മുഖാമുഖം പരിപാടിയ്ക്ക് തുടക്കം; വിദ്യാർത്ഥി കേന്ദ്രീകൃത മാറ്റമാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി

post

നവകേരള സദസ്സിന്റെ തുടർച്ചയായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉപരിപ്ലവമായ പരിഷ്ക്കാരമല്ല കാലാനുസൃതമായ ഉടച്ചുവാർക്കൽ ആണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത കൊല്ലം നാല് വർഷ ബിരുദ കോഴ്സ് നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളുടെ മുഖച്ഛായ തന്നെ മാറുമെന്ന് അദ്ദേഹം അറിയിച്ചു. കലാ-കായിക രംഗത്തെ നേട്ടങ്ങൾക്ക് വിദ്യാർത്ഥികൾക്ക് ക്രെഡിറ്റ്‌ ലഭിക്കും വിധമാണ് കോഴ്സ് പരിഷ്കാരം. ഈ നേട്ടങ്ങൾക്ക് ഗ്രേസ് മാർക്കും ലഭിക്കും. പൂർണമായും വിദ്യാർത്ഥി കേന്ദ്രീകൃത മാറ്റമാണ് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് വർഷമായി വലിയ തുകയാണ് സംസ്ഥാന സർക്കാർ ഗവേഷണ മേഖലയിൽ ചെലവഴിക്കുന്നത്. 176 പേർക്കാണ് മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ്‌ ഡോക്ടറൽ ഫെല്ലോഷിപ്പ് ലഭിച്ചത്. മറ്റ് സ്കോളർഷിപ്പുകൾക്ക് പുറമെയാണിത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇത്രയധികം പേർക്ക് സ്കോളർഷിപ്പ് നൽകുന്ന പദ്ധതികൾ മറ്റൊരു സംസ്ഥാനത്തുമില്ല. ഗവേഷണ മേഖലയിൽ മുടക്കുന്ന പണം ചെലവായിട്ടല്ല, ഭാവിയിലേക്കുള്ള നിക്ഷേപമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗവേഷണ മേഖലയിൽ ലോകനിലവാരത്തിൽ എത്താൻ കേരളത്തിന് കഴിയാത്തതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നൊബേൽ ജേതാക്കളുടെ ഗവേഷണ സംഘത്തിൽ പോലും മലയാളികൾ ഉണ്ട്. എന്നാൽ ഗവേഷണ മേഖലയിൽ ലോകനിലവാരത്തിൽ എത്താൻ സംസ്ഥാനത്തിന് സാധിക്കുന്നില്ല. ഇൻ-ഹൗസ് എക്സലൻസ് നമുക്ക് സാധ്യമാകുന്നില്ല. ഗവേഷണ മേഖലയിൽ പ്രവേശിക്കുന്ന ഡോക്ടർമാർ കുറവാണെന്നും ബയോമെഡിക്കൽ ഗവേഷണം ത്വരിതപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മെഡിക്കൽ വിദ്യാഭ്യാസ മേഖലയുടെ സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. കൂടുതൽ ഡോക്ടർമാർ ഗവേഷണത്തിന് വരുന്നത് വലിയ മാറ്റമുണ്ടാക്കും. മെഡിക്കൽ കോളേജുകളിൽ ബയോമെഡിക്കൽ ഗവേഷണത്തിനുള്ള എക്കോ സിസ്റ്റം രൂപീകരിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

വരാനിരിക്കുന്ന കാലത്തേക്ക് കേരളത്തെ സജ്ജമാക്കുക എന്ന ലക്ഷ്യത്തിലൂന്നിയുള്ള ഇടപെടൽ ആണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടത്തുന്നത്. മിടുക്കരായ വിദ്യാർത്ഥികൾക്ക് രണ്ടര വർഷം കൊണ്ട് ബിരുദം നേടാൻ കഴിയുന്ന ഏൺ എ സെമെസ്റ്റർ, താല്പര്യമുള്ളവർക്ക് ഒരു സെമെസ്റ്റർ മുഴുവൻ ഇന്റേൺഷിപ്, പഠനത്തിനിടയിൽ ഇടവേള, കോഴ്സിനിടെ കോളജോ സർവകലാശാലയോ മാറാനുള്ള അവസരം എന്നിവയെല്ലാം സാധ്യമാക്കുന്ന കെ-റീപ്‌ (കേരള റിസോഴ്സ്സ് ഫോർ എജുക്കേഷൻ അഡ്മിനിസ്ട്രേഷൻ & പ്ലാനിംഗ്) സംവിധാനം ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിദ്യാഭ്യാസ ഇടപെടൽ ആയാസകരമാക്കാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന സംവിധാനമാണ് കെ-റീപ്‌ സോഫ്റ്റ്‌വെയർ. പുതിയ സംവിധാനം വന്നാൽ വിവിധ ആവശ്യങ്ങൾക്കായി സർവകലാശാലകളിൽ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാകുമെന്നും ഇതിനായി നിയമവും ചട്ടവും പരിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രാപ്യത, തുല്യത എന്നിവയിൽ രാജ്യത്തിനു മാതൃകയായ കേരളം പക്ഷെ ഈ നേട്ടങ്ങളിൽ മാത്രം സംതൃപ്തമല്ല. സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന്‌ പുറത്തും കേരളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഹബ്ബ് ആയി തിരിച്ചറിയണം. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ വിദ്യാർത്ഥികളുടെ ഗ്രോസ് എൻറോൾമെന്റ് റേഷ്യോയിൽ 10 % നേട്ടമുണ്ടാക്കിയ കേരളത്തിന്റെ ഗേൾസ് എൻറോൾമെന്റ് റേഷ്യോ 50% ആണ്. എന്നാൽ മികവിന്റെയും ഗുണമേന്മയുടെയും കാര്യത്തിൽ ഈ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

അറിവ് നേടിയാൽ പോര അറിവിന്റെ രാഷ്ട്രീയം മനസിലാക്കണമെന്ന് വിദ്യാർത്ഥികളോട് പറഞ്ഞ മുഖ്യമന്ത്രി തിരുവനന്തപുരം എൽ.ബി.എസ് എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥിനികൾ രൂപകൽപ്പന ചെയ്ത 'വീസാറ്റ്' സാറ്റലൈറ്റ്, തൃശൂർ ഗവ. എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾ നിർമിച്ച സാനിറ്റയ്സർ കുഞ്ഞപ്പൻ-2 റോബോട്ട്, പാലക്കാട്ടെ എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥികൾ നിർമിച്ച തേങ്ങ ചിരകുന്ന യന്ത്രം എന്നിവ ഉന്നത വിദ്യാഭ്യാസമേഖലയിലെ ആശയങ്ങൾ വ്യാവസായിക ഉൽപ്പന്നങ്ങളായി മാറുന്നതിന്റെ മികച്ച ഉദാഹരണങ്ങളായി എടുത്തുകാട്ടി. അടിസ്ഥാന ശാസ്ത്രബോധവും മാനവിക ബോധവുമുള്ള വിദ്യാർത്ഥിക്കേ നവകേരളം സൃഷ്ടിക്കാനാവുകയുള്ളൂ എന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മുഖാമുഖത്തിൽ വിദ്യാർത്ഥികൾ പറഞ്ഞ അഭിപ്രായങ്ങൾ തികച്ചും ഗൗരവമായി പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി എ മുഹമ്മദ്‌ റിയാസ്, എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ വി വേണു ,ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, എളമരം കരീം എം.പി, എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, വൈസ് ചാൻസലർമാരായ പ്രൊഫ എം കെ ജയരാജ്, പ്രൊഫ സജി ഗോപിനാഥ്, പ്രൊഫ എം വി നാരായണൻ, പ്രൊഫ പി ജി ശങ്കരൻ, പി എം മുബാറക് പാഷ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ ജിജു പി അലക്സ്, സംസ്ഥാന വിദ്യാഭ്യാസ ഉപദേശക ബോർഡ് ചെയർമാൻ ഡോ ജെ പ്രസാദ്, പ്രൊഫ കെ ഫാത്തിമത്ത് സുഹ്‌റ, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ സുധീർ, ഡോ എം എസ് രാജശ്രീ എന്നിവർ പങ്കെടുത്തു.