എല്ലാ സ്ഥലങ്ങളിലും കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കി സര്‍ക്കാര്‍

post

സജ്ജമായത് ഇന്ത്യയിലെ തന്നെ ആദ്യ സംരംഭം

തിരുവനന്തപുരം: കോവിഡ് 19 തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളൊരുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു സംവിധാനമൊരുക്കുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണ് കാന്‍സര്‍ രോഗികള്‍. അവര്‍ക്ക് കൊറോണ വൈറസ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തുന്നു. അതിനാലാണ് അവരെ അധികദൂരം യാത്ര ചെയ്യിക്കാതെ തൊട്ടടുത്ത പ്രദേശങ്ങളില്‍ കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കുന്നത്. ഇപ്പോള്‍ ആര്‍.സി.സി.യുമായി ചേര്‍ന്നാണ് ചികിത്സാ സൗകര്യമൊരുക്കുന്നതെങ്കിലും മറ്റ് റീജിയണല്‍ കാന്‍സര്‍ സെന്ററുകളുമായും സഹകരിച്ച് കാന്‍സര്‍ ചികിത്സ സൗകര്യം വിപുലീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് 22 കേന്ദ്രങ്ങളിലാണ് കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളൊരുക്കുന്നത്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂര്‍ താലൂക്കാശുപത്രി, പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, കോട്ടയം പാല ജനറല്‍ ആശുപത്രി, കോട്ടയം ജില്ലാ ആശുപത്രി, ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, തൃശൂര്‍ ജനറല്‍ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, ഒറ്റപ്പാലം താലൂക്കാശുപത്രി, ഇ.സി.ഡി.സി. കഞ്ഞിക്കോട്, മലപ്പുറം ജില്ലാ ആശുപത്രി തിരൂര്‍, നിലമ്പൂര്‍ ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി, വയനാട് നല്ലൂര്‍നാട് ട്രൈബല്‍ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശേരി ജനറല്‍ ആശുപത്രി, കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യങ്ങളൊരുക്കുന്നത്.

കേരളത്തിന്റെ എല്ലാ സ്ഥലങ്ങളിലുമുള്ള രോഗികള്‍ തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയ്ക്കായി എത്താറുണ്ട്. അത്തരക്കാരുടെ തുടര്‍പരിശോധന, കീമോതെറാപ്പി, സാന്ത്വന ചികിത്സ, സഹായക ചികിത്സകള്‍ തുടങ്ങിയവ ഈ കേന്ദ്രങ്ങളിലൂടെ ചെയ്യാന്‍ കഴിയുന്നതാണ്. ആര്‍.സി.സി.യില്‍ ചികിത്സ തേടുന്ന രോഗികളുടെ വിവരങ്ങള്‍ രോഗികളുടെ സമീപ പ്രദേശത്തുള്ള ആശുപത്രികള്‍ക്ക് കൈമാറും. ആര്‍.സി.സി.യിലെ ഡോക്ടര്‍മാര്‍ ടെലി കോണ്‍ഫറന്‍സിലൂടെ ഈ ആശുപത്രികളിലെ ബന്ധപ്പെട്ട ഡോക്ടര്‍മാരുമായി സംസാരിച്ച് ചികിത്സ നിശ്ചയിക്കുന്നു. ഇവര്‍ക്കാവശ്യമായ മരുന്നുകള്‍ കെ.എം.എസ്.സി.എല്‍. മുഖാന്തരം കാരുണ്യ കേന്ദ്രങ്ങള്‍ വഴി എത്തിച്ചു കൊടുക്കും. ഫയര്‍ഫോഴ്‌സിന്റെ സേവനം ഉപയോഗപ്പെടുത്തിയും ആര്‍.സി.സി.യില്‍ നിന്നും മരുന്ന് എത്തിച്ചു കൊടുക്കുന്നുണ്ട്. രോഗികളുടെ തിരക്ക് കുറയ്ക്കാന്‍ മുന്‍കൂട്ടി അവരെ അറിയിച്ച ശേഷമായിരിക്കും ചികിത്സ തീയതി നിശ്ചയിക്കുന്നത്.