മെത്രാന്‍ കായല്‍ പറയുന്നത് നെല്‍കൃഷിയുടെ ലാഭക്കണക്ക് :മന്ത്രി വി.എസ്. സുനില്‍ കുമാര്‍

post

കോട്ടയം: നെല്‍കൃഷി ലാഭകരമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ വിജയിച്ചതുകൊണ്ടാണ് മെത്രാന്‍ കായല്‍ പാടശേഖരത്തില്‍ കൃഷി തുടരാനാകുന്നതെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍. മെത്രാന്‍ കായല്‍ പാടശേഖരത്തിലെ നാലാം തവണത്തെ വിത്തു വിതയ്ക്കല്‍ ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഇത്തവണ 90 കര്‍ഷകരാണ് 15000 രൂപ ചിലവിട്ട് ഇവിടെ പാട്ടകൃഷി നടത്തുന്നത്. ലാഭകരമായതുകൊണ്ടാണ് അവര്‍ വീണ്ടും കൃഷിക്ക് തയ്യാറാകുന്നത്. ലാഭകരമായി കൃഷി നടത്തുന്നതിന് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. പലയിനങ്ങളിലായി ഏകദേശം 63000 രൂപ സബ്‌സിഡിയുണ്ട്. വൈദ്യുതി, വെള്ളം, വിത്ത് തുടങ്ങിയവ  സൗജന്യമായി  ലഭ്യമാക്കുന്നു.

രാജ്യത്ത് നെല്ലിന് ഏറ്റവും മികച്ച താങ്ങുവില നല്‍കുന്ന സംസ്ഥാനം കേരളമാണ്. ഇവിടെ 26.90 രൂപ നല്‍കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ താങ്ങുവില ശരാശരി 17.30 രൂപ മാത്രമാണ്.തരിശായി കിടക്കുന്ന സ്ഥലങ്ങള്‍ പ്രയോജനപ്പെടുത്തി നെല്‍കൃഷി പരമാവധി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ നെല്ലുത്പാദനം എട്ടര ലക്ഷം മെട്രിക് ടണ്ണും അരി  ഉത്പാദനം ഏഴു ലക്ഷം മെട്രിക് ടണ്ണുമാണ്. നെല്ലുത്പാദനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല്‍പ്പതു ശതമാനം വര്‍ധിച്ചു. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ ഉത്പാദനം പത്തു ലക്ഷം മെട്രിക് ടണ്‍ ആക്കുകയാണ് ലക്ഷ്യം.

കോട്ടയം ജില്ലയില്‍ മാത്രം അയ്യായിരം ഏക്കറില്‍ തരിശു കൃഷി നടപ്പാക്കിയിട്ടുണ്ട്. ജില്ലയിലെ പതിനൊന്നു പഞ്ചായത്തുകള്‍ തരിശുരഹിതമാവുകയാണ്  മന്ത്രി പറഞ്ഞു.

മെത്രാന്‍ കായലില്‍ 371 ഏക്കറിലാണ്  വിത്തു വിതയ്ക്കുന്നത്. 120 ദിവസം കൊണ്ട്  വിളവെടുക്കാവുന്ന ഉമ നെല്‍വിത്താണ് ഉപയോഗിക്കുന്നത്. കൃഷിയിറക്കുന്നതിന് തയ്യാറായ 90 കര്‍ഷകര്‍ക്കും 50 ശതമാനം സബ്‌സിഡി നിരക്കില്‍ വിത്ത് ലഭ്യമാക്കിയിട്ടുണ്ട്.

സുരേഷ് കുറുപ്പ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന ബിനു, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. സലിമോന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബോസ് ജോസഫ് തുടങ്ങിയവര്‍  പങ്കെടുത്തു.