സംസ്ഥാനത്ത് ഏഴു പേര്‍ക്ക് കൂടി കോവിഡ്19

post

* 1,63,129 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം :  കേരളത്തില്‍ ചൊവ്വാഴ്ച ഏഴു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും രണ്ടു പേര്‍ക്ക് വീതവും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. തിരുവനന്തപുരത്ത് എട്ടു, 13 വയസുള്ള രണ്ട് കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചയാള്‍ വിദേശത്ത് നിന്നും വന്നതാണ്. മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വന്നത്.

കേരളത്തില്‍ 241 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 215 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നും രണ്ടു പേരുടെ വീതം പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. 24 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ ചൊവ്വാഴ്ച നിര്യാതനായി. ഇതോടെ രണ്ട് പേരാണ് സംസ്ഥാനത്താകെ മരണമടഞ്ഞത്.

203 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,63,129 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,62,471 പേര്‍ വീടുകളിലും 658 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 150 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ള 7485 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 6381 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.