മത്സ്യമേഖലയില്‍ 164.47 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി

post

കേരളത്തിലെ മത്സ്യമേഖലയില്‍ 164.47 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. പി.എം.എം.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതികളില്‍ 11 എണ്ണത്തിനാണ് അനുമതി ലഭിച്ചത്. ഇവയ്ക്കായി ആകെ ചെലവാകുന്ന 164.47 കോടി രൂപയില്‍ 90.13 കോടി രൂപ കേന്ദ്രവും 74.34 കോടി രൂപ സംസ്ഥാനവും വഹിക്കും.

ഒമ്പത് സംയോജിത ആധുനിക മത്സ്യബന്ധന ഗ്രാമങ്ങളുടെ വികസനത്തിനായി 61.06 കോടി രൂപ ചെലവഴിക്കും. ആറാട്ടുപുഴ, ചാലിയം, ചെല്ലാനം, നായരമ്പലം, താനൂര്‍, പൊന്നാനി, ചാലില്‍ ഗോപാല്‍പേട്ട, ഷിരിയ, എടക്കഴിയൂര്‍ എന്നീ മത്സ്യഗ്രാമങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഇവയ്ക്ക് പുറമേ ആലുവ, കോഴിക്കോട് എന്നിവിടങ്ങളില്‍ 103.4 കോടി രൂപ ചെലവില്‍ ആധുനിക മൊത്തക്കച്ചവട ഫിഷ്‌ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കും. ഇവയ്ക്കൊപ്പം സംസ്ഥാനം സമര്‍പ്പിച്ചിട്ടുള്ള പൊഴിയൂര്‍ ഹാര്‍ബര്‍ വികസനം (343 കോടി), മുതലപ്പൊഴി ഹാര്‍ബര്‍ (164 കോടി) വിഴിഞ്ഞം ഹാര്‍ബര്‍ മാസ്റ്റര്‍ പ്ലാന്‍ (48 കോടി), വിഴിഞ്ഞം ഫിഷ്‌ ലാന്‍ഡിംഗ് സെന്റര്‍ (25 കോടി) എന്നിവയ്ക് ഇനിയും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാനുണ്ട്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വീണ്ടും കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.