച സ്ഥിതിയിലാണ്. ഈ അവസ്ഥയിലും സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴി അവയവമാറ്റം സാധ്യമായത് ശ്രദ്ധേയമായ നേട്ടമാണ്. പദ്ധതി വഴിയുള്ള ആറാമത്തെ ഹൃദയം മാറ്റിവക്കൽ ശസ്തക്രിയയാണിത്.  

ഹൃദയം മാറ്റിവക്കൽ  ശസ്ത്രക്രിയ വിജയമായിരുന്നെന്നും  ഹാര്‍ട്ട് റിജക്ഷന്‍ സാധ്യതയും ഇന്‍ഫെക്ഷന്‍ സാധ്യതയും  ഉള്ളതിനാല്‍ രോഗിക്ക്  24 മണിക്കൂര്‍ സമയത്തേക്ക് വെന്റിലേറ്റർ പരിചരണം ലഭ്യമാക്കിയിട്ടുണ്ടെന്നും  രണ്ടാഴ്ച്ച  രോഗി പൂര്‍ണ നിരീക്ഷണത്തിലായിരിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു. 

കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലാണ് ഹൃദയം മാറ്റിവക്കൽ ശസ്ത്രക്രിയ നടന്നത്. ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം  വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്ത് എത്തുകയും  അതിരാവിലെ 3.15ന് ഹൃദയവുമായി  റോഡ് മാര്‍ഗത്തില്‍ തിരുവനന്തപുരത്തുനിന്നും തിരിച്ച്  5.15ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തുകയും ചെയ്തു. 5 മണിക്ക് തന്നെ  തുടങ്ങിയിരുന്ന  ശസ്ത്രക്രിയയില്‍ ഈ സംഘം പങ്കാളികളായി. 3 മണിക്കൂറോളമാണ് ശസ്ത്രക്രിയ നീണ്ടുനിന്നത്. ഹൃദയം മാറ്റിവയ്ക്കുന്നതിന് ആവശ്യമായ മരുന്ന് എറണാകുളത്തു നിന്നും ഫയര്‍ ഫോഴ്‌സ് 40 മിനിറ്റുകൊണ്ട് കോട്ടയത്ത് എത്തിച്ചു.

മൃതസഞ്ജീവനി പദ്ധതി വഴി ഇതുവരെ നടന്ന ആറ് ഹൃദയം മാറ്റിവക്കൽ  ശസ്ത്രക്രിയകളും കോട്ടയം മെഡിക്കല്‍ കോളേജിലാണ് നടന്നത്.