ദേശീയ പുരസ്‌കാരം നേടി കെ.എസ്.എഫ്.ഇ

സ്വദേശ് സമ്മാൻ ദേശീയ പുരസ്‌കാരം നേടി കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (കെ.എസ്.എഫ്.ഇ). കേന്ദ്ര ടൂറിസം- സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ആറാമത് സ്വദേശി കോൺക്ലേവിൽ കെ.എസ്.എഫ്.ഇ. ചെയർമാൻ വരദരാജൻ, മാനേജിങ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ എന്നിവർക്ക് സ്വദേശ് സമ്മാൻ പുരസ്‌ക്കാരം കൈമാറി. ഒരു ലക്ഷം കോടി രൂപ ബിസിനസ് നേടുന്ന രാജ്യത്തെ ആദ്യ എംഎൻബിസി എന്ന നേട്ടത്തിനു പിന്നാലെയാണ് ദേശീയ പുരസ്‌ക്കാരം കെഎസ്എഫ്ഇയെ തേടിയെത്തിയത്.
സുപ്രീം കോടതി ജസ്റ്റിസ് കൊടീശ്വർ സിംഗ് ചടങ്ങിൽ കെ എസ് എഫ് ഇയ്ക്കു കീർത്തി പത്രം സമ്മാനിച്ചു. കേന്ദ്ര ഐ.ടി. സഹമന്ത്രി ജതിൻ പ്രസാദിന്റെ സാന്നിധ്യത്തിലാണ് ദേശീയ അവാർഡ് പുരസ്‌ക്കാര ചടങ്ങുകൾ നടന്നത്.
വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ലഭിക്കുന്ന ദേശീയ ബഹുമതിയാണ് 'സ്വദേശ് സമ്മാൻ' പുരസ്‌കാരം. മുൻ ചീഫ് ജസ്റ്റിസും പ്രമുഖ വ്യവസായികളും കലാകാരന്മാരും അടങ്ങുന്ന ഒമ്പതംഗ ജഡ്ജിങ് പാനലാണ് പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
കെ.എസ്.എഫ്.ഇയുടെ 'ഈ നാടിന്റെ ധൈര്യം' എന്ന പുതിയ മുദ്രാവാചകം മുഖ്യമന്ത്രി പിണറായി വിജയനാണ് അടുത്തിടെ പ്രകാശനം ചെയ്തത്. സ്വദേശ് സമ്മാൻ പുരസ്‌ക്കാരം ലഭിച്ചതിലൂടെ ഈ മുദ്രാവാചകം അന്വർത്ഥമാവുകയാണെന്ന് കേരള സംസ്ഥാന ധനകാര്യ മന്ത്രി കെ. ബാലഗോപാൽ പറഞ്ഞു. ഇത് കേരള ജനതയോടുള്ള സർക്കാറിന്റെ സാമ്പത്തിക പ്രതിബദ്ധതയുടെ ഒരു പുനർസ്ഥിരീകരണമാണെന്നും രാജ്യം ആ ധൈര്യത്തെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശ്വാസ്യത, സുതാര്യത, കേരള സർക്കാർ നൽകുന്ന ഉറപ്പ് എന്നിവയാണ് കെ.എസ്.എഫ്.ഇ.യുടെ പ്രധാന ശക്തികളെന്ന് ചെയർമാൻ വരദരാജൻ പറഞ്ഞു. ഇപ്പോഴത്തെ സർക്കാരിന്റെ ഭരണകാലയളവിൽ കെ.എസ്.എഫ്.ഇ.യുടെ ബിസിനസ് ഇരട്ടിച്ചു ഒരു ലക്ഷം കോടി രൂപയായി മാറിയിരിക്കുന്നു.
സ്ഥിരമായ ലാഭക്ഷമത, ദീർഘവീക്ഷണമുള്ള ലക്ഷ്യങ്ങൾ, നവീകരണ ശ്രമങ്ങൾ, സാങ്കേതിക മുന്നേറ്റങ്ങൾ, ജീവനക്കാരുടെ സംഭാവനകൾ എന്നിവയുടെ ഫലമാണ് ഈ പുരസ്‌ക്കാരമാണ് അവാർഡ് ഏറ്റുവാങ്ങിയവേളയിൽ കെ എസ് എഫ് ഇ മാനേജിങ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ പറഞ്ഞു. 2024-25 സാമ്പത്തിക വർഷത്തിൽ കെ.എസ്.എഫ്.ഇ 512 കോടി രൂപ ലാഭം രേഖപ്പെടുത്തി. പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ സ്ഥിരമായി ലാഭം രേഖപ്പെടുത്തുന്ന പ്രസ്ഥാനമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു കോടി ഉപഭോക്താക്കൾ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് ഇപ്പോൾ കെഎസ്എഫ്ഇ.