അട്ടപ്പാടി ട്രൈബല്‍ താലൂക്ക് പട്ടയമേള ഉദ്ഘാടനം ചെയ്തു

post

പാലക്കാട് ജില്ലയിലെ അഗളി ഇ.എം.എസ് ടൗണ്‍ ഹാളില്‍ അട്ടപ്പാടി ട്രൈബല്‍ താലൂക്ക് പട്ടയമേള റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്നതാണ് റവന്യു വകുപ്പിന്റെ പ്രഖ്യാപനം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയം നല്‍കിയ ജില്ലയാണ് പാലക്കാട് എന്നും മന്ത്രി പറഞ്ഞു.

പട്ടയമേളയില്‍ മണ്ണാര്‍ക്കാട് താലൂക്കിലെ 19 വില്ലേജുകളിലെ 984 ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയങ്ങളും അട്ടപ്പാടി താലൂക്കിലെ 115 ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയങ്ങളും വിതരണം ചെയ്തു. ഇതില്‍ പട്ടികവര്‍ഗ വിഭാഗക്കാരായ ആറ് പേര്‍ക്ക് 13 ഏക്കറിലധികം ഭൂമിക്കും പട്ടയം നല്‍കി. പുറമെ 10 പേര്‍ക്ക് നാല് സെന്റ് കോളനി പട്ടയം നല്‍കി. വനാവകാശ നിയമപ്രകാരം 46 പട്ടികവര്‍ഗക്കാര്‍ക്ക് വ്യക്തിഗത കൈവശരേഖയും 34 പേര്‍ക്ക് സാമൂഹ്യ കൈവശാവകാശ രേഖയും നല്‍കി.

പരിപാടിയില്‍ അഗളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ ഡോ. മിഥുന്‍ പ്രേംരാജ്, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്‍, അട്ടപ്പാടി ട്രൈബല്‍ താലൂക്ക് തഹസില്‍ദാര്‍ പി.എ ഷാനവാസ് ഖാന്‍, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ വി.കെ. സുരേഷ് കുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.