അരിപ്പ ഭൂപ്രശ്‌നം പരിഹരിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനം

പുനലൂരിലെ അരിപ്പ ഭൂപ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ പി.എസ്. സുപാൽ എംഎൽഎയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
'ഭൂരഹിതരില്ലാത്ത പുനലൂർ' പദ്ധതിയുടെ ഭാഗമായി, അരിപ്പ സമരഭൂമിയിൽ കുടിൽ കെട്ടി താമസിക്കുന്ന അർഹരായവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ തുടർച്ചയായാണ് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. യോഗത്തിൽ മന്ത്രി നൽകിയ നിർദേശങ്ങൾ ഭൂസമരവുമായി ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് അവതരിപ്പിക്കും. ധാരണയായാൽ ഒരു മാസത്തിനകം നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം.
അരിപ്പയിലെ ഭൂപ്രശ്‌നം പരിഹരിക്കാൻ പട്ടയ മിഷൻ വഴി നേരത്തെ നടപടികൾ ആരംഭിച്ചിരുന്നു. പുനലൂർ താലൂക്കിലെ തിങ്കൾക്കരിക്കം വില്ലേജിൽ 94 ഏക്കർ സർക്കാർ പുറമ്പോക്ക് ഭൂമി, കുത്തകപ്പാട്ട വ്യവസ്ഥ ലംഘിച്ച് കൈവശം വച്ചിരുന്ന തങ്ങൾ കുഞ്ഞ് മുസലിയാരുടെ അവകാശികളിൽനിന്ന് 1997-ൽ സർക്കാർ തിരിച്ചെടുത്തിരുന്നു. ഇതിൽ 21.54 ഏക്കർ ഭൂമി ചെങ്ങറ ഭൂസമര പുനരധിവാസ പാക്കേജിന്റെ ഭാഗമായി 20 ആദിവാസി കുടുംബങ്ങൾക്ക് ഒരു ഏക്കർ വീതവും, 1.54 ഏക്കർ ഈ കുടുംബങ്ങളുടെ പൊതു ആവശ്യങ്ങൾക്കുമായി മാറ്റിവച്ചു. അവശേഷിക്കുന്ന ഭൂമിയിൽ 2013 ജനുവരി മുതൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഭൂരഹിതർ കയ്യേറി കുടിൽ കെട്ടി അരിപ്പ ഭൂസമരം ആരംഭിച്ചു.
ആദ്യകാല വിവരശേഖരണത്തിൽ 516 കുടുംബങ്ങൾ ഇവിടെ താമസിക്കുന്നതായി കണ്ടെത്തി. ഇതിൽ 336 പട്ടികജാതിക്കാർ, 54 പട്ടികവർഗക്കാർ, 126 മറ്റ് വിഭാഗക്കാർ എന്നിങ്ങനെ ഉണ്ടെന്ന് കണക്കാക്കിയിരുന്നു.
നിലവിൽ 297 കൈവശങ്ങൾ മാത്രമാണ് ഉള്ളത്. ഇതിൽ 32 പട്ടികവർഗക്കാർ, 198 പട്ടികജാതിക്കാർ, 67 മറ്റ് വിഭാഗക്കാർ എന്നിങ്ങനെയാണുള്ളത്. കൊല്ലം ജില്ലയിൽനിന്ന് 163, തിരുവനന്തപുരത്തുനിന്ന് 72, കോട്ടയത്തുനിന്ന് 33, പത്തനംതിട്ടയിൽനിന്ന് 22, ആലപ്പുഴ, കണ്ണൂർ, ഇടുക്കി എന്നിവിടങ്ങളിൽനിന്ന് രണ്ടുവീതം, പാലക്കാട്ടുനിന്ന് ഒന്ന് എന്നിങ്ങനെയാണ് കൈവശങ്ങൾ.
യോഗത്തിൽ ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീത, കൊല്ലം ജില്ലാ കളക്ടർ എൻ. ദേവീദാസ്, റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറി ആർ.എൽ. ഗോപകുമാർ, കൊല്ലം ജില്ലാ ഡെപ്യൂട്ടി കളക്ടർ (എൽആർ) ബീനാ റാണി, കൊല്ലം ലാൻഡ് റവന്യൂ ജൂനിയർ സൂപ്രണ്ട് വിനോദ്, കൊല്ലം ജില്ലാ സർവെ സൂപ്രണ്ട് എ. ഷൈൻ, പുനലൂർ തഹസിൽദാർ അജിത് ജോയി എന്നിവർ പങ്കെടുത്തു.