രണ്ട് മാസത്തെ മരുന്നുകൾ സ്റ്റോക്കുണ്ട്: മന്ത്രി കെ. കെ. ശൈലജ ടീച്ചർ

post

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മാസത്തെ മരുന്നുകളുടെ സ്റ്റോക്കുണ്ടെന്ന് സംസ്ഥാന ഡ്രഗ് കൺട്രോളർ അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു. പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം, സ്‌ട്രോക്ക്, വിവിധ ശസ്ത്രക്രിയകൾ തുടങ്ങിയ സ്ഥിരമായി കഴിക്കുന്ന 30 ഓളം മരുന്നുകൾ വിലയിരുത്തുകയും 25 കമ്പനികളുടെ മരുന്നുകൾ സംസ്ഥാന ഡ്രഗ് കൺട്രോൾ വിഭാഗം നിരന്തരം വീക്ഷിക്കുകയും ചെയ്യുന്നുണ്ട്. മരുന്നുകളുടെ കുറവ് ഉണ്ടാകുന്ന മുറയ്ക്ക് ഈ കമ്പനികളുമായി ബന്ധപ്പെട്ട് മരുന്നുകളെത്തിക്കാനുള്ള തീവ്ര ശ്രമവും നടത്തുന്നുണ്ട്. അതിനാൽ തന്നെ പരിഭ്രമിക്കേണ്ട യാതൊരു കാര്യവുമില്ലെന്നും മരുന്നുകൾ വാങ്ങിക്കൂട്ടേണ്ട സാഹചര്യവുമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

മരുന്നുകളുടെ പ്രധാന വിതരണ കമ്പനികളെല്ലാം എറണാകുളം, തൃശൂർ ജില്ലകളിലാണുള്ളത്. ഇവിടെ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകാനുള്ള തടസങ്ങൾ മാറ്റി മരുന്ന് കൊണ്ടു പോകുന്ന പ്രധാന കമ്പനികളുടെ വാഹനങ്ങൾക്ക് പാസ് ലഭ്യമാക്കിയിട്ടുണ്ട്. ചില കമ്പനികൾ മരുന്ന് കൊണ്ട് പോകുന്നത് കൊറിയർ സേവനം വഴിയാണ്. ആ പ്രശ്‌നവും പരിഹരിച്ചു. കാസർഗോഡ് ജില്ലയിൽ കൊറിയർ എത്താൻ പറ്റാത്തതിനാൽ പകരം വാഹന സൗകര്യം എർപ്പെടുത്തി. അട്ടപ്പാടിയിൽ പ്രൈവറ്റ് ബസ് മുഖേനയാണ് മരുന്നുകൾ എത്തിച്ചുകൊണ്ടിരുന്നത്. അതിന് തടസം വന്നപ്പോൾ മണ്ണാർക്കാട്ട് നിന്നും പ്രത്യേക വാഹനം ഏർപ്പെടുത്തി. ഇവയെല്ലാം തന്നെ അതത് മെഡിക്കൽ സ്റ്റോറുകളിൽ എത്തിക്കുന്നുണ്ട്.

മരുന്ന് ലഭിക്കാൻ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നെങ്കിൽ ജില്ലാ ഇൻസ്‌പെക്ടർമാരുടെ നമ്പരുകളിൽ ബന്ധപ്പെട്ടാൽ തൊട്ടടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ മരുന്നെത്തിക്കുന്നതാണ്. തിരുവനന്തപുരം അസിസ്റ്റന്റ് ഡ്രഗ് കൺട്രോളറുടെ 7403 006 100 എന്ന നമ്പരിലേക്കും ബന്ധപ്പെടാം. ഇതുകൂടാതെ സർക്കാർ ആശുപത്രികളിൽ കെ.എം.എസ്.സി.എൽ. മുഖേന ആവശ്യത്തിനുള്ള മരുന്നുകൾ കരുതിയിട്ടുണ്ട്.