ഇന്ത്യ പ്രതീക്ഷകളുടെയും സാധ്യതകളുടെയും നാട് : ഉപരാഷ്ട്രപതി

post

* ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ 12-ാമത് ബിരുദദാനം നിർവഹിച്ചു

ഇന്ത്യ പ്രതീക്ഷകളുടെയും സാധ്യതകളുടെയും നാടാണെന്നും ലോകം അതംഗീകരിക്കുന്നുവെന്നും ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. തിരുവനന്തപുരത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ 12-ാമത് ബിരുദദാനം നിർവഹിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഉപരാഷ്ട്രപതി.


ആഗോള രാജ്യങ്ങൾ ഇന്ത്യയുടെ ബഹിരാകാശ വിജയങ്ങളെ അംഗീകരിച്ചു. കഴിഞ്ഞ ഒരു വർഷത്തെ ബഹിരാകാശ ദൗത്യങ്ങൾ പ്രശംസ അർഹിക്കുന്നു. ചന്ദ്രയാൻ, ആദിത്യ എൽ 1 ദൗത്യങ്ങൾ സാധ്യമായത് ഐ.എസ്.ആർ.ഒ കാരണമാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയ ആദ്യ രാജ്യമെന്ന ബഹുമതിയിൽ നമ്മൾ അഭിമാനിക്കണം.

ഇന്ത്യൻ ജനതക്ക് പ്രയോജനപ്പെടും വിധം ഉപയോഗിക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. പരാജയങ്ങളിൽ ഭയപ്പെടേണ്ടതില്ല. അത് വരും വിജയങ്ങളുടെ മുന്നോടിയായി കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഐ ഐ എസ് ടി ബിരുദ ദാനം ഉപരാഷ്ട്രപതി നിർവഹിച്ചു. ഉപരാഷ്ട്രപതിയുടെ പത്നി സുധേഷ് ധൻകർ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കുള്ള പ്രശസ്തി പത്രവും ക്യാഷ് അവാർഡും സമ്മാനിച്ചു.

ഐ എസ് ആർ ഒ ചെയർമാൻ എസ് സോമ്‌നാഥ്, ചാൻസർ ഡോ. ബി എൻ സുരേഷ്, ഐ ഐ എസ് ടി ഡയറക്ടർ എസ് ഉണ്ണികൃഷ്ണൻ നായർ , എൽ പി എസ് സി ഡയറക്ടർ ഡോ.വി നാരായണൻ, രജിസ്ട്രാർ പ്രൊഫ.കുരുവിള ജോസഫ് എന്നിവർ സംബന്ധിച്ചു.


ഐ ഐ എസ് ടി ക്യാമ്പസിലെത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനെ ഐ എസ് ആർ ഒ ചെയർമാൻ എസ് സോമ്‌നാഥ്, ഐ ഐ എസ് ടി ഡയറക്ടർ ഡോ.എസ് ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ക്യാമ്പസ്സിൽ ഉപരാഷ്ട്രപതിയും പത്‌നി സുധേഷ് ധൻകറും ചേർന്ന് വൃക്ഷത്തൈ നട്ടു.