കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ കോളനികളില്‍ പഴുതടച്ച് നടത്താന്‍ നിര്‍ദേശം

post

പാലക്കാട് : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ കോളനികളില്‍ പഴുതടച്ച് നടത്താന്‍ വകുപ്പ് ഉദ്യോഗസ്ഥരും പ്രമോട്ടര്‍മാരും ശ്രദ്ധിക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി എ.കെ ബാലന്‍ നിര്‍ദ്ദേശിച്ചു. പട്ടികവര്‍ഗ മേഖലയിലെ കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലയിലെ പട്ടികവര്‍ഗ വിഭാഗങ്ങളില്‍ 60 വയസിനു മുകളില്‍ പ്രായമുള്ള 4584 പേര്‍ക്ക് പ്രത്യേക പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മറ്റ് സഹായങ്ങളും ലഭ്യമാക്കി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പഠിച്ചിരുന്ന, പാലക്കാട് ജില്ലയിലെ വിദ്യാര്‍ഥികളടക്കം 621 പേര്‍ ജില്ലയിലെ വിവിധ പട്ടികവര്‍ഗ കോളനികളില്‍ ഹോം ക്വാറന്റെയ്‌നിലുണ്ട്. ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. പട്ടികവര്‍ഗ കോളനികളിലേക്ക് ആരോഗ്യ പ്രവര്‍ത്തകരും വകുപ്പിലെ ഉദ്യോഗസ്ഥരുമൊഴികെ പുറത്തു നിന്നുള്ളവര്‍ ഇപ്പോള്‍ പോകരുത്. പട്ടികവര്‍ഗ കോളനികളില്‍ നിന്ന് ആരും പുറത്തു പോവുകയുമരുത്.

പട്ടികവര്‍ഗ കോളനികള്‍ ഓരോന്നും ഊരുകളിലെ ഓരോ വീടും ശ്രദ്ധിക്കണം. രോഗലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ആശുപത്രിയിലെത്തിക്കണം. ഭക്ഷണം, വൈദ്യസഹായം, ലോക്ക് ഡൗണില്‍ പാലിക്കേണ്ട കാര്യങ്ങള്‍ എന്നിവ നന്നായി ശ്രദ്ധിക്കണം. ആരോഗ്യ വകുപ്പ് ജീവനക്കാര്‍, പട്ടികവര്‍ഗ വികസന വകുപ്പിലെ ജീവനക്കാര്‍, പ്രൊമോട്ടര്‍മാരടക്കമുള്ള വളണ്ടിയര്‍മാര്‍ എന്നിവര്‍ കൂട്ടായ പ്രവര്‍ത്തനം ഈ ഘട്ടത്തില്‍ നടത്തണം.മദ്യത്തിന്റെ വില്‍പ്പന നിര്‍ത്തിവച്ചിരിക്കയാണ്. കള്ളവാറ്റ്, മയക്കുമരുന്ന് വ്യാപനം എന്നിവക്കെതിരെ ശക്തമായ നിലപാട് പട്ടികവര്‍ഗ കോളനികളില്‍ ഉണ്ടാകണം. ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണ് സ്വീകരിക്കുകയെന്ന് പൊലീസും എക്‌സൈസ് വകുപ്പും അറിയിച്ചിട്ടുമുണ്ട്.