കോതമംഗലത്തെ പട്ടയമേള ഉദ്ഘാടനം ചെയ്തു; 133 കുടുംബങ്ങൾക്ക് പട്ടയം

അർഹരായവർക്ക് പട്ടയം അനുവദിക്കാൻ ആവശ്യമെങ്കിൽ ചട്ടങ്ങളും നിയമങ്ങളും ഭേദഗതി ചെയ്യും: മന്ത്രി കെ. രാജൻ
കോതമംഗലം, മൂവാറ്റുപുഴ കുന്നത്തുനാട്, താലൂക്കുകളിൽ പുതിയതായി അനുവദിച്ച പട്ടയങ്ങൾ വിതരണം ചെയ്യുന്നതിന് കോതമംഗലത്ത് സംഘടിപ്പിച്ച പട്ടയമേള റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അർഹരായവർക്ക് പട്ടയം അനുവദിക്കാൻ ആവശ്യമെങ്കിൽ ചട്ടങ്ങളും നിയമങ്ങളും ഭേദഗതി ചെയ്താണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു.
സാധാരണക്കാർക്കും അർഹരായവർക്കും ഭൂമി അനുവദിക്കാൻ വിപുലമായ ശ്രമമാണ് സർക്കാർ നടത്തിവരുന്നത്. അതിന്റെ ഭാഗമായി പുതിയൊരു തീരുമാനം കൂടി സർക്കാർ എടുത്തിരിക്കുകയാണ്. ഭൂമി പതിച്ച് നൽകാനുള്ള വരുമാനപരിധി ഒരു ലക്ഷത്തിൽ നിന്ന് 2.5 ലക്ഷം രൂപയായി ഉയർത്തും. സംസ്ഥാനത്തെ മുഴുവൻ ഭൂരഹിതർക്കും ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ 9 വർഷങ്ങളിലായി 4,0,9000 പട്ടയങ്ങൾ വിതരണം ചെയ്തു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാലു വർഷങ്ങളിലായി 2,23000 ലധികം പട്ടയങ്ങൾ വിതരണം ചെയ്തു.
സംസ്ഥാനത്ത് ഡിജിറ്റൽ റീ സർവേ പുരോഗമിക്കുകയാണ്. ഡിജിറ്റൽ റീ സർവേ പൂർത്തിയാകുന്ന മുറയ്ക്ക് ഓരോരുത്തർക്കും റവന്യൂ ഡിജിറ്റൽ കാർഡ് ലഭ്യമാക്കും. ചിപ്പുകൾ ഘടിപ്പിച്ച എ.ടി.എം മാതൃകയിലുള്ള കാർഡ് നിലവിൽ വരുന്നതോടെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും ഇതുവഴി അറിയാൻ കഴിയും. ഇതുവഴി സേവനങ്ങളുടെ വേഗത വർദ്ധിക്കും. പട്ടയ മിഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ തീവ്രമാക്കി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
ആകെ 133 കുടുംബങ്ങൾക്കാണ് ചടങ്ങിൽ പട്ടയം വിതരണം ചെയ്തത്. കോതമംഗലം താലൂക്കിലെ 50 കുടുംബങ്ങളുടെയും കുന്നത്തുനാട് താലൂക്കിലെ 39 കുടുംബങ്ങളുടെയും മൂവാറ്റുപുഴ താലൂക്കിലെ 44 കുടുംബങ്ങളുടെയും ഏറെ നാളായുള്ള പട്ടയം എന്ന സ്വപ്നം യാഥാർത്ഥ്യമായി.
കോതമംഗലം ചെറിയപള്ളി സെന്റ് തോമസ് പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.വി ശ്രീനിജിൻ എം.എൽ.എ മുഖ്യാതിഥിയായി.കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, വഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, എം.പി.ഐ ചെയർമാർ ഇ.കെ ശിവൻ, അഡീഷ്ണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, കോതമംഗലം നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, വാഴക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗോപാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ ഗോപി, കുട്ടമ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ ശിവൻ, ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു, മൂവാറ്റുപുഴ ആർ.ഡി.ഒ പി.എൻ അനി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ശാന്തമ്മ പയസ്, പി.റ്റി ബെന്നി, പി കെ മൊയ്തു, എൻ.സി ചെറിയാൻ, മനോജ് ഗോപി, ബേബി പൗലോസ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ കുട്ടമ്പുഴയിലെ 34 കുടുംബങ്ങൾക്ക് പട്ടയം
കോതമംഗലം താലൂക്ക് പരിധിയിലെ കുട്ടമ്പുഴ വില്ലേജിൽ കുട്ടമ്പുഴ-ആനക്കയം റോഡ്, കുട്ടമ്പുഴ-ഉരുളൻതണ്ണി-പിണവൂർകടി റോഡ് എന്നീ പൊതുമരാമത്ത് റോഡുകളോട് ചേർന്നുവരുന്ന പുറമ്പോക്ക് ഭൂമിയിൽ കാലങ്ങളായി താമസിച്ചു വന്ന 34 കുടുംബങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ വിരാമമായി. പതിറ്റാണ്ടുകളായി കൈവശം വച്ചിരുന്ന ഭൂമി ഇനി തങ്ങളുടേതെന്ന് ഇവർക്ക് പറയാം.
നാളുകളായുള്ള ഈ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി വിഷയം പട്ടയ ഡാഷ്‌ബോർഡിൽ ഉൾപ്പെടുത്തുകയും ആന്റണി ജോൺ എം.എൽ.എ റവന്യൂ മന്ത്രി കെ.രാജന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതിന്റെയും അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർ മുഖേന സർക്കാരിലേക്ക് സമർപ്പിക്കുകയും ചെയ്തു. പട്ടയം നൽകേണ്ട ഭൂമി പി.ഡബ്ല്യു.ഡി റോഡ് പുറമ്പോക്ക് അല്ലാത്തതിനാലും റവന്യൂ ഭൂമിയിലൂടെയുള്ള റോഡുകൾ ആയതിനാലും റവന്യൂവകുപ്പിന്റെ അധീനതയിലുള്ള റവന്യൂ പുറമ്പോക്ക് ഭൂമി, റവന്യൂ തരിശ്ശിലേക്ക് ഇനം മാറ്റി അർഹരായവർക്ക് പതിച്ചു നൽകുവാൻ തീരുമാനം ഉണ്ടാവുകയും ചെയ്തു. തുടർന്നാണ് ഇത്രയും കുടുംബങ്ങൾക്ക് പട്ടയം അനുവദിച്ചത്.