തൊഴിലിടങ്ങളില്‍ എല്ലാവര്‍ക്കും തുല്യപ്രാധാന്യം നല്‍കണം: വനിതാ കമ്മീഷന്‍

post

പാലക്കാട്: തൊഴിലിടങ്ങളില്‍ എല്ലാവര്‍ക്കും തുല്യപ്രാധാന്യം നല്‍കി തൊഴില്‍ കേന്ദ്രങ്ങള്‍ സൗഹൃദപരമാക്കണമെന്ന്  സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫൈന്‍ പറഞ്ഞു. ഒരു വനിത ഡോക്ടര്‍ക്കുണ്ടായ മാനസിക പീഡനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കമ്മീഷന്‍ ഇക്കാര്യം പറഞ്ഞത്. നിലവില്‍ ഐ.സി.സി.ക്ക് (ഇന്റേണല്‍ കംപ്ലെയിന്‍സ് കമ്മിറ്റി) കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ഐ.സി.സിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു. വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫൈന്റ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ 33 കേസുകള്‍ തീര്‍പ്പാക്കി. എട്ട് കേസുകള്‍ പോലീസ് റിപ്പോര്‍ട്ടിനായി നല്‍കി.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ലഭ്യമായ സൗജന്യ ആംബുലന്‍സ് സേവനത്തിനിടെ രോഗിയോട് ആംബുലന്‍സ് ഡ്രൈവര്‍ 1,000 രൂപ നിര്‍ബന്ധപൂര്‍വ്വം ചോദിച്ചു വാങ്ങുകയും പാലക്കാട് തത്തമംഗലത്ത് ഇറക്കിവിട്ടതുമായി ബന്ധപ്പെട്ട പരാതിയില്‍ കമ്മീഷന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മങ്കര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഏഴ് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ  അറസ്റ്റ് ചെയ്തതായും കമ്മീഷന്‍ അറിയിച്ചു. കമ്മീഷന് പരാതി നല്‍കുകയും തുടര്‍ന്ന് ഇരുകക്ഷികളും ഹാജരാവാത്ത സാഹചര്യത്തില്‍ 46 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചതായി കമ്മീഷന്‍ അധ്യക്ഷ  അറിയിച്ചു. ഭൂമിസംബന്ധമായ തര്‍ക്കം, അതിര്‍ത്തി പ്രശ്‌നം, നഷ്ടപരിഹാരം തുടങ്ങിയ കേസുകളിലായി 87 പരാതികളാണ് കമ്മീഷന്‍ പരിഗണിച്ചത്. വനിതാ കമ്മീഷന്‍ അംഗം ഷിജി ശിവജി, വനിതാ കമ്മീഷന്‍ എസ്. ഐ. രമ, അഡ്വക്കറ്റ്മാരായ രാധിക, രമിത, ശോഭന, വനിതാ സെല്ലില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം. സറീന, കെ. വിമല എന്നിവര്‍ പങ്കെടുത്തു.