സഹകരണ വകുപ്പിന്റെ മൂല്യവർധിത കാർഷിക ഉൽപന്നങ്ങൾ വിദേശത്തേക്ക്

post

ആദ്യ കണ്ടെയ്നർ മന്ത്രി വി.എൻ വാസവൻ ഫ്‌ളാഗ് ഓഫ് ചെയ്തു

സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന 12 ടൺ മൂല്യവർധിത കാർഷിക ഉൽപന്നങ്ങളുടെ ആദ്യ കണ്ടെയ്നർ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഫ്‌ളാഗ് ഓഫ് ചെയ്തു. വല്ലാർപാടം കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ് ടെർമിനലിൽ നടന്ന ചടങ്ങിൽ തങ്കമണി സഹകരണസംഘത്തിന്റെ തേയിലപ്പൊടി, കാക്കൂർ സഹകരണസംഘത്തിന്റെ ശീതികരിച്ച മരച്ചീനി, ഉണക്കിയ മരച്ചീനി, വാരപ്പെട്ടി സഹകരണസംഘം ഉത്പാദിപ്പിച്ച മസാലയിട്ട മരച്ചീനി, ബനാന വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക എന്നിവയടങ്ങിയ കണ്ടെയ്നർ ആണ് മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്.

സഹകരണ വകുപ്പ് രജിസ്ട്രാർ ടി.വി സുഭാഷ്, കാക്കൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, കയറ്റുമതി കോ ഓഡിനേറ്റർ എം.ജി രാമകൃഷ്ണൻ,മഠത്തിൽ എക്സ്പോർട്ടേഴ്സ് പ്രതിനിധികൾ, കണ്ടെയ്‌നർ കൈകാര്യം ചെയ്യുന്ന മൾട്ടി ഡയമെൻഷൽ ഫ്രൈറ്റ് എൽഎൽപി(എംഡിഎഫ്)കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

കേരളത്തിന്റെ കാർഷിക ഉൽപന്നങ്ങൾക്കു വിദേശ രാജ്യങ്ങളിൽ വിപണി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് കയറ്റുമതി. ഗുണനിലവാരമുള്ള മൂല്യവർധിത കാർഷിക ഉൽപന്നങ്ങൾ സംസ്‌കരിച്ച് കയറ്റുമതിക്കായി തയ്യാറാക്കുന്നതിന് 30 സഹകരണ സ്ഥാപനങ്ങളെയാണു സർക്കാർ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ 3 സഹകരണ സംഘങ്ങളിൽ നിന്നുള്ള ഉല്പന്നങ്ങളാണ് ആദ്യമായി കയറ്റുമതി ചെയ്തത്. അടുത്ത മാസം 30 സഹകരണ സ്ഥാപനങ്ങളുടെയും ഉൽപ്പന്നങ്ങൾ വിദേശ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നതിനാണു ലക്ഷ്യമിടുന്നത്.

ഏറമല സഹകരണ സംഘത്തിന്റെ തേങ്ങാപ്പാൽ, മറയൂർ ശർക്കര, മാങ്കുളം ഫാഷൻ ഫ്രൂട്ട്, അഞ്ചരക്കണ്ടി സഹകരണ സംഘത്തിന്റെ മൂല്യവർധിത ഉല്പന്നങ്ങൾ, തേങ്ങാപ്പാൽ, വെളിച്ചെണ്ണ, ആലങ്ങാടൻ ശർക്കര എന്നിവയും അടുത്ത ഘട്ടത്തിൽ കയറ്റുമതി ചെയ്യും. ക്വാളിറ്റി കെയർ ടെസ്റ്റ് വിജയിക്കുന്നതിന് അനുസരിച്ച് മറ്റ് സഹകരണ സംഘങ്ങളുടെ ഉല്പന്നങ്ങളും കയറ്റുമതി ചെയ്യും. നിലവിൽ മൂല്യവർധിത ഉല്ന്നങ്ങൾക്ക് ആഭ്യന്തര വിപണയിൽ നല്ല മാർക്കറ്റുണ്ട്. 420 ഉല്പന്നങ്ങൾ സഹകരണ സംഘങ്ങൾ വിപണിയിലിറക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 30 രാജ്യങ്ങളിലെ മന്ത്രിമാർ പങ്കെടുത്ത ഏഷ്യ പസഫിക് സഹകരണ മന്ത്രിമാരുടെ ഉച്ചകോടിയിൽ ക്ഷണം ലഭിച്ച ഏക സംസ്ഥാനമാണ് കേരളം. സഹകരണ മേഖലയിൽ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളുടെ കാര്യത്തിലും ഏറ്റവും ചർച്ചചെയ്യപ്പെട്ടതും കേരളത്തിലെ ഉല്പന്നങ്ങളാണെന്നും മന്ത്രി പറഞ്ഞു.

വിദേശത്തേക്കു കയറ്റുമതി ചെയ്യാൻ മൂല്യവർധിത കാർഷിക ഉല്പന്നങ്ങൾ നൽകാൻ പുതിയതായി നൂറോളം സഹകരണ സംഘങ്ങൾകൂടി രംഗത്തുവന്നതായി മന്ത്രി പറഞ്ഞു.അവരുമായി ചർച്ചകൾ പുരോഗമിക്കുന്നു ധാരാളം തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടും. അമേരിക്ക, യുറോപ്പ് തുടങ്ങിയ വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതി കാർഷിക മേഖലയ്ക്കു വൻ ഉണർവാകുമെന്നും മന്ത്രി പറഞ്ഞു.

കൂടുതൽ ഉല്പന്നങ്ങൾ അടുത്ത ഘട്ടത്തിൽ കയറ്റുമതി ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട 30 സഹകരണ സംഘങ്ങൾക്ക് കുമരകത്ത് സർക്കാർ പരിശീലനവും നൽകി. ഇവർക്ക് സാമ്പത്തിക സഹായങ്ങൾ ഉറപ്പാക്കുന്നതിന് അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് നബാർഡിന്റെ സഹായത്തോടെ കേരള ബാങ്ക് പ്രാഥമിക സംഘങ്ങൾക്ക് ഒരു ശതമാനം പലിശയ്ക്ക് 2 കോടി രൂപ വരെ 7 വർഷക്കാലയിൽ വായ്പ നൽകുന്നുണ്ട്. സർക്കാർ സബ്സിഡിയോടെയാണിത്. ഗോഡൗൺ നിർമ്മിക്കുന്നതിനും മൂല്യവർധിത ഉല്പന്നങ്ങൾക്കു ശീതികരണ സംവിധാനങ്ങൾ ഒരുക്കുന്നതിനുമാണ് 2 കോടി രൂപ വീതം നൽകുന്നത്. കയറ്റുമതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൊച്ചിയിൽ ഒരു ഓഫീസ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കോതമംഗലം ആസ്ഥാനമായുള്ള മഠത്തിൽ എക്സ്പോർട്ടേഴ്സിനാണ് ഉൽപന്നങ്ങൾ വിദേശ വിപണിയിൽ എത്തിക്കാൻ ചുമതല നൽകിയിരിക്കുന്നത്. ഇന്റർനാഷണൽ ഷിപ്പിങ് സി & എഫ് ഏജന്റ്സായ മൾട്ടി ഡയമെൻഷൽ ഫ്രൈറ്റ് എൽഎൽപി(എംഡിഎഫ്) ആണ് ഷിപ്പിങ് പ്രവർത്തനങ്ങൾ നിർവഹിക്കുന്നത്.