വിഷൻ 2031: സർവെയും ഭൂരേഖയും വകുപ്പിന്റെ സംസ്ഥാനതല സെമിനാർ നടത്തി

post

1,666 വില്ലേജ് ഓഫീസുകളിലും ഓരോ സർവെയർമാരെ നിയമിക്കും

കേരളത്തെ ഭൂപ്രശ്‌നങ്ങൾ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം: മന്ത്രി കെ രാജൻ

വിഷൻ 2031 ന്റെ ഭാഗമായി സർവെയും ഭൂരേഖയും വകുപ്പിന്റെ സംസ്ഥാനതല സെമിനാർ  ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ എറണാകുളം കളമശ്ശേരി കേരള സ്റ്റാർട്ട് മിഷൻ ഹബിൽ  നിർവഹിച്ചു.

കേരളത്തെ 2031-ഓടെ  ഭൂപ്രശ്‌നങ്ങൾ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ്  സർക്കാർ ലക്ഷ്യമെന്ന്  മന്ത്രി പറഞ്ഞു പറഞ്ഞു.സർവെ നടപടികൾ സമയബന്ധിതമായി കൃത്യതയോടെ പൂർത്തിയാക്കുന്നതിന് സംസ്ഥാനത്തെ 1,666 വില്ലേജ് ഓഫീസുകളിലും ഓരോ സർവെയർമാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.


സർവെയും ഭൂരേഖയും വകുപ്പിന്റെ  ഭാവി വികസന ലക്ഷ്യങ്ങൾ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന സെമിനാറിൽ  കേരളത്തിലെ ഭൂരേഖ ഭരണ നിർവഹണത്തിന്റെ ആധുനികവൽക്കരണം :  ദർശനവും, തന്ത്രപരമായ കർമ്മരേഖയും  എന്ന വിഷയത്തിൽ മന്ത്രി അവതരണം നടത്തി. സെറ്റിൽമെന്റ് പ്രഖ്യാപനം മുതൽ, പണ്ടാരപ്പാട്ട വിളംബരം, കുടിയിറക്ക നിരോധന നിയമം, ഭൂപരിഷ്‌കരണ നിയമം, എന്നിങ്ങനെ ഡിജിറ്റൽ റീസർവെ  വരെ എത്തിനിൽക്കുന്ന കേരളത്തിന്റെ ഭൂവിനിയോഗ ഭൂപരിപാലനത്തിന്റെ  ചരിത്രം അദ്ദേഹം വിശദീകരിച്ചു.

 ഭൂമിക്ക് വേണ്ടി വലിയ സമരങ്ങൾ നടന്ന പാരമ്പര്യമുള്ള ഒരു നാടാണ് കേരളം.  മരിച്ചാൽ കുഴിച്ചിടാൻ പോലും ആറടി മണ്ണ് സ്വന്തമല്ലാത്ത ഒരു ജനത ജീവീച്ച കാലമുണ്ടായിരുന്നു. ആദ്യത്തെ ജനാധിപത്യ സർക്കാർ  കേരളത്തിൽ വന്നതോടെ ഭൂപരിഷ്‌കരണ നിയമത്തിലൂടെ ലക്ഷകണക്കിന് മനുഷ്യരെ ഭൂമിയുടെ അവകാശികളാക്കി മാറ്റാൻ കഴിഞ്ഞു. കേരളത്തിന്റെ മാതൃകയിൽ  മറ്റു പല സംസ്ഥാനങ്ങളും  ഭൂപരിഷ്‌കരണ നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചെങ്കിലും വിജയകരമായില്ല. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ഭൂപരിഷ്‌കരണ  നിയമം കേരളത്തിന്റെ പ്രത്യേകതയാണ്.

ഭൂപരിഷ്‌കരണ നിയമത്തിന് നേതൃത്വം നൽകിയ കേരളം തന്നെയാണ് ഭൂപരിപാലനത്തിന്റെ  ആധുനികവൽക്കരണവും മുന്നോട്ടുവച്ചത്   എന്നുള്ളത് അഭിമാനകരമായിട്ടുള്ള വസ്തുതയാണ്. കേരളത്തിൽ ഭൂപതിവ് നിയമവും  ഭൂപരിഷ്‌കരണ നിയമവും വന്ന് അതിന്റെ വ്യത്യസ്തങ്ങളായ തലങ്ങളിലേക്ക് കടന്നിട്ടും, ഭൂമി കൃത്യതയോടെ അളന്നു പൂർത്തീകരിക്കാൻ പറ്റാത്ത ഒരു പ്രശ്‌നം നിലനിന്നിരുന്നു. 

        എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ 2022 ൽ ഡിജിറ്റൽറീസർവെയുടെ നടപടികൾ സംസ്ഥാനത്ത് ആരംഭിച്ചു. സർവെ നടപടികൾക്ക് വേഗം കൂട്ടുന്നതിന് ചങ്ങലയും കോലളവുമുള്ള പഴയ രീതിയിൽ നിന്ന്  മാറി കാലാനുസൃതമായ ഡിജിറ്റൽ സാങ്കേതികവിദ്യകൾ  ഉപയോഗപ്പെടുത്താൻ ആരംഭിച്ചു. ഏറ്റവും ആധുനിക സംവിധാനങ്ങളായ റിയൽ-ടൈം കൈനമാറ്റിക്  (ആർ ടി കെ)റോവർ സംവിധാനത്തെയും, കോർസ് നെറ്റ്‌വർക്ക് സർവെയും, റോബോട്ടിക്  ഇടിഎസ് ഉപകരണങ്ങളെയും അടിസ്ഥാനമാക്കിയുള്ള മോഡൽ വികസിപ്പിക്കുകയും, ഭൂവുടമകളുടെ പൂർണ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തുവെന്ന് മന്ത്രി പറഞ്ഞു.


 പൗര കേന്ദ്രീകൃത സംവിധാനത്തിലൂടെയാണ് ഡിജിറ്റൽ റീസർവെ നടപടികൾ നടപ്പിലാക്കുന്നത്. ആധികാരികമായി  അളന്ന ഭൂമിയിൽ 9(2)  നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചതിന് ശേഷം പരാതികളും, പ്രശ്‌നങ്ങളും ഉന്നയിക്കാനുള്ള അവസരവും ഒരുക്കുന്നു.  സർവെ സഭകൾ, ഗ്രാമസഭകൾ, വാർഡ് മെമ്പർമാരുടെ നേതൃത്വത്തിലുള്ള ജാഗ്രതാ സമിതികൾ, എന്നിവർ കൃത്യത ഉറപ്പുവരുത്താൻ എല്ലാ ഘട്ടത്തിലും കൂടെ നിൽക്കുന്നു. എന്റെ ഭൂമി പോർട്ടലിൽ രജിസ്റ്റർ ചെയ്ത വാട്‌സ്ആപ്പ് നമ്പറിലൂടെ  പരാതികൾ രേഖപ്പെടുത്താം. രജിസ്‌ട്രേഷൻ വകുപ്പിന്റെ പേൾ,  റവന്യൂ വകുപ്പിന്റെ റിലീസ്, സർവെ വകുപ്പിന്റെ ഇ -മാപ്പ്  എന്നിവ സംയോജിപ്പിച്ചുള്ള എന്റെ ഭൂമി പോർട്ടലിലൂടെ എല്ലാ സേവനങ്ങളും ഓൺലൈനായി നൽകിവരുന്നു.

കേരളം 2031-ൽ ആഗ്രഹിക്കുന്നത് കേരളത്തിലെ ഭൂരേഖകൾ ഏറ്റവും കൃത്യമാക്കുന്ന ഒരു കൺക്ലൂസിവ് ടൈറ്റിലാണ്.കൈവശാവകാശങ്ങൾ സുരക്ഷിതമാക്കാൻ  ബ്ലോക്ക് ചെയിൻ  അടിസ്ഥാനത്തിലുള്ള വൺ ടൈറ്റിൽ-വൺ ട്രൂത്ത് സംവിധാനത്തിലൂടെ ഭൂമിയുടെ ഉടമസ്ഥാവകാശം, വിറ്റഴിക്കൽ, പാരമ്പര്യ കൈമാറ്റം, രജിസ്‌ട്രേഷൻ തുടങ്ങിയ എല്ലാ ഇടപാടുകളും ഡിജിറ്റലായി രേഖപ്പെടുത്താം.

ഇതിലൂടെ ഭൂമി രേഖകളിൽ എല്ലാ ഇടപാടുകളും ജനങ്ങൾക്കും, അധികാരികൾക്കും സുതാര്യമായി കാണാൻ കഴിയും. കൃത്രിമ മാർഗ്ഗങ്ങളിലൂടെ രേഖകൾ മാറ്റാനോ,  മാറ്റിമറിച്ച് വ്യാജമായി നിർമ്മിക്കാനോ സാധ്യമാകില്ല. ബ്ലോക്ക്‌ചെയിൻ അടിസ്ഥാനത്തിൽ രേഖകൾ നിലനിൽക്കുമ്പോൾ, ആരുടെ ഭൂമിയാണ്, എവിടെ അതിർത്തിയുണ്ട്, എപ്പോഴാണ് കൈമാറ്റം തുടങ്ങിയ കാര്യങ്ങൾ  തൽസമയം  സ്ഥിരീകരിക്കാനാകും.

ഉടമസ്ഥതാ രേഖ ഇല്ലാതെ ദീർഘകാലമായി പ്രമാണപ്രകാരമുള്ള ഭൂമിയോടൊപ്പം ചേർന്ന് കൈവശക്കാരൻ അനുഭവിച്ചു വരുന്ന ഭൂമി കൂടി ക്രമീകരിച്ചു നൽകുന്നതിനുള്ള സെറ്റിൽമെന്റ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചു കഴിഞ്ഞു. അതിർത്തി തർക്കങ്ങളില്ലാത്ത ഒരു ഡിജിറ്റൽ വേലിയായി മാറുന്ന റീ സർവേ രേഖകൾ സംസ്ഥാന വികസനത്തിനും ഭൂഉടമകൾക്കും  പ്രയോജനപ്പെടുത്തുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ റവന്യൂ വകുപ്പ് സെക്രട്ടറി  എംജി രാജമാണിക്യം അധ്യക്ഷനായി. ‘സർവെ വകുപ്പ്: ഒരു ദശാബ്ദകാലത്തെ  നാഴികക്കല്ലുകൾ’ എന്ന വിഷയത്തിൽ  അദ്ദേഹം അവതരണം നടത്തി.  സർവെയും ഭൂരേഖയും വകുപ്പ് ഡയറക്ടർ സീറാം സാംബശിവ റാവു, ജില്ലാ കളക്ടർ ജി പ്രിയങ്ക, റവന്യൂ ഡെപ്യൂട്ടി ഡയറക്ടർ അനു എസ് നായർ, തിരുവനന്തപുരം സ്മാർട്ട് സിറ്റി  സിഇഒ രാഹുൽ കൃഷ്ണ ശർമ്മ, കളമശ്ശേരി നഗരസഭ വൈസ് ചെയർപേഴ്‌സൺ സൽമ അബൂബക്കർ, അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.