വരയാടുകളുടെ സംയുക്ത കണക്കെടുപ്പ് റിപ്പോർട്ട് പ്രകാശനം ചെയ്തു

ലോകത്ത് ഒട്ടാകെയുള്ള 2668 വരയാടുകളിൽ 1365 എണ്ണവും കേരളത്തിൽ
ഇരവികുളം നാഷണൽ പാർക്കിന്റെ അൻപതാം വാർഷികത്തിന്റെ ഭാഗമായി കേരളത്തിലെയും തമിഴ്നാട്ടിലെയും വനമേഖലകളിൽ നടത്തിയ വരയാടുകളുടെ സംയുക്ത കണക്കെടുപ്പ് റിപ്പോർട്ട് വനം,വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു. റിപ്പോർട്ടിന്റെ തമിഴ്നാട്ടിലെ പ്രകാശന ചടങ്ങിനോടനുബന്ധിച്ച് വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് കേരളം തയ്യാറാക്കിയ റിപ്പോർട്ട് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രന് നൽകി മന്ത്രി പ്രകാശനം നിർവഹിച്ചത്.
2025 ഏപ്രിലിൽ കേരളത്തിലെ 89 സെൻസസ് ബ്ലോക്കുകളിലും തമിഴ്നാട്ടിലെ 182 ബ്ലോക്കുകളിലുമായി സംരക്ഷിത വനമേഖലകൾക്കകത്തും പുറത്തുമുള്ള വരയാടുകളുടെ ആവാസവ്യവസ്ഥ നിലനിൽക്കുന്ന ഭൂഭാഗങ്ങളിൽ ഒരേ സമയം തുടർച്ചയായ നാല് ദിവസങ്ങളിലാണ് വരയാടുകളുടെ കണക്കെടുപ്പ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം മുതൽ വയനാട് വരെ വരയാടുകളുടെ സാന്നിദ്ധ്യമുള്ള കേരളത്തിലെ 19 വനം ഡിവിഷനുകളിലാണ് സെൻസസ് ബ്ലോക്കുകൾ നിശ്ചയിച്ചിരുന്നത്. ശാസ്ത്രീയമായ ബൗണ്ടഡ് കൗണ്ട്, ഡബിൾ ഒബ്സർവർ കൗണ്ട് രീതികളിലൂടെയാണ് ദുർഘട പർവ്വതമേഖലകളിലെ സെൻസസ് ബ്ലോക്കുകളിൽ നിന്നും വിശ്വാസ്യതയേറിയ കണക്കുകൾ ലഭ്യമാക്കിയത്.
ലോകത്ത് ഒട്ടാകെ 2668 വരയാടുകളുള്ളതിൽ 1365 എണ്ണം കേരളത്തിലും 1303 എണ്ണം തമിഴ്നാട്ടിലുമാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കേരളത്തിലെ ഇരവികുളം നാഷണൽ പാർക്കാണ് ഏറ്റവുമധികം വരയാടുകളുള്ള വന്യജീവി സങ്കേതം. റിപ്പോർട്ട് പ്രകാരം 841 ആണ് ഇരവികുളത്തെ വരയാടുകളുടെ എണ്ണം. കേരളത്തിലെ വരയാടുകളിൽ 90 ശതമാനവും മൂന്നാർ ലാൻഡ്സ്‌കേപ്പിലാണുള്ളത്.
തമിഴ്നാട്ടിൽ മുക്കൂർത്തി നാഷണൽ പാർക്കിലും കേരളാ അതിർത്തിയോട് ചേർന്ന ഗ്രാസ്ഹിൽസ് നാഷണൽ പാർക്കിലുമാണ് ഏറ്റവുമധികം വരയാടുകളെ കണ്ടെത്തിയിട്ടുള്ളത്. വരയാടുകളുടെ എണ്ണം ലഭ്യമാക്കുകയെന്നതിലുപരി അവയുടെ ഇപ്പോഴത്തെ ഭൂമേഖലാവിന്യാസവും അവ നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളും മനസ്സിലാക്കുകയും ക്യാമറാ ട്രാപ്പുകളുപയോഗിച്ച് കൂടുതൽ കൃത്യതയുള്ള വിവരങ്ങൾ ലഭ്യമാക്കുകയുമായിരുന്നു ഇത്തവണത്തെ ലക്ഷ്യം.
ചരിത്രപരമായി, പശ്ചിമഘട്ട മലനിരകളിൽ വലിയൊരു മേഖലയിലെമ്പാടും കാണപ്പെട്ടിരുന്ന വരയാടുകളിൽ നല്ലൊരു ഭാഗവും തോട്ടങ്ങളുടെ ആവിർഭാവവും നിർമ്മാണപ്രവർത്തനങ്ങളും ഭൂവിനിയോഗ രീതികളിൽ വന്ന മാറ്റങ്ങളും കാരണം പിൽക്കാലത്ത് അപ്രത്യക്ഷമായിട്ടുണ്ട്. വരയാടുകൾ മുമ്പ് കാണപ്പെട്ടിരുന്ന ഇത്തരം മേഖലകളിൽ ഇപ്പോൾ അവയുടെ സാന്നിദ്ധ്യമുണ്ടോ എന്നറിയുന്നതിനും ഒറ്റപ്പെട്ട വരയാട് ആവാസവ്യവസ്ഥകളെ കണ്ടെത്തി, അവയ്ക്ക് സമീപ ആവാസവ്യവസ്ഥകളുമായുണ്ടായിരുന്ന തുടർച്ച പുന:സ്ഥാപിക്കുന്നതിനും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനും ഈ സർവേ സഹായിച്ചിട്ടുണ്ട്. കൂടാതെ, കടുവയും പുലിയും കാട്ടുനായ്ക്കളുമടങ്ങുന്ന ഇരപിടിയന്മാരും ഒപ്പം, കരിങ്കുരങ്ങുകളും സിംഹവാലൻ കുരങ്ങുകളും ഉൾപ്പെടെയുള്ള സ്ഥാനീയ ജനുസ്സുകളും ഒന്നിച്ചു കാണപ്പെടുന്ന ജൈവവൈവിദ്ധ്യ സമ്പന്നമായ ആവാസവ്യവസ്ഥകളാണ് വരയാടുകളുടേതെന്നാണ് മനസ്സിലാക്കാനായത്.
പങ്കാളിത്ത വനസംരക്ഷണവും പരിപാലനത്തിലൂന്നിയുള്ള പരമ്പരാഗത അറിവുകളും ബോധവൽക്കരണവും നൈപുണ്യ വികസനവും അന്തർ സംസ്ഥാന ഏകോപനവും അനിവാര്യമാണ്. ഭാവി ഗവേഷണ പ്രവർത്തനങ്ങളിൽ ജനിതക വ്യതിയാനം സംബന്ധിച്ച പഠനങ്ങളും റേഡിയോ ടെലിമെട്രി, ആവാസ വിജ്ഞാനം, അന്തർ വൈജ്ഞാനിക ചരിത്ര വിശകലനം തുടങ്ങിയവ ഉൾപ്പെടുത്തുന്നതുൾപ്പെടെയുള്ള സംയോജിത പ്രവർത്തനങ്ങൾ വരയാടുകളുടെ ശാസ്ത്രീയമായ സംരക്ഷണത്തിന് ആവശ്യമാണെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു. മനുഷ്യ വന്യജീവി സംഘർഷങ്ങളെ ലഘൂകരിക്കുന്നതിന് വരയാടുകളുടെ സംരക്ഷണം സഹായകമാകും. അതിലേക്കായി വരയാടുകളെ ശാസ്ത്രീയമായി സംരക്ഷിക്കുന്നതിന് സംസ്ഥാനം പദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ & ഫീൽഡ് ഡയറക്ടർ പ്രമോദ് പി .പി, മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ഹരികൃഷ്ണൻ കെ.വി, ഇരവികുളം നാഷണൽ പാർക്ക് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ നിതിൻലാൽ എന്നിവർ സംബന്ധിച്ചു.