മെയ് 3 വരെ കർശന നിരോധനം; കാർഷിക, വ്യവസായ മേഖലകളിൽ ഇളവ് നല്‍കും

post

തിരുവനന്തപുരം: ടാക്സികൾ, ഓട്ടോറിക്ഷകൾ ,സിനിമ ഹാൾ, മാളുകൾ, ഷോപ്പിംഗ് കോംപ്ലക്സ്, ജിം, കായിക കേന്ദ്രങ്ങൾ, നീന്തൽക്കുളങ്ങൾ, വിനോദ കേന്ദ്രങ്ങൾ, പാർക്കുകൾ, തിയേറ്റർ, ബാർ, ഓഡിറ്റോറിയം, അസംബ്ലി ഹാളുകൾ, എന്നിവയ്ക്ക് മെയ് 3 വരെ കർശന നിരോധനം. സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, സാംസ്കാരിക, മത ചടങ്ങുകളും ജനങ്ങൾ ഒത്തുചേരുന്ന മറ്റു പരിപാടികളും പാടില്ല. ആരാധനാലയങ്ങൾ അടച്ചിടും. വിവാഹ -  മരണാനന്തര ചടങ്ങുകളിൽ 20 പേരിലധികം പേർ ഉണ്ടാകരുത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവയ്ക്കും നിരോധനം. 

കാർഷിക മേഖലകളിൽ കൂടുതൽ ഇളവ് നല്‍കും. ഓറഞ്ച് A , ഓറഞ്ച് B ജില്ലകളിലെ കാർഷിക പ്രവർത്തനങ്ങൾക്കും ഇളവുകൾ അനുവദിച്ചു. കാർഷിക മേഖലയിലെ സംഭരണം, വിപണനം, എന്നിവയ്ക്ക് അനുമതി. രാസവളങ്ങൾ, കീടനാശിനികൾ, വിത്തുകൾ, കമ്പോസ്റ്റ് നിർമ്മാണം  തുടരാം. മൺസൂൺ കാലത്തിനു മുൻപുള്ള കാർഷിക മുന്നൊരുക്കത്തിനും അനുമതി. പ്ലാന്റേഷൻ മേഖലകൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. പ്ലാന്റേഷനുകളിൽ മിനിമം 50%  തൊഴിലാളികൾക്ക് ജോലി ചെയ്യാം. മത്സ്യ ബന്ധന ഉത്പ്പാദന വിപണന മേഖലകൾക്കും ഇളവ്.

വ്യവസായ മേഖലയിൽ കേന്ദ്ര നിർദേശം അനുസരിച്ച് പ്രവർത്തനം ആരംഭിക്കും. കേരളത്തിൽ കയർ, കശുവണ്ടി, ഖാദി മേഖലകളിലും പ്രവർത്തനം പുനഃരാരംഭിക്കും. ഹോട്സ്പോട്ട് അല്ലാത്ത സ്ഥലങ്ങളിൽ വ്യവസായ ശാലകൾ പ്രവർത്തിക്കാം. പ്രത്യേക എൻട്രി പോയിന്റുകൾ ഉണ്ടാകും. തൊഴിലാളികൾക്ക് ആരോഗ്യ പരിശോധന നിർബന്ധം. തൊഴിലാളികൾക്ക് താമസിക്കാൻ പ്രത്യേക സ്ഥലം ഏർപ്പെടുത്തണം. ജീവനക്കാർക്ക് വരുന്നതിന് വാഹന സൗകര്യം ഒരുക്കണം. കൂടുതൽ തൊഴിലാളികൾ ഉണ്ടെങ്കിൽ 50% ആളുകളെയേ ഒരു സമയം പ്രവർത്തിപ്പിക്കാവൂ.

റബർ സംസ്കരണ യൂണിറ്റുകൾക്ക് പ്രവർത്തനത്തിന് അനുമതി. നിർമാണ മേഖലയിലെ പ്രവൃത്തികൾക്ക് ഇളവ്. ഹോട്സ്പോട്ട് മേഖല ഒഴിവാക്കി, കേന്ദ്ര മാർഗ നിർദേശം അനുസരിച്ച് നിർമാണ മേഖലയിൽ പ്രവർത്തനം പുനഃരാരംഭിക്കും. ശാരീരിക അകലം പാലിക്കണം. തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിർബന്ധം. തൊഴിൽ ഉടമയാണ് ഇതു ചെയ്യേണ്ടത്.