ദേശീയ തീരദേശ വികസനത്തിന് കേരളം മാതൃകയാകും: എൻ.സി.സി.ആർ - കെ.എസ്.സി.എ.ഡി.സി ധാരണയായി

ദേശീയ തലത്തിൽ തീരദേശ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് (NCCR)-ഉം കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനും (KSCADC) ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇത് ദേശീയ തലത്തിൽ തീരസംരക്ഷണത്തിലും വികസനത്തിലും കേരളം മാതൃകയാകുന്നതിന് വഴിയൊരുക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
സംസ്ഥാനത്തും ദേശീയ തലത്തിലും തീരസംരക്ഷണ പ്രവർത്തനങ്ങൾ, തീരദേശ പശ്ചാത്തല വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ സംയുക്തമായി പ്രവർത്തിക്കുന്നതിനാണ് ഈ ധാരണാപത്രം ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനമായ NCCR-നുവേണ്ടി ഡീപ് ഓഷ്യൻ മിഷൻ & NCCR ഡയറക്ടർ ഡോ. എം.വി. രമൺ മൂർത്തിയും, സംസ്ഥാന സർക്കാർ സ്ഥാപനമായ KSCADC-ക്കുവേണ്ടി മാനേജിംഗ് ഡയറക്ടർ പി.ഐ. ഷേയ്ക്ക് പരീതും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
തീരദേശ സംരക്ഷണ പ്രവർത്തനങ്ങളിൽ ഗവേഷണപരമായ പ്രാവീണ്യവും, സാങ്കേതിക സഹായവും, വൈജ്ഞാനിക പിന്തുണയും നൽകുന്നതിൽ ഒരു ദശാബ്ദത്തിലേറെയായി രാജ്യത്തെ പ്രധാന സ്ഥാപനങ്ങളിലൊന്നാണ് NCCR. കേരള തീരദേശ വികസനത്തെ നയിക്കുന്ന പ്രധാന സർക്കാർ സ്ഥാപനമായി KSCADC പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഈ സഹകരണം ഏറെ നിർണ്ണായകമാണെന്ന് മന്ത്രി പറഞ്ഞു.
ധാരണാപത്രത്തിന്റെ ഭാഗമായുള്ള പ്രധാന സാധ്യതകളിൽ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും തീരദേശ മാതൃകാ പദ്ധതികളുടെ ആവിഷ്കാരവും നടപ്പാക്കലും ഉൾപ്പെടുന്നു. തീരപരിപാലനത്തിനും, തീരസംരക്ഷണത്തിനും അനുയോജ്യമായ പഠനങ്ങൾ, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഡാറ്റാ ശേഖരണം, തീരദേശ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതി രൂപകൽപ്പന, മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള സാമൂഹിക സൗകര്യങ്ങളുടെ വികസനം എന്നിവയും ഇതിൽപ്പെടുന്നു. വിവിധ ധനസ്രോതസ്സുകൾ ഉപയോഗിച്ച് പദ്ധതികൾ നടപ്പിലാക്കുന്നതിന് ആവശ്യമായ ആശയങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും സംയുക്തമായി രൂപപ്പെടുത്തുകയും ചെയ്യും.
ഈ സംയുക്ത സംവിധാനം അഖിലേന്ത്യാ തലത്തിൽ ഉപയോഗപ്പെടുത്തുന്നതിനും മറ്റ് സംസ്ഥാനങ്ങൾക്കും ഉപകരിക്കും. തീരദേശത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട്, ഈ സഹകരണം വഴി നൂതന പദ്ധതികൾ രൂപപ്പെടുത്താനും കേന്ദ്ര സഹായം ലഭ്യമാക്കാനും അവ ഫലപ്രദമായി നടപ്പിലാക്കാനുമുള്ള സാധ്യതകൾ കൈവരുമെന്നും മന്ത്രി പറഞ്ഞു.