തന്തൈ പെരിയാർ സ്മാരകം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു

post

വൈക്കം : സമത്വത്തിനായുള്ള പോരാട്ട വഴികളിൽ ഈടുറ്റ സ്മാരകമായി വൈക്കത്തിൻ്റെ മണ്ണിൽ തന്തൈ പെരിയാറിൻ്റെ പേരിൽ നവീകരിച്ച സ്മാരകവും ഗ്രന്ഥാലയവും നാടിനു സമർപ്പിച്ചു.

 വൈക്കം സത്യാഗ്രഹ സമര നായകരിലൊരാളായിരുന്ന പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കർ എന്ന പെരിയാറുടെ പേരിൽ വൈക്കം വലിയ കവലയിൽ തമിഴ്നാട് സർക്കാർ സ്ഥാപിച്ച സ്മാരകത്തിൻ്റെ നവീകരണം പൂർത്തിയാക്കിയതിൻ്റെയും ഗ്രന്ഥാലയത്തിൻ്റെയും ഉദ്ഘാടനം കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിധ്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർവഹിച്ചു. ഇ. വി. രാമസാമി നായ്ക്കരുടെ പ്രതിമയിൽ പുഷ്പാർച്ചനയ്ക്കു ശേഷമാണ് മ്യൂസിയവും ഗ്രന്ഥാലയവും തുറന്നു കൊടുത്തത്. 

മുഖ്യ കവാടത്തിൽ സഹകരണ -ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ , തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ.വി. വേലു , ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മന്ത്രി എം.പി. സ്വാമിനാഥൻ, ദ്രാവിഡ കഴകം നേതാവ് കെ.വീരമണി, ഡി. സി. കെ. നേതാവ് തിരുമാ വളവൻ എന്നിവർ ചേർന്ന് മുഖ്യമന്ത്രിമാരെ സ്വീകരിച്ചു. എ.എസ്. പനീർ ശെൽവം എഴുതിയ 'കരുണാനിധി എ ലൈഫ്' അടക്കമുള്ള പുസ്തകങ്ങൾ നൽകിയാണ് സ്വീകരിച്ചത്.

മന്ദിര ഉദ്ഘാടനശേഷം കുറേ ദൂരം നടന്ന എം.കെ. സ്റ്റാലിൻ വഴിയോരത്ത് തടിച്ചു കൂടിയ നാട്ടുകാരെ അഭിവാദ്യം ചെയ്തു. തുടർന്ന് വാഹനത്തിൽ വൈക്കം ബീച്ചിലെ ഉദ്ഘാടന വേദിയിലേക്കെത്തിയ ഇരു മുഖ്യമന്ത്രിമാരെയും വൻ കരഘോഷത്തോടെയാണ് വരവേറ്റത്.

ഫ്രാൻസിസ് ജോർജ് എം. പി., സി.കെ. ആശ എം.എൽ.എ., ജില്ലാ കളക്ടർ ജോൺ വി. സാമുവൽ,പി.ഡബ്ല്യു.ഡി. സെക്രട്ടറി മാങ്കത്രം ശർമ ,സബ് കളക്ടർ ഡി. രഞ്ജിത്ത്, എ.ഡി. എം ബീനാ പി. ആനന്ദ്, തമിഴ്നാട് എന്നിവരും വിശിഷ്ടാതിഥികളെ സ്വീകരിക്കാനെത്തിയിരുന്നു.

------


* വൈക്കം സത്യാഗ്രഹം രാജ്യത്തെ പല സാമൂഹ്യ പോരാട്ടങ്ങൾക്കും പ്രചോദനമായി: എം കെ സ്റ്റാലിൻ


കോട്ടയം:വൈക്കം പ്രക്ഷോഭത്തിൻ്റെ ശതാബ്ദി ആഘോഷിക്കുന്നത് സമരവീരന്മാരെ ആദരിക്കുന്നതിനുവേണ്ടി മാത്രമല്ല അവർ സ്വപ്‌നം കണ്ട സമൂഹത്തിലെ സമത്വം സൃഷ്ടിക്കാനുള്ള നമ്മുടെ കടമയെ ഓർമ്മിപ്പിക്കാൻ കൂടിയാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. 

തന്തൈ പെരിയാർ സ്മാരകം, പെരിയാർ ഗ്രന്ഥശാല എന്നിവയുടെ ഉദ്ഘാടന ചടങ്ങിൻ്റെ പൊതുസമ്മേളനം വൈക്കം ബീച്ചിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പല സാമൂഹ്യ പോരാട്ടങ്ങളുടെയും നാന്ദി കുറിച്ച സമരമായിരുന്നു വൈക്കം സത്യാഗ്രഹം.

വൈക്കം ഒറ്റപ്പെട്ട വിജയം അല്ല, പിന്നീടുള്ള വിജയങ്ങളുടെ തുടക്കമായിരുന്നു അത്. എല്ലാ മേഖലകളിലും തുടർച്ചയായ വിജയങ്ങൾ നേടാൻ നമുക്ക് ഉറച്ചു നിൽക്കാം. എന്തു തടസ്സങ്ങൾ വന്നാലും നമ്മൾ അവയെ തകർക്കും. എന്തു വില കൊടുത്തും ഒരു സമത്വ സമൂഹം സ്ഥാപിക്കും.

കേരളം വിദ്യാഭ്യാസത്തിലും, രാഷ്ട്രീയ,സാമൂഹിക അവബോധത്തിലും മുന്നിലുള്ള സംസ്ഥാനമാണ്. ഇങ്ങനെയുള്ള മണ്ണിൽ സാമൂഹിക,രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ അടയാളമായി വൈക്കം സ്‌മാരകം നിലകൊള്ളും. 

എല്ലാവർക്കും സമത്വം എന്നതാണ് തമിഴ്നാട് സർക്കാറിൻ്റെ ദ്രവീഡിയൻ മോഡൽ ഉൾക്കൊള്ളുന്നത്. തന്തൈ പെരിയാറിൻ്റെ ആത്മാഭിമാന പ്രസ്ഥാനവും ഇടപെടലുകളുമാണ് അതിൻ്റെ അടിത്തറ. വൈക്കം സത്യാഗ്രഹ സമരകാലത്ത് അറസ്റ്റിലായ കേരളത്തിലെ നേതാക്കളുടെ ക്ഷണമനുസരിച്ചാണ് തന്തൈ പെരിയാർ എന്ന ഇ വി രാമസ്വാമി നായ്ക്കർ കേരളത്തിലെത്തുന്നത്. ചടങ്ങു മാത്രമായ വരമായിരുന്നില്ല അത്. അദ്ദേഹം വൈക്കത്തെ ജനങ്ങളെ സംഘടിപ്പിച്ചു. സമരം നയിച്ചു. രണ്ട് തവണ അറസ്റ്റിലായി. അദ്ദേഹത്തിൻ്റെ ഇടപെടൽ മൂലമാണ് ഗാന്ധിജി തിരുവിതാംകൂർ റാണിയെ കാണുന്നതും. അദ്ദേഹത്തിൻ്റെ ഭാര്യ നാഗമ്മയും സഹോദരി കണ്ണമ്മയും സമരത്തിൻ്റെ ഭാഗമായി. അയിത്തജാതിക്കാർക്കായി പൊതുനിരത്ത് സഞ്ചാര സാധ്യമെന്നതായിരുന്നു വൈക്കം സത്യാഗ്രഹത്തിൻ്റെ ആശയം. ഈ സമര വിജയമാണ് രാജ്യത്ത് സാമൂഹ്യനീതിക്കായുള്ള മറ്റ് പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ചത്. 

അവകാശം ലംഘിച്ചവർ ഇന്നു നമ്മളെ സ്വീകരിച്ച് ആനയിക്കുന്നു. ഇതാണ് സത്യാഗ്രഹത്തിൽ മഹിമ.അക്രമ സമരം നടത്തിയിരുന്നെങ്കിൽ പോലും ഈ വിജയം ഇ ലഭിക്കുമായിരുന്നില്ല എന്ന് പെരിയാർ പറയുമായിരുന്നു.

സമത്വവും സാമൂഹ്യ നീതിയും എല്ലാവർക്കും വേണമെന്നാതാണ് തമിഴ്നാടിൻ്റെ കാഴ്ചപ്പാട്. ഇന്ത്യയിലെ ഭരണ പാടവമുള്ള മുഖ്യമന്ത്രിയായ പിണറായി വിജയനും ഇതേ ആശയത്തെ പിൻതുടരുന്നു. അതിനാലാണ് വൈക്കത്ത് ഇത്തരമൊരു സ്മാരകമൊരുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞത് അതിന് പിന്തുണച്ച കേരള സർക്കാരിനും ഉദ്യോഗസ്ഥർക്കും നന്ദി രേഖപ്പെടുത്തുന്നു. സാമൂഹ്യ നീതിയും സമത്വവും സ്വാഭിമാനവും നിയമങ്ങളിലൂടെയും ചട്ടങ്ങളിലൂടെയും മാത്രം നടപ്പാക്കാൻ കഴിയുന്നതല്ല. നമ്മുടെ മനോഭാവവും മാറണം. തന്തൈ പെരിയാറും, ശ്രീ നാരായണ ഗുരുവും അംബേദ്ക്കറും അയ്യങ്കാളിയും എല്ലാവർക്കും എല്ലാം എന്ന തത്വം ഉൾക്കൊണ്ടു. സമത്വ സമൂഹം സ്ഥാപിക്കുകയെന്ന എന്ന ആശയത്തിൽ തമിഴ്നാടും കേരളവും ഒന്നാണ്. ആ സഹകരണം തുടരുക തന്നെ ചെയ്യും. സ്റ്റാലിൻ പറഞ്ഞു

.