സൗജന്യ റേഷന്‍ വിതരണം ഇന്നുമുതല്‍, തിരക്കൊഴിവാക്കാന്‍ ക്രമീകരണം

post

* അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ വിജിലന്‍സ് ഇടപെടും

തിരുവനന്തപുരം : സൗജന്യ റേഷന്‍ വിതരണം ബുധനാഴ്ച (എപ്രില്‍ ഒന്ന്) മുതല്‍ ആരംഭിക്കുമെന്നും തിരക്കൊഴിവാക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാ ദിവസവും രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണന വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്കുശേഷം മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും (നീല, വെള്ള കാര്‍ഡുകള്‍ക്ക്) വിതരണം നടത്തും. എപ്രില്‍ ഒന്നിന് പൂജ്യം, ഒന്ന് എന്ന സംഖ്യകളില്‍ കാര്‍ഡ് നമ്പര്‍ അവസാനിക്കുന്നവര്‍ക്കും, രണ്ടാം തീയതി രണ്ട്, മൂന്ന് സംഖ്യകളില്‍ കാര്‍ഡ് നമ്പര്‍ അവസാനിക്കുന്നവര്‍ക്കും, മൂന്നാംതീയതി നാല്, അഞ്ച് സംഖ്യകളില്‍ കാര്‍ഡ് നമ്പര്‍ അവസാനിക്കുന്നവര്‍ക്കും, നാലാം തിയതി ആറ്, ഏഴ് സംഖ്യകളില്‍ കാര്‍ഡ് നമ്പര്‍ അവസാനിക്കുന്നവര്‍ക്കും, അഞ്ചാം തീയതി എട്ട്, ഒന്‍പത് സംഖ്യകളില്‍ കാര്‍ഡ് നമ്പര്‍ അവസാനിക്കുന്നവര്‍ക്കും റേഷന്‍ വാങ്ങാം. നിശ്ചിതദിവസം എത്താനാകാത്തവര്‍ക്ക് റേഷന്‍ വാങ്ങാന്‍ പിന്നീട് സൗകര്യമൊരുക്കും.

ഒരുസമയം അഞ്ചുപേര്‍ വരെ മാത്രമേ റേഷന്‍ കടയില്‍ ഉണ്ടാകാന്‍ പാടുള്ളൂ. ശാരീരിക അകലം പാലിച്ചേ വിതരണം നടത്താവൂ. ഇതിനായി ടോക്കണ്‍ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാം. ജനപ്രതിനിധികളുടെയോ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സന്നദ്ധ പ്രവര്‍ത്തകരുടെയോ സഹായം മാത്രമേ ഇതില്‍ റേഷന്‍ വ്യാപാരികള്‍ക്ക് സ്വീകരിക്കാന്‍ അനുവാദമുണ്ടാകൂ. നേരിട്ടെത്തി റേഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് വീടുകളില്‍ സാധനങ്ങള്‍ എത്തിക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം റേഷന്‍ കടകളില്‍ ഉറപ്പുവരുത്തും.

ഈ മാസം കൂടുതല്‍ അളവില്‍ റേഷന്‍ വിതരണമുള്ളതിനാലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുള്ളതിനാലും ധാന്യം വാങ്ങാന്‍ വരുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം ക്രമീകരണത്തിന് തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടല്‍ വേണം.

അന്ത്യോദയ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ആദ്യം ധാന്യം ലഭ്യമാക്കാനാണ് സന്നദ്ധ പ്രവര്‍ത്തകര്‍ മുന്തിയ പരിഗണന നല്‍കേണ്ടത്. വീടുകളില്‍ തനിയെ താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍, ശാരീരിക അവശതകള്‍ ഉള്ളവര്‍, അസുഖം ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് വീടുകളില്‍ റേഷന്‍ എത്തിച്ചുകൊടുക്കാന്‍ തികഞ്ഞ സത്യസന്ധതയോടും സുതാര്യതയോടും സന്നദ്ധപ്രവര്‍ത്തകര്‍ തയാറാകണം.

അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിന് പരിശോധിച്ച് നടപടിയെടുക്കാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തി. വിലകൂട്ടി സാധനങ്ങള്‍ വില്‍ക്കുന്നത് ഗുരുതരമായ തെറ്റായിട്ടാണ് കാണുന്നത്. ശക്തമായ നടപടിയെടുക്കും. സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ എല്ലാ തലത്തിലും ശ്രദ്ധിക്കണം.  എല്‍പിജി സിലിണ്ടറിനും ക്ഷാമമുണ്ടാകരുത്. വടക്കന്‍ ജില്ലകളില്‍ സാധനങ്ങള്‍ എത്തിക്കാന്‍ മടിച്ചുനില്‍ക്കുന്നവരെ ബോധവല്‍ക്കരിച്ച് സുരക്ഷാ മുന്‍കരുതലുകളോടെ ക്രമീകരണം ഉണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

കമ്യൂണിറ്റി കിച്ചന്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ആരംഭിച്ചു. 1034 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ 1304 കമ്യൂണിറ്റി കിച്ചനുകളാണുള്ളത്. വീടുകളില്‍ പച്ചക്കറികൃഷിക്കായി മൂന്നുലക്ഷം വിത്തുപാക്കറ്റുകള്‍ തയാറായിട്ടുണ്ട്. ഇതിനുപുറമെ കൃഷിവകുപ്പിന്റെ ഫാമുകളില്‍ 9100 പച്ചക്കറി വിത്തുപാക്കറ്റുകളും 1.91 ലക്ഷം തൈകളും വിതരണത്തിന് തയാറായി. ഇത് ഉടന്‍ വിതരണം ചെയ്യും.

കോഴി, താറാവ്, കന്നുകാലികള്‍, പന്നി എന്നിവയ്ക്ക് തീറ്റ കിട്ടാതെയുള്ള പ്രശ്‌നത്തില്‍ പ്രാദേശികതലത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സംസ്ഥാന തലത്തില്‍ എഡിജിപിയുടെ നേതൃത്വത്തിലാണ് ഇതിനുള്ള സംവിധാനം. 48 മണിക്കൂറിനുള്ളില്‍ ഇത് നടപ്പാക്കിത്തുടങ്ങും. തൊഴിലാളികള്‍ക്ക് പൊലീസിന്റെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഈ കാര്‍ഡ് വഴി തൊഴില്‍വകുപ്പ് പ്രഖ്യാപിച്ച രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തും. ഇതിനുപുറമെ മറ്റ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും ഇത് സഹായകമാകും.

കരാറുകാരുടെ കീഴിലുള്ളവരും ഒറ്റപ്പെട്ടുള്ളവരും എന്നനിലയില്‍ അതിഥി തൊഴിലാളികള്‍ രണ്ടുതരത്തിലുണ്ട്. ഭക്ഷണവും മറ്റു സഹായവും നല്‍കുമ്പോള്‍ ഒറ്റപ്പെട്ട് താമസിക്കുന്നവര്‍ ഒഴിവായിപ്പോകരുത്. അവര്‍ക്ക് മാന്യമായ ഭക്ഷണം ഉറപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും സെക്രട്ടറിമാരും മറ്റ് ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.