16-ാമത് പട്ടിക വർഗ യുവജന സമ്പർക്ക പരിപാടിക്ക് തുടക്കം

പട്ടികവർഗ ക്ഷേമ പ്രവർത്തനങ്ങളിൽ കേരളം മാതൃക തീർക്കുന്നു: മന്ത്രി കെ രാജൻ
വിവിധ സംസ്ഥാനങ്ങളിലെ ഗോത്ര വർഗ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന പതിനാറാമത് യുവജന സമ്പർക്ക പരിപാടിക്ക് തുടക്കം. നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പട്ടിക വർഗ യുവജന സമ്പർക്ക പരിപാടിയുടെ ഉദ്ഘാടനം കൈമനം ബി എസ് എൻ എൽ ട്രെയിനിങ് സെന്ററിൽ റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. ഛത്തീസ്ഗഢ്, ഒഡിഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ അഞ്ച് ജില്ലകളിൽ നിന്നുള്ള ഗോത്ര വർഗ വിദ്യാർത്ഥികളാണ് പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തിയത്.
പട്ടികവർഗ സമൂഹത്തിന്റെ സാമൂഹിക സുരക്ഷിതത്വത്തിനും വികസനത്തിനും വേണ്ടി ക്രിയാത്മ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഏറെ സന്തോഷത്തോടെ പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതായി മന്ത്രി പറഞ്ഞു.
സാമൂഹിക സാമ്പത്തിക വികസന പ്രക്രിയ വേഗത്തിലാക്കി ആദിവാസി, പട്ടിക വർഗ സമൂഹത്തെ സ്വയം പര്യാപ്തരാക്കുക, ഭൂമിയുടെ അന്യവൽക്കരണം തടയുക, പൊതു സേവനങ്ങളുടെ ഉറപ്പാക്കൽ, പട്ടിക വർഗ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, സാമൂഹിക പരിപാലനം ഇവയിൽ കേരളം ശ്രദ്ധ നൽകുന്നു. പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, പ്രീ മെട്രിക് ഹോസ്റ്റലുകൾ, പരിശീലന കേന്ദ്രങ്ങൾ, സഞ്ചരിക്കുന്ന മെഡിക്കൽ സ്റ്റോറുകൾ, വിദേശ വിദ്യാഭ്യാസ സഹായം, സിവിൽ സർവീസ് പരിശീലനം, പോഷകാഹാര പദ്ധതി, ഇൻഷുറൻസ് തുടങ്ങിയ നിരവധി പദ്ധതികളാണ് കേരളം ഈ മേഖലയിൽ നടപ്പിലാക്കുന്നത്. യുവജന സമ്പർക്ക പരിപാടിയിലെ പ്രതിനിധികൾ ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും എല്ലാവരെയും കേരള സർക്കാരിനു വേണ്ടി നിയമസഭയിലേക്ക് സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. ബഹുസ്വരതയാർന്ന ഇന്ത്യയെ തിരിച്ചറിഞ്ഞ് നല്ല നാളെകൾ സൃഷ്ടിക്കാൻ വിദ്യാർഥികൾക്ക് കഴിയട്ടെയെന്നു മന്ത്രി ആശംസിച്ചു. പത്മശ്രീ ലക്ഷ്മികുട്ടി അമ്മ, കായിക യുവജന ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, നെഹ്‌റു യുവകേന്ദ്ര കേരള ഡയറക്ടർ അനിൽ കുമാർ എം, ജില്ലാ യൂത്ത് ഓഫീസർമാരായ സന്ദീപ് കൃഷ്ണൻ വി, സച്ചിൻ എന്നിവർ സംബന്ധിച്ചു. പരിപാടി ഫെബ്രുവരി 9 ന് സമാപിക്കും.
ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയിൽ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ക്ലാസുകൾക്ക് പുറമെ സംഘാംഗങ്ങൾക്ക് കേരള നിയമസഭ, വിക്രംസാരാഭായ് സ്‌പേസ് സെന്റർ, ടെക്നോപാർക്ക്, സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, വിഴിഞ്ഞം പോർട്ട് എന്നിവയിൽ പഠന യാത്രയും കോവളം ബീച്ച്, മ്യൂസിയം, മൃഗശാല എന്നിവ കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.