സംസ്ഥാനത്ത് ഒന്‍പതു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

post

* 13 പേര്‍ രോഗമുക്തി നേടി; 1,40,474 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം : കേരളത്തില്‍ ഒന്‍പതു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള നാലു പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള രണ്ടു പേര്‍ക്കും പത്തനംതിട്ട, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ നാലു പേര്‍ വിദേശത്ത് നിന്നും രണ്ടു പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. നിസാമുദ്ദീനില്‍ നിന്നും വന്നവര്‍ കണ്ണൂര്‍, ആലപ്പുഴ ജില്ലയിലുള്ളവരാണ്.

കേരളത്തില്‍ 345 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 13 പേരുടെ പരിശോധനാഫലം ബുധനാഴ്ച നെഗറ്റീവ് ആയിട്ടുണ്ട്. തിരുവനന്തപുരം (കൊല്ലം സ്വദേശി), തൃശൂര്‍ ജില്ലകളില്‍ നിന്നും മൂന്നു പേരുടെയും, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നും രണ്ടു പേരുടെ വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്ന് ഒരാളുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 259 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 84 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരിച്ചിരുന്നു.

208 ലോകരാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,40,474 പേര്‍ നിരീക്ഷണത്തിലാണ് ഇവരില്‍ 1,39,725 പേര്‍ വീടുകളിലും 749 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 169 പേരെയാണ് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 11,986 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 10,906 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.