സംസ്ഥാനത്തെ സ്‌കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്ക്‌ വേതന വിതരണത്തിനായി 16.31 കോടി രൂപ അനുവദിച്ചു

post

സംസ്ഥാനത്തെ സ്‌കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്ക്‌ വേതന വിതരണത്തിനായി 16.31 കോടി രൂപ അനുവദിച്ചു. 13,560 തൊഴിലാളികളുടെ വേതനം നൽകുന്നതിനായാണ്‌ തുക അനുവദിച്ചത്‌.

കേരളത്തിൽ സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊളിലാളികൾക്ക്‌ 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തിൽ 13,500 രുപവരെ വേതനം ലഭിക്കുന്നു. ഇതിൽ കേന്ദ്ര വിഹിതം 600 രുപമാത്രമാണ്‌. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽനിന്നാണ്‌ നൽകുന്നത്‌. കേന്ദ്ര മാനദണ്ഡപ്രകാരം സ്‌കൂൾ പാചക തൊളിലാളികൾക്ക്‌ പ്രതിമാസം 1000 രൂപ മാത്രമാണ്‌ ഓണറേറിയമായി നൽകേണ്ടത്‌. എന്നാൽ, കേരളത്തിൽ പ്രതിദിന വേതനം 600 മുതൽ 675 രൂപ വരെ നൽകുന്നുണ്ട്.

പദ്ധതിയിൽ ഈവർഷം സംസ്ഥാനത്തിന്‌ 284 കോടി രൂപയാണ്‌ കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്‌. ഇതുവരെ 178 കോടി മാത്രമാണ്‌ അനുവദിച്ചത്. കുട്ടികൾക്ക്‌ ഉച്ചഭക്ഷണ വിതരണം മുടങ്ങാതിരിക്കാൻ സംസ്ഥാനം ഇതിനകം 138.88 കോടി രൂപ അനുവദിച്ചു. പാചക ചെലവ്‌ ഇനത്തിൽ കഴിഞ്ഞ മാസം 19.82 കോടി രൂപ നൽകിയിരുന്നതായും ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.