സപ്ലൈകോ ഭക്ഷ്യവസ്തുക്കള്‍ക്ക് വില വര്‍ദ്ധിപ്പിച്ചത് സാധാരണ നടപടി: സിഎംഡി

post

തിരുവനന്തപുരം : സപ്ലൈകോ ഭക്ഷ്യവസ്തുക്കള്‍ക്ക് വില വര്‍ദ്ധിപ്പിച്ചത് സാധാരണ നടപടി മാത്രമാണെന്ന് സിഎംഡി. പി. എം. അലി അസ്ഗര്‍ പാഷ അറിയിച്ചു. സപ്ലൈകോ നിലവില്‍ സബ്സിഡി പ്രകാരം നല്‍കുന്ന 13 ഇന ഭക്ഷ്യവസ്തുക്കള്‍ക്ക് വിലയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. എല്ലാമാസവും ഇ ടെണ്ടര്‍ മുഖേന വാങ്ങുന്ന 38 ഇനം  ഭക്ഷ്യവസ്തുക്കള്‍ക്ക് വാങ്ങല്‍വിലയുടെ അടിസ്ഥാനത്തില്‍ വില നിശ്ചയിക്കാറുണ്ട്. ഈ വിധത്തില്‍ കഴിഞ്ഞ മാര്‍ച്ച് മാസം അവസാന വാരത്തെ ഈ ടെണ്ടറില്‍ വാങ്ങിയ സാധനങ്ങളില്‍ ഏഴ് ഇനങ്ങള്‍ക്ക് വാങ്ങല്‍വിലയുടെ അടിസ്ഥാനത്തില്‍ ചില്ലറവില്‍പനവിലയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ 2020 ഏപ്രില്‍ 7 ലെ സംസ്ഥാന ശരാശരി പ്രകാരം ചെറുപയര്‍ - 125 രൂപ, ഉഴുന്നുപരിപ്പ് -120 രൂപ, കടല -81 രൂപ, മല്ലി - 97 രൂപ, മുളക് - 185 രൂപ, വന്‍പയര്‍ - 79 രൂപ. പഞ്ചസാര 41 രൂപ എന്നിങ്ങനെയാണ് വില നിലവാരം. സബ്സിഡി ഇല്ലാത്ത മുകളില്‍ പറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ക്ക് ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് തയ്യാക്കുന്ന സംസ്ഥാനത്തെ ശരാശരി വില കൂടി അവലോകനം ചെയ്തശേഷമാണ്  സപ്ലൈകോ വില നിശ്ചയിച്ചത്.  ചെറുപയര്‍ - 98 രൂപ, ഉഴുന്നുപരിപ്പ് - 95 രൂപ, കടല -61 രൂപ, മല്ലി - 83 രൂപ, മുളക് 158 രൂപ, വന്‍പയര്‍ 70 രൂപ, പഞ്ചസാര 39 രൂപ എന്നിങ്ങനെയാണ് ഇതുപ്രകാരം സപ്ലൈകോ വില നിലവാരം.  എങ്കിലും തുവരപരിപ്പിന് വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.  പീസ്പരിപ്പിന് വിലയില്‍ കുറവ് വന്നിട്ടുണ്ട്. ഇ ടെണ്ടര്‍ മുഖേന വാങ്ങുന്ന 38 ഇനങ്ങളില്‍ ഏഴ് ഇനങ്ങള്‍ക്ക് മാത്രമേ വിലയില്‍ ചെറിയ വിലവ്യത്യാസം ഉണ്ടായിട്ടുള്ളൂ.  ഇത് സംസ്ഥാന ശരാശരിയേക്കാള്‍ കുറഞ്ഞ വിലയാണ്.